‘തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍’ എന്ന തലവാചകത്തില്‍ തന്നെയുണ്ട്, പി.വത്സലയ്ക്ക് മാതാഅമൃതാനന്ദമയിയോടുള്ള ആരാധനയും സ്നേഹവും. അമ്മയും അമൃതാനന്ദമയി മഠവും അവരുടെ വിപുലമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെ, അശരണരുടെ കണ്ണീരൊപ്പുന്ന പദ്ധതികളിലൂടെ ലോകമെങ്ങുമുള്ള ജനങ്ങളുടെ മനസ്സുകളില്‍ കുടിയിരിക്കുകയാണ്. അതിനൊപ്പം പി.വത്സലയെന്ന ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിവന്ന എഴുത്തുകാരിയുടെ മനസ്സിലേക്കും അമ്മ കുടിയേറിയിരിക്കുന്നു. അമ്മ കേരളത്തില്‍ ജനിച്ചതും ലോകത്തിന്റെ മാതാവായതും പടര്‍ന്നുകയറിയതും കാലത്തിന്റെ നിയോഗമാണെന്ന് അമ്മയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് വത്സല എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍’ എന്നാണ് വത്സല ലേഖനത്തിനു നല്കിയ അര്‍ത്ഥവത്തായ പേര്. ലോകത്തിന്റെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ് അവിടെ സഹായഹസ്തവുമായി എത്തുകയാണ് അമ്മ. ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്നവര്‍ക്ക്, വിശപ്പിന്റെ വേദനയില്‍ തളര്‍ന്നു വീഴുന്നവര്‍ക്ക്, രോഗദുരിതങ്ങളില് വിലപിക്കുന്നവര്‍ക്ക്, കിടപ്പാടമില്ലാതെ വലയുന്നവര്‍ക്ക്….എല്ലാവര്ക്കും തന്റെ ചെറുവിരല്‍ നീട്ടിക്കൊടുത്ത് താങ്ങും തണലുമാകുന്നു അമ്മ. മാതാ അമൃതാനന്ദമയി ആള്‍ദൈവമല്ല, ദൈവം തന്നെയാകുന്നതും വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിനാലാണ്. വിശക്കുന്നവന്റെ മുന്നില്‍ ആഹാരമാണ് ദൈവം. വേദനിക്കുന്നവനുമുന്നില് സാന്ത്വനമാണ് ദൈവം. അമ്മ ദൈവമായി മാറിയതും ലോകമെങ്ങുമുള്ളവര്‍ അവതാരമായി പ്രകീര്‍ത്തിക്കുന്നതും അതിനാലാണ്. പിന്നെങ്ങനെ, കാരുണ്യം വറ്റിയിട്ടില്ലാത്ത മനസ്സുമായി ജീവിക്കുന്ന എഴുത്തുകാരിക്ക് അമ്മയെ പുകഴ്ത്താതിരിക്കാന് കഴിയും.
അമ്മയുടെ ജനപ്രീതിയിലും അവരുടെ പിറന്നാളിന് ഇന്ത്യയുടെ വികസന നായകന് നരേന്ദ്രമോദി പങ്കെടുത്തതിലും ഹാലിളകിയ ഇടതുപക്ഷ കുബുദ്ധികള്‍ വത്സലക്കെതിരെ തിരിഞ്ഞത് അസഹിഷ്ണുത മൂലമാണ്. വാസ്തവത്തില്‍ വത്സല ഇടതുപക്ഷ ആശയങ്ങളെ അമ്മയുടെ പുണ്യപ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണുണ്ടായത്. ആ വിശകനത്തില്‍ മുന്‍തൂക്കം ലഭിച്ചത് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നു മാത്രം. വത്സല തന്റെ ലേഖനത്തില്‍ എഴുതുന്നു:
“….അമ്മയെപ്പോലൊരു ശ്രേഷ്ഠവനിത ഇവിടെ എന്തുകൊണ്ട് പിറന്നു, എങ്ങനെ പടര്‍ന്നുകയറി, എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നതില്‍ വിസ്മയിക്കാനില്ല. അത് കാലത്തിന്റെ നിയോഗമാണ്. കൊടുംവേനലിനെ അഴിച്ചുവിട്ട മാനം, മഴനിറച്ച കരിങ്കാറുകളെ കൊണ്ടുവരുമ്പോലെ. ഒരു രാത്രിക്കൊരു പുലരി. അതെപ്പോഴും നിയമം അനുസരിക്കുന്നില്ല. കേരളീയ സംസ്കൃതിക്ക് ഒരുപാട് ആസ്തിയും അത്രയോ അതിലേറെയോ ജീര്‍ണിച്ച കെട്ടുകളും ഉണ്ട്. ഈ മണ്ണിന്റെ അനുകൂല കാലാവസ്ഥയില്‍, ഉര്‍വരതയില്‍ എന്തും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളയ്ക്കും, പടര്‍ന്ന് പന്തലിക്കും. അടുത്ത ഋതുവില്‍ പച്ചപ്പെല്ലാം മുരടിക്കും. ഈ സുഖദമല്ലാത്ത ആവര്‍ത്തനത്തിനിടയ്ക്ക് ഒരു ശക്തമായ മുള, വാസരവാത്സല്യത്തെ മറികടന്ന് ഒരു വൃക്ഷമായി വളരും, നിവര്ന്നുനില്ക്കും, കഠിന വിപരീതങ്ങളെ ചെറുക്കും. അത് ആത്മശക്തി പ്രദാനം ചെയ്യുന്ന വരമാകുന്നു.
കേരള ചരിത്രം നോക്കുക. എന്തെന്ത് പുരോഗമന പ്രസ്ഥാനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, രക്തസാക്ഷിത്വം, സാംസ്കാരിക മുന്നേറ്റം, സമ്പത്ത്, രാഷ്ട്രീയം, സംസ്കാരം, കലകള്‍, മനുഷ്യസമൂഹം, അധ്വാനശേഷി, ബുദ്ധിപാടവം, വൈകാരിക ജ്വലനം എന്തിനും വളര്‍ച്ച. എന്നിട്ടെന്തേ നാം ഇങ്ങനെ? അത് ചോദിക്കാനാണ്, ഉത്തരം കണ്ടെത്താനാണ് കടല്‍ത്തീരഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്ജന്മം, അമൃതാനന്ദമയിയായി നമ്മുടെ മുന്പില് നില്‍ക്കുന്നത്….”
അമ്മയുടെ വാക്കും സാന്നിധ്യവും ഈ സമൂഹത്തിലെ കുടുംബസമരങ്ങളെ മൃദുലീകരിച്ചതായി വത്സല എഴുതുന്നു. ആയിരക്കണക്കിന് സ്ത്രീകളെ മാനസിക രോഗമെന്ന ആഴക്കിണറിന്റെ വക്കില്‍നിന്ന് അമ്മ പിടിച്ചുമാറ്റി. കാരണം, കേരളം എല്ലാംകൊണ്ടും കൂടുതല്‍ക്കൂടുതല്‍ മാനസിക രോഗികളെ ഉത്പാദിപ്പിച്ചുപോരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവരുടെ ഒടുങ്ങാത്ത ആര്‍ത്തികള്‍ തന്നെ രോഗലക്ഷണമാണ്.
മധുരശാന്തിപ്രദവചനങ്ങള്കൊണ്ടും ഒരൊറ്റ ആലിംഗനംകൊണ്ടും അമ്മ ഒരു രോഗിയെ പരിചരിക്കുന്നു. സുഖപ്പെടലിന്റെ മാര്‍ഗത്തിലേക്ക് നയിക്കുന്നതായും വത്സല കണ്ടെത്തുന്നു. എല്ലാ അനുഭവങ്ങള്‍ക്കും ഒടുവില്‍ ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തിവന്ന എഴുത്തുകാരി സത്യം മനസ്സിലാക്കി എന്നു വേണം കരുതാന്‍. അനേകകാലങ്ങളായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇടുപക്ഷസംഘടനകള്ക്ക് സാധിക്കാത്തത് അമ്മ സാധിച്ചെടുത്തു എന്ന തിരിച്ചറിവാണ് വത്സല പങ്കുവയ്ക്കുന്നത്. അമൃതാനന്ദമയിയെ വിശിഷ്ടയായ സ്ത്രീയായാണ് വത്സല കരുതുന്നത്. ഫെമിനിസ്റ്റുകളേക്കാള്‍ സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് അമൃതാനന്ദമയി. സ്ത്രീകളുടെ കരച്ചില് കാണാനുള്ള അന്തര്‍ദൃഷ്ടി അവരിലുണ്ട്. അത് മറ്റൊരാളില്‍ കണ്ടിട്ടില്ലെന്നും പി. വത്സല പറയുന്നു. സ്ത്രീ സമത്വം, സ്ത്രീ ഉന്നമനം, സമൂഹ വളര്‍ച്ച, സാമ്പത്തിക സന്തുലിതാവസ്ഥ, കാര്‍ഷികാഭിവൃദ്ധി, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെല്ലാം അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുമ്പോള്‍ വത്സലയെ പോലുള്ള എഴുത്തുകാര്‍ക്ക് അത് തുറന്നു പറയാതിരിക്കാന്‍ കഴിയാതെ വരുന്നു. ആ തുറന്നു പറച്ചിലുകളാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്. സിപിഎം പക്ഷപാതികളായ എഴുത്തുകാരുടെ സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘക്കാര്‍ക്ക് വത്സല പെട്ടന്ന് അനഭിമതയാകാന്‍ കാരണവും അതുതന്നെയാണ്.
പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.പി.രാജഗോപാലനാണ് വിമര്‍ശനമുമായി രംഗത്തെത്തിയത്. സംഘടനയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന വത്സല അമൃതാനന്ദമയിയെ പുകഴ്ത്താന്‍ പാടില്ലായിരുന്നു എന്നാണ് രാജഗോപാലന്റെ പക്ഷം. ഇക്കാലമത്രെയും വത്സല നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാണത്രെ ലേഖനം. എന്നാല്‍ ലേഖനമെഴുതിയതിനെ വത്സല ഒരിക്കലും കുറ്റമായി കാണുന്നുന്നില്ല. പു.ക.സ.യില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം താന്‍ എന്തെഴുതണമെന്ന് നിശ്ചയിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ലെന്ന് തുറന്നടിക്കാനുള്ള ആര്‍ജ്ജവം വത്സല കാണിച്ചു. പു.ക.സ. വിചാരിച്ചാല്‍ വത്സലയുടെ കൈകള്‍ക്കു വിലങ്ങിടാന്‍ കഴിയല്ല.
ഏതെങ്കിലും സംഘടനയുടേയോ, വ്യക്തികളുടെയോ പിന്തുണയോടു കൂടി മാത്രം ജീവിക്കാനും എഴുതാനും കഴിയുന്ന വ്യക്തിയല്ല വത്സല. എഴുത്തില്‍ തന്റേതായ സ്ഥാനം അവര്‍ കണ്ടെത്തുകയും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിയായ കഥകളും നോവലുകളും അതിനു തെളിവു നല്കുന്നു. ആരെങ്കിലും എഴുതിക്കൊടുക്കുന്ന അവതാരികയുടെ പേരില്‍ അറിയപ്പെടുകയോ പ്രശസ്തമാകുകയോ ചെയ്തവയല്ല വത്സലയുടെ നോവലുകള്‍. പുരോഗമന കലാസാഹിത്യ സംഘം നോതാവ് ഇ.പി.രാജഗോപാലന്‍ വത്സലയുടെ പുസ്തകത്തിനെഴുതിയ അവതാരിക പിന്‍വലിച്ചതുകൊണ്ട് അവരുടെ എഴുത്തിനും സാഹിത്യപ്രവര്‍ത്തനത്തിനും എന്തെങ്കിലും സംഭവിക്കുകയില്ല. അവരെപോലൊരു എഴുത്തുകാരിയുടെ പുസ്തകത്തിന് അവതാരിക എഴുതാന്‍ കഴിഞ്ഞത് വലിയഭാഗ്യമെന്നു വേണം രാജഗോപാലന്‍ കരുതാന്‍. രാജഗോപാലന്‍ വത്സലയോട് ആവശ്യപ്പെട്ടതിനാലാണ് അവര്‍ അവതാരിക എഴുതിച്ചത്. അതെഴുതേണ്ടത് രാജഗോപാലന്റെ ആവശ്യമായിരുന്നു.
അമൃതാനന്ദമയി ദേവിയുടെ ജന്മദിനത്തോടനുബന്ധിച്ചിറക്കിയ പ്രത്യേക പതിപ്പില്‍ ലേഖനമെഴുതിയ വത്സലയ്ക്കെതിരെ രോഷംകൊള്ളുന്നവര് പ്രതിപക്ഷനേതാവും സിപിഎം കാരണവരുമായ വി.എസ്.അച്യുതാനന്ദന് അമ്മയുടെ ജന്മദിനത്തിന് സന്ദേശം അയച്ചത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അമ്മയുടെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുകയാണ് വിഎസ് ചെയ്തത്. മുമ്പ് പലതവണ സിപിഎം നേതാവും കവിയും മുന്‍മന്ത്രിയുമായ ജി.സുധാകരന് അമൃതാനന്ദമയിദേവിയെ സന്ദര്‍ശിക്കുകയും മഠത്തിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഉന്നതരായ പല സിപിഎം നേതാക്കളുടെയും മക്കള്‍ അമ്മയുടെ കാരുണ്യത്താല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പഠിക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതും പു.ക.സക്കാര്‍ ഓര്‍ക്കുന്നില്ല. മുമ്പ് എഴുത്തുകാരന് സക്കറിയയ്ക്ക് ഇങ്ങനെയൊരു രോഗം ഉണ്ടായിരുന്നു. അമൃതാനന്ദമയിയെ എപ്പോഴും എതിര്‍ക്കുക. കെ.ഇ.എന്‍ കുഞ്ഞഹമ്മദെന്ന പകല്‍ സിപിഎമ്മും രാത്രിയില്‍ എന്ഡിഎഫുമായ ബുദ്ധിജീവിക്കും ആ രോഗമുണ്ട്. സക്കറിയ ഉരുളിക്കുന്നത്തെ ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയാണെങ്കില്‍ കെ.ഇ.എന്‍ തനി മുസ്ലീം വര്‍ഗ്ഗീയവാദിയാണ്. അവരുടെ വിമര്‍ശനങ്ങളെ അതേ തൂക്കത്തില്‍ തന്നെ തള്ളിക്കളയാം. ഇ.പി.രാജഗോപാലനും പുരോഗമന കലാ സാഹിത്യസംഘത്തിനും കാലം ഉത്തരം നല്‍കുക തന്നെ ചെയ്യും.
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: