ഷാര്‍ജ: അടുത്തവര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് അഫ്ഗാനിസ്ഥാനും യോഗ്യത നേടി. ലോകകപ്പ് ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായക മത്സരത്തില്‍ കെനിയയെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന് അടുത്ത വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയത്. ചരിത്രത്തിലാദ്യമായാണ് അഫ്ഗാനിസ്ഥാന് യോഗ്യത നേടുന്നത്. യോഗ്യതാ മത്സരത്തില്‍ ഒന്നാമതെത്തി അയര്‍ലന്റ് നേരത്തെ തന്നെ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെനിയ 43.3 ഓവറില്‍ 93 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 96 റണ്‍സെടുത്തു. പുറത്താകാതെ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച ബൗളര്‍മാര്‍ തുടക്കം മുതലേ ആഞ്ഞടിച്ചതോടെ കെനിയ തകര്‍ന്നു. 16 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കെനിയക്ക് ഈ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. കെനിയന്‍ ഇന്നിംഗ്സില്‍ രണ്ടുപേര്‍ മാത്രമാണ് വ്യക്തിഗത സ്കോര്‍ രണ്ടക്കം കടന്നത്. 39 റണ്‍സെടുത്ത മൗറിസ് ഔമയാണ് കെനിയന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഔമക്ക് പുറമെ രാകേപ് പട്ടേല്‍ 18 റണ്‍സുമെടുത്തു. 10 ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹംസ ഹൊടകും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഹമിദ് ഹസ്സനും കരിം സാദിഖും ക്യാപ്റ്റന്‍ മുഹമ്മദ് നബിയും മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും തുടക്കത്തില്‍ പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത മുഹമ്മദ് ഷഹ്സാദിനെ രഘെബ് അഗയുടെ പന്തില്‍ ധിരന് ഖൊണ്ടരിയ പിടികൂടി. പിന്നീട് സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത അഷ്ഗര് സ്റ്റാനിക്സായിയും 34-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത നവറോസ് മംഗലും മടങ്ങി. എന്നാല്‍ അപരാജിതമായ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഷഹ്മത്തുള്ള ഷെയ്ദിയും (പുറത്താകാതെ 13) ചേര്‍ന്ന് 175 പന്തുകള്‍ ബാക്കിനില്‍ക്കേ അഫ്ഗാനിസ്ഥാനെ വിജയത്തിലേക്കും ലോകകപ്പ് യോഗ്യതയിലേക്കും നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: