കോട്ടയം: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ കേസ് എന്‍ഐഎ അന്വേഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണച്ചുമതല എന്‍ഐഎയ്ക്ക് കൈമാറാന്‍ വൈകുന്നതില്‍ ദുരൂഹതയുണ്ട്. ഇത് കേവലം സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയം മാത്രമായി ചുരുക്കി കാണാന്‍ പാടില്ല. വടക്കേ മലബാറില്‍ കള്ളനോട്ട് വ്യാപകമാകുന്നതിലും ഭീകരപ്രവര്‍ത്തനങ്ങളിലും കണ്ണിയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസ്. ഭരണ-പ്രതിപക്ഷങ്ങളിലെ ഉന്നതനേതാക്കളുമായുള്ള ഫയാസിന്റെ ബന്ധം അന്വേഷിക്കേണ്ടതുണ്ട്. മറ്റു പല കേസുകളിലെന്നതുപോലെ ഈ കേസിന്റെ അന്വേഷണവും ഫയാസിലൊതുക്കാന് ഇടതു വലതുമുന്നണികള്‍ ധാരണയിലാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരെ സംരക്ഷിക്കുന്നുവെന്ന പൊതുജനങ്ങളുടെ സംശയം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയത് സംബന്ധിച്ച കേസ് സിബിഐയ്ക്ക് കൈമാറാനുള്ള തീരുമാനം മരവിപ്പിച്ചത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിവാദമായ പലകേസുകളിലും സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ അന്വേഷിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. ഡേറ്റാ സെന്റര്‍ കേസ്, ടി.പി വധക്കേസ് എന്നിവ അട്ടിമറിച്ചതിന്റെ പ്രതിഫലനമായാണ് സോളാര്‍ സമരം സിപിഎം ഒതുക്കിതീര്‍ത്തത്. കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് ഇടതു-വലതു മുന്നണികള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാകും. നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായ ജനവികാരം കേരളത്തിലുണ്ട്. ഇരുപത് മണ്ഡലങ്ങളിലും ബിജെപി ശക്തമായ മത്സരം കാഴ്ചവയ്ക്കും. ന്യൂനപക്ഷ പ്രീണനവും അഴിമതിയും വിലക്കയറ്റവും ബിജെപി പ്രധാന പ്രചാരണ വിഷയമാക്കുമെന്നും മുരളീധരന് പറഞ്ഞു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: