കൊച്ചി: രാഷ്ട്രപിതാവിനോടൊത്തുള്ള അപൂര്‍വ്വ നിമിഷങ്ങള്‍, ഗാന്ധിജിയുടെ കത്തുകളുടെ സമാഹാരം, സബര്‍മതി ആശ്രമജീവിതം കൊച്ചിയിലെ നരേന്ദ്രമധുരദാസ് ആഷറിന് ജീവിതത്തിലെ ധന്യമുഹൂര്‍ത്ത സ്മൃതികളാണ് .ഗാന്ധിജയന്തി വേളയില്‍ കൊച്ചി ഗുജറാത്തി റോഡിലെ വീട്ടിലിരുന്ന് 82 കാരനായ നരേന്ദ്രഭായ് ഗാന്ധിജിയുമായുള്ള സമ്പര്‍ക്കത്തെക്കുറിച്ച് പറഞ്ഞു. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ ഗാന്ധിജിയുടെ നിര്‍ദേശാനുസരണം സജീവ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മലയാളക്കരയിലെ ഗുജറാത്തി കുടുംബാംഗം മധുരദാസിന്റെ മകനാണ് നരേന്ദ്രഭായ് ആഷര്‍. ആറാം വയസ് മുതല്‍ ഒമ്പതാം വയസുവരെ പിതാവിനോടൊത്ത് ബീഹാറില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭ വേളയിലാണ് നരേന്ദ്രഭായ് ഗാന്ധിജിയെ തൊട്ടടുത്ത് കാണുന്നത്. തുടര്‍ന്ന് പഠനവേളയില്‍ സബര്‍മതി ആശ്രമത്തില്‍ വെച്ച് ഒട്ടേറെ തവണ കാണുവാനും സഹോദരിയോടൊത്ത് ഗാന്ധിജിയെ പരിചരിക്കുവാനും സാധിച്ചു . ഗാന്ധിജിയെ ഒാരോതവണ കാണുമ്പോഴും കൂടുതല്‍ കൂടുതല്‍ അദ്ദേഹത്തിലേക്ക് ആകൃഷ്ടനാവുകയായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും സ്നേഹവും ക്ഷമാശീലവും ചിന്തകളും ഉപദേശങ്ങളുമെല്ലാം ഏതൊരാളെയും ഗാന്ധിജിയിലേക്ക് ആകര്‍ഷിക്കും. സ്വാതന്ത്ര്യ സമര പ്രക്ഷോഭകര്‍ക്കുള്ള പ്രവര്ത്തനമാര്ഗദര്ശനങ്ങക്കൊപ്പം, അവരുടെ വ്യക്തികുടുംബജീവിതത്തെക്കുറിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുന്നതിലും ഗാന്ധിജി ശ്രദ്ധിച്ചിരുന്നു, നരേന്ദ്രഭായ് പറഞ്ഞു.
കൊച്ചിയിലെ ഗുജറാത്തി വ്യാപാരി കുടുംബത്തില്‍ ജനിച്ച നരേന്ദ്രഭായ് ആഷര്‍ ഗാന്ധിജിയെ ദര്‍ശിക്കുവാനും പരിചരിക്കുവാനും കഴിഞ്ഞത് ജീവിതത്തിലെ ധന്യനിയോഗമായാണ് കരുതുന്നത്. മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനവേളയില്‍ 1924ലാണ് പിതാവ് മധുരദാസ് ആഷര്‍ ഗാന്ധിജിയോടൊപ്പമാകുന്നത്. ഹിന്ദിയിലുള്ള പ്രഭാഷണം പരിഭാഷപ്പെടുത്തിയിരുന്നയാള് പോരായെന്ന് വന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് മധുരദാസ് ആഷര്‍ പരിഭാഷകനായി വേദിയിലെത്തിയത് ഗാന്ധിജിയും ശ്രദ്ധിച്ചു. തുടര്‍ന്ന് കേരള സന്ദര്ശനവേദികളിലെല്ലാം മധുരദാസ് പരിഭാഷകനായി ഗാന്ധിജിയോടൊപ്പമുണ്ടായി.
കൊച്ചിയിലെ ഗുജറാത്തി വ്യാപാരി കുടുംബത്തിലെ സഹോദരങ്ങളോട് മധുരദാസിനെ ഭാരത സ്വാതന്ത്ര പ്രക്ഷോഭ പ്രവര്‍ത്തനത്തിന് വിട്ടുനല്‍കണമെന്നും, മധുരദാസിന്റെ കുടുംബത്തിനായുള്ള സാമ്പത്തികസഹായം നല്‍കണമെന്നും ഗാന്ധിജി നിര്‍ദ്ദേശിച്ചു. ഇതോടെ കൊച്ചിയിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭാര്യ മുര്ത്തിബെന്നിനെ താമസിപ്പിച്ച് മധുരദാസ് ബീഹാര്‍ കേന്ദ്രമാക്കി സ്വാതന്ത്ര്യസമര പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഇടക്കിടെ കൊച്ചിയിലെത്തുന്ന മധുരദാസ് ഗാന്ധിജിയുടെ നിര്‍ദ്ദേശാനുസരണം ഭാര്യ മൂര്ത്തിസെന്, മക്കളായനരേന്ദ്ര ആഷര്‍, ശാന്താ ബെന്‍ എന്നിവരെ സബര്‍മതി ആശ്രമത്തില്‍ താമസിപ്പിച്ചാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്.
1942ല്‍ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ ഗാന്ധിജിയെ വരവേല്‍ക്കുവാനും തുടര്‍ന്ന് ബോംബെ ജൂഹു താമസവേളയിലും രക്ഷിതാക്കള്‍ക്കൊപ്പം നരേന്ദ്ര ആഷര്‍ ഗാന്ധിജിയെ കാണുകയും ചെയ്തിട്ടുണ്ട്. 1960കള്‍ വരെ സബര്‍മതിയില്‍ താമസിച്ച നരേന്ദ്ര ആഷര്‍ ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണമാണ് കുടുംബസ്വത്തുക്കളുടെ സംരക്ഷണവുമായി അമ്മയോടൊത്ത് കൊച്ചിയില്‍ മടങ്ങിയെത്തിയത്.
ഗാന്ധിജിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പ്രക്ഷോഭരംഗത്തിറങ്ങുവാനുള്ള മധുരദാസിന്റെ തീരുമാനത്തില്‍ സന്തോഷമറിയിച്ച് 1925 ആഗസ്റ്റ് 20ന് ഗാന്ധിജി അയച്ച ആദ്യ എഴുത്ത് മുതല്‍ 1947 വരെയുള്ള 350ഓളം കത്തുകളാണ് നരേന്ദ്രഭായ് നിധിപോലെ ഇന്നും സൂക്ഷിച്ചിരിക്കുന്നത്. ആഴ്ചയിലൊന്നുവീതം ഗാന്ധിജി മധുരദാസിനും കുടുംബത്തിനും എഴുത്തുകളയച്ചിരുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: