കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെയും ഫാ. അലവിയെയും വധിക്കാന്‍ അബ്ദുള്‍നാസര്‍ മദനിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് വി.കെ. സജീവന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണം രഹസ്യമാക്കി നടത്താനാണ് ആഭ്യന്തരവകുപ്പ് പോലീസിന് നല്കിയ നിര്‍ദ്ദേശം. പരമേശ്വരനെയും ഫാ. അലവിയെയും വധിക്കാന്‍ കോയമ്പത്തൂര്‍ കേസിലെ പ്രതിയായ മാറാട് അഷ്റഫ് എന്നയാളെ മദനി ചുമതലപ്പെടുത്തിയതായി ഒരു തീവ്രവാദകേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊഴിരേഖപ്പെടുത്തി എന്നല്ലാതെ കൂടുതല്‍ അന്വേഷണത്തിന് പോലീസ് തയ്യാറായില്ല. പരമേശ്വരനെ വധിക്കാന്‍ അഷ്റഫ് ഒരു തവണ കന്യാകുമാരിയില്‍ പോയതായും വിവരമുണ്ട്.
വോട്ട്ബാങ്ക് രാഷ്ട്രീയം ലാക്കാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണ്ണാടക ഭരണകൂടത്തില്‍ മദനിക്കു വേണ്ടി സ്വാധീനം ചെലുത്തുന്നത് കടുത്ത ജനദ്രോഹവും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയുമാണ്. മദനിയും കൂട്ടാളിയും നടത്തിയ വധശ്രമത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.
മദ്രസ്സകളിലൂടെ പൊതുവിദ്യാഭ്യാസം നല്കുന്ന പദ്ധതിയില്‍ കേരളത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പദ്ധതി നിര്‍ത്തിവെക്കണം. പൊതുഖജനാവിലെപണം ഉപയോഗിച്ച് മതപ്രീണനം നടത്തുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. വി.പി. ശ്രീപത്മനാഭനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: