തിരുവനന്തപുരം: എന്ഡോസല്ഫാന് ദുരിത ബാധിതരുടെ കടങ്ങള്‍ക്കുള്ള മോറട്ടോറിയം കാലാവധി ആറുമാസം കൂടി നീട്ടി. മോറട്ടോറിയം കാലാവധി ഇന്നലെ തീരാനിരിക്കെയാണ് മന്ത്രിസഭായോഗം കടങ്ങള്‍ക്കുള്ള കാലാവധി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
സഹകരണമേഖലയില്‍ വായ്പകള്‍ക്ക് രജിസ്ട്രേഷന് ഫീസ് ഏര്‍പ്പെടുത്താനുള്ള ഉത്തരവ് നടപ്പാക്കേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. വായ്പക്കാര്‍ക്ക് ആശ്വാസം നല്കാന് നടപ്പിലാക്കിയിരുന്ന ഗഹാന് സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായാണ് രജിസ്ട്രേഷന് ഫീസ് ഈടാക്കാനുള്ള ഉത്തരവ് ഇറങ്ങിയിരുന്നത്. ഇത് ഇന്നലെ മുതല്‍ നടപ്പാക്കാനായിരുന്നു ഉത്തരവ്. നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സഹകരണമേഖലയില്‍ നിന്ന് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. വായ്പതുകയുടെ രണ്ടുശതമാനം രജിസ്ട്രേഷന് ഫീസായി ഈടാക്കാനായിരുന്നു ഉത്തരവിറങ്ങിയത്.
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന് ആറ് ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട പ്രദേശത്ത് ആറ്റിപ്ര വില്ലേജില്‍ ഒരേക്കറും ടെക്നോസിറ്റി പ്രദേശത്ത് ആണ്ടൂര്‍ക്കോണം വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമിയും നല്‍കും. പള്ളിക്കത്തോട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 6 ആര് സ്ഥലം അനുവദിക്കും. നെയ്യാറ്റിന്‍കര താലൂക്കില്‍ കരകുളത്ത് 266 മത്സ്യത്തൊഴിലാളികള്‍ക്ക് സമുദ്രതീര പുറമ്പോക്കില്‍ പട്ടയം നല്‍കും.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങിയ ആറു പേര്‍ക്ക് വീട് നിര്‍മിച്ചു നല്കാന് രണ്ടര ലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കെട്ടിടം നിര്‍മിച്ചു നല്‍കുന്നതിനുള്ള ചുമതല അതാത് ജില്ലാകളക്ടര്‍മാര്‍ക്ക് നല്കി.
വര്‍ക്കല പബ്ലിക് ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയും ഇവിടേക്ക് 20 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ 26 അധിക തസ്തികകള്‍ സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: