വാക്ക് പറയുവാന്‍ എത് വിഡ്ഡിക്കും കഴിയും, കിളിക്കും കഴിക്കും. തത്ത്വങ്ങള്‍, സിദ്ധാന്തങ്ങള്‍, വാദങ്ങള്‍ ശാസ്ത്രങ്ങള്‍, മതങ്ങള്‍ ആരാധനാസ്ഥാനങ്ങള്‍, വിവിധശാഖകള്‍ എന്നിവയെല്ലാം അതാതിന്റെ സ്ഥാനത്ത് നല്ലതുതന്നെ; എന്നാല്‍ അനുഭവമുണ്ടാകുമ്പോള്‍ അതെല്ലാം താഴെ പൊഴിഞ്ഞുപോകും. ഭൂപടങ്ങള്‍ ഉപയോഗമുള്ളവതന്നെ. എന്നാല്‍ പടങ്ങള്‍ കാണിക്കുന്ന ഭൂമിതന്നെ കണ്ട്, പിന്നെ പടം നോക്കുക. എന്തു വ്യത്യാസം! തത്ത്വം സാക്ഷാത്കരിച്ചിട്ടുള്ളവര്ക്ക് പിന്നെ തത്ത്വഗ്രഹണത്തിന് തര്‍ക്കശാസ്ത്രത്തില്‍ യുക്തിവാദങ്ങളും ബുദ്ധിയുടെ കസര്‍ത്തു വിദ്യകളും വേണ്ട; തത്ത്വം അവരുടെ ജീവിതത്തിന്റെ കാതലായി ഘനീഭൂതമായി, തൊട്ടറിയാവുന്നതിലേറെ സത്യമായി. ‘കരതാലാമലകം’ എന്നാണ് ജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത്. ആത്മാവിനെ ദര്‍ശിച്ചവര്‍ ലോകസമക്ഷം ഇന്ന് ‘ഇതാ ആത്മാവ്’ എന്ന് പ്രഖ്യാപനം ചെയ്യും. നിങ്ങള്‍ക്ക് അവരോട് എത്ര കാലമെങ്കിലും എതിര്‍വാദം ചെയ്യാം. അവര്‍ നിങ്ങളെ നോക്കി ചിരിക്കും; നിങ്ങള്‍ പറയുന്നത് കുട്ടികളുടെ കൊഞ്ചലെന്നേ അവര്‍ വിചാരിക്കൂ. കുട്ടികള്‍ കൊഞ്ചട്ടെ എന്നുമാത്രം അവര്‍ കരുതും. അവര്‍ സത്യം സാക്ഷാത്കരിച്ചു പരിപൂര്‍ണ്ണരായിരിക്കുന്നു. നിങ്ങള്‍ ഒരു രാജ്യം കണ്ടിട്ടുണ്ട്; മറ്റൊരാള്‍ വന്ന് അങ്ങനെ ഒരു രാജ്യമില്ലെന്ന് വാദിച്ചു തുടങ്ങിയാല്‍ അയാളെപ്പറ്റി നിങ്ങളെന്തുവിചാരിക്കും? ഭ്രാന്താശുപത്രിയ്ക്ക് അയക്കാന്‍ പറ്റിയ ഒരാളാണെന്ന്, സാക്ഷാതാരം സിദ്ധിച്ചവര്‍ പറയുന്നു, ‘ലോകത്തില്‍ ക്ഷുദ്രങ്ങളായ വാദങ്ങള്‍ വെറും ജല്പ്പനങ്ങള്, സാക്ഷാത്കാരമാണ് മതസാരം, മതത്തിന്റെ ജീവന്. മതത്ത്വം അനുഭവപ്പെടുത്താന്‍ കഴിയും. നിങ്ങള്‍ തയ്യാറുണ്ടോ? നിങ്ങള്‍ക്ക് വേണോ? വേണമെങ്കില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുത്താം; അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥമായി മതമുണ്ടാവും. അതിനുമുന്‍പ് നിങ്ങളും നാസ്തികവും തമ്മില്‍ അന്തരമില്ല. എന്നാല്‍ ഈ വ്യത്യാസമുണ്ട്. നാസ്തികന് വളവനല്ല; മതവിശ്വാസമുണ്ടെന്നുപറഞ്ഞു മതതത്ത്വം സാക്ഷാത്കരിക്കാന്‍ ഒരുങ്ങാത്ത മനുഷ്യന് കാപടികന്കൂടിയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: