എവിടെ നിര്‍മല ഹൃദയമുണ്ടോ അവിടെ ഈശ്വരന് പ്രത്യക്ഷപ്പെടും. നിര്‍മലത്വവും നിഷ്കളങ്കതയും ഇല്ലാത്ത ഹൃദയങ്ങളില്‍ അവര്‍ എത്ര വലിയ ഭക്തന്മാരും യോഗികളുമായി ലോകത്ത് അറിയപ്പെട്ടാലും ഈശ്വരന്റെ സാന്നിധ്യം ഒരിക്കലും അവരില്‍ ഉണ്ടാകില്ല. നിഷ്കളങ്കമായ മനസ്സ് കണ്ടെത്താന്‍ വളരെ പ്രയാസമാണ്. ശ്രീരാമകൃഷ്ണദേവന് അത്തരം ഒരു മനസ്സുണ്ടായിരുന്നു. അദ്ദേഹം കാളിപൂജ ചെയ്യുമ്പോള്‍ നിവേദ്യം കൊടുത്തശേഷം അമ്മ കഴിക്കാത്തതെന്തെന്ന് ചോദിച്ച് വേദനിക്കാറുണ്ടായിരുന്നു. വിഗ്രഹത്തിന്റെ മുക്കില്‍ കൈവെച്ച് അമ്മ ശ്വസിക്കുന്നില്ലേ എന്ന് പരിശോധിച്ചുകൊണ്ടിരിക്കും. ഈ ഭാവങ്ങള്‍ക്ക് എന്താണ് പറയുക! അകൃത്രിമമായ നിഷ്കളങ്കഭാവം പ്രകടമാകാതെ വന്നതിലുള്ള ദുഃഖം സഹിക്കവയ്യാതെ ഒരു ദിവസം അദ്ദേഹം ഇനി ഞാനെന്തിന് ജീവിക്കണം എന്നു ചോദിച്ചുകൊണ്ട് വാളെടുത്ത് തലവെട്ടാന്‍ കൈയ്യോങ്ങുമ്പോള്‍ ജഗദീശ്വരി പ്രത്യക്ഷപ്പെട്ട് തടുക്കുന്നു. ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തിലൂടെ നാം എന്ത് പഠിക്കുന്നു? എവിടെ ഹൃദയ ശുദ്ധിയും നിഷ്കളങ്കതയും ത്യാഗവും ഉണ്ടോ, അവിടെ ഈശ്വരന് പൂര്ണകടാക്ഷം ചൊരിയുകതന്നെ ചെയ്യും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: