കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും അകന്നുകഴിയുന്ന ന്യൂനപക്ഷ വിഭാഗത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒപ്പം നിര്‍ത്താനായി ഇന്നലെ സിപിഎം നടത്തിയ സെമിനാറില്‍ ന്യൂനപക്ഷ വര്‍ഗീയതയെ വെള്ളപൂശി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രബന്ധം. 7 പേജുള്ള പ്രബന്ധത്തിന്റെ നിരവധി കോപ്പികള്‍ സമ്മേളന വേദിയില്‍ വിതരണം ചെയ്യപ്പെട്ടു. മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും എന്ന ഹുസൈന് രണ്ടത്താണിയുടെ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയായിരുന്നു സെമിനാര്‍. ആര്‍എസ്എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ പച്ചക്കള്ളം കുത്തിനിറച്ചും 1971ലെ തലശ്ശേരിയിലെ കലാപമുള്‍പ്പെടെ രാജ്യത്ത് നടന്ന കലാപങ്ങളെ കുറിച്ച് അടിസ്ഥാനരഹിതവും അബദ്ധജഡിലങ്ങളുമായ വിവരങ്ങളാണ് ജില്ലാ സെക്രട്ടറിയുടെ പ്രബന്ധത്തിലുള്ളത്.
ജില്ലയില്‍ സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെട്ട എന്ഡിഎഫുകാരന് തലശ്ശേരിയിലെ ഫസല്‍, മുസ്ലിംലീഗുകാരനായ തളിപ്പറമ്പ് അരിയിലെ ഷുക്കൂര്‍ തുടങ്ങിയവരെ കൊലപ്പെടുത്തിയതിലടക്കം നിരവധി സംഭവങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പ്രബന്ധത്തിലുടനീളം ആര്‍എസ്എസിനെയും സംഘപരിവാര്‍ സംഘടനകളെയും ആക്ഷേപിക്കുന്ന ജയരാജന് ഒരിടത്തുപോലും ന്യൂനപക്ഷ വര്‍ഗീയതയെയും ഇസ്ലാമിക വര്‍ഗീയതയെയും വിമര്‍ശിക്കാന്‍ തയ്യാറാവുന്നില്ല.
കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും മാത്രം സ്വാധീനമുള്ള സിപിഎം രാജ്യത്തെ വര്‍ഗീയ കലാപം തടയാന്‍ ശ്രമിച്ചുവെന്ന പരിഹാസ്യമായ വാദവും ജയരാജന് ഉന്നയിക്കുന്നുണ്ട്. മലബാര്‍ മേഖലയിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പള്ളിയാക്രമണങ്ങളെയൊക്കെ വെള്ളപൂശാന്‍ ശ്രമിക്കുന്നുമുണ്ട്. തലശ്ശേരി കലാപം ആസൂത്രണം ചെയ്തത് നാഗ്പൂരിലാണെന്ന് വരെ ജയരാജന് എഴുതിയിരിക്കുകയാണ്. കലാപമന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിലിന്റെ അന്വേഷണ റിപ്പോര്‍ട്ടെന്ന വ്യാജേന കലാപത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഹൈന്ദവ സമൂഹത്തിനാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തലശ്ശേരി കലാപം വിജയിക്കാത്തതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ സിപിഎമ്മിനെതിരെ തിരിഞ്ഞതെന്നും ജയരാജന് വാദിക്കുന്നു. പൂന്തുറയില്‍ നടന്ന കലാപവും കോഴിക്കോട് മാറാട് കലാപത്തിനുമെല്ലാം ഉത്തരവാദികള്‍ ഹൈന്ദവ ഭൂരിപക്ഷ സമുദായവും സംഘപരിവാര്‍ ശക്തികളാണെന്നും പ്രബന്ധത്തില്‍ പറയുന്നു. ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയും അപഹസിക്കുകയും ന്യൂനപക്ഷ വര്‍ഗീയതയെയും മതതീവ്രവാദത്തെയും വെള്ളപൂശുകയും ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് പാര്‍ട്ടി നേതാക്കള്ക്കിടിയിലും ഒരുവിഭാഗം അണികള്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: