ന്യൂദല്‍ഹി: ഡാറ്റാസെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന മന്ത്രിസഭാ തീരുമാനം അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുടെ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും തള്ളി.
ഡാറ്റാസെന്റര്‍ കേസ് സി.ബി.ഐക്ക് വിടരുതെന്ന് കാണിച്ച് അറ്റോര്‍ണി ജനറല്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന അറ്റോര്‍ണി ജറലിന്റെ തീരുമാനം മന്ത്രിസഭായോഗം വിശദമായി പഠിച്ചു. ഏറെ ഗൗരവമുള്ള കേസായതിനാല്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ വിജിലന്‍സ് അന്വേഷിച്ച കേസാണിത്. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിജിലന്‍സിന്റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഐ.ടിയുടെ ചുമതലയുള്ള പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഈ തീരുമാനം അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചതെന്നും ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ് നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം നടത്തരുതെന്ന അറ്റോണി ജനറലിന്റെ ഉപദേശം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം തള്ളിക്കളഞ്ഞതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ആയതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കേസ് ഈ മാസം ഏഴിന് പരിഗണിക്കുമ്പോള്‍ പുതിയ നിലപാടുമായി അറ്റോര്‍ണി ജനറല്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകാന്‍ സാധ്യതയില്ല. നേരത്തെ കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിയെ ഹാജരാക്കുന്നതിനുള്ള സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ ആരായുന്നത്.
ഡാറ്റാസെന്റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് താന്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയെന്നാണ് നേരത്തെ സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന നിലപാടിനെതിരെ യുഡിഎഫില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ആര് ബാലകൃഷ്ണപിള്ള എന്നിവര്‍ ഇതിരെതിരെ അതൃപ്തി അറിയിച്ചിരുന്നു.
സിപിഎമ്മിനെ സഹായിക്കാനാണ് ഈ നീക്കമെന്ന് പറഞ്ഞുകൊണ്ട് ചീഫ് വിപ്പ് പി സി ജോര്‍ജ്ജും കെ മുരളീധരനും പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: