കേന്ദ്രസര്‍ക്കാരിന്റെ രണ്ടാമനായ എ.കെ.ആന്റണി കേരളത്തിന്റെ വികസനത്തെക്കുറിച്ച് പറയുമ്പോഴെല്ലാം രാഷ്ട്രീയ വേണ്ടായെന്ന് പറയാറുണ്ട്, അദ്ദേഹമുദ്ദേശിക്കുന്നത് വിവാദത്തേയാണെന്ന് തോന്നുന്നു. ‘വിവാദ രാഷ്ട്രീയം’ കേരളത്തിന്റെ നിരവധി വികസന സാധ്യതയുള്ള ഇല്ലായ്മ ചെയ്യുവാനെ ‘ഉപകരിച്ചിട്ടുള്ളൂ!?’ എവിടെയോ നിന്ന് കിട്ടുന്ന ‘അറിവുകള്‍’ വെച്ചുകൊണ്ടും പദ്ധതികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന നയം ഇനിയെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ; ഇന്നത്തെ കേരളത്തിന് ഒരു വികസന രാഷ്ട്രീയം കൂടിയേ കഴിയൂ: വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ സ്വയംതൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. ആ മഹത് ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റെ ധാര്‍മികതയാണ്.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഘോഷിച്ച ‘ജിം’ മേളയില്‍ പങ്കെടുത്തുകൊണ്ടും അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി കേരളത്തിലെ തൊഴില്‍ സംസ്കാരത്തിന്റെ ഇരുണ്ട വശത്തെ കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. ആ സംസ്കാരം ഇന്നും കേരളത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ റെയില്‍ നിര്‍മാണ വേളയിലെ തടസ്സങ്ങള്‍ ആ സംസ്കാരത്തെയാണ് കാണിച്ചുതരുന്നത്!?
അതുപോലെ തന്നെ സമയം പാഴാക്കുന്ന കാര്യത്തിലും നമ്മള് കേമന്മാരാണ്! വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയോ വര്‍ഷമായി കടലാസില്‍ മാത്രമായി കിടക്കുന്നു! അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി വിഴിഞ്ഞത്തിന് ഇഴഞ്ഞു മാത്രമേ നീങ്ങാനാകുന്നുള്ളൂ! പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ കേരളത്തില്‍ ഒരു തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടക്കൊച്ചി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി നിലച്ചുപോയി! 350 കോടിയുടെ ഒരു പദ്ധതിയായിരുന്നു അത്. ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയെന്ന് മാത്രം. അങ്ങനെ എത്രയെത്ര പദ്ധതികളാണ് നമുക്ക് നഷ്ടപ്പെട്ടു പോകുന്നത്!? ഇന്നായിരുന്നു കൊച്ചി പോര്‍ട്ടിന് വേണ്ടി കായല്‍ നികത്തുവാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ പരിസ്ഥിതിയുടെ പേരില്‍ എത്രമാത്രം കോലാഹലം ഉണ്ടാകുമായിരുന്നു! നിര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ വൃത്തികെട്ട തൊഴില്‍ സംസ്കാരത്തിന്റെ ഫലമായി കൊച്ചി തുറമുഖവും പതുക്കെ പതുക്കെ മുങ്ങുകയാണ്!
പരമ്പരാഗത വ്യവസായങ്ങളും നൂതന വന്‍ വ്യവസായങ്ങളും പല കാരണങ്ങളാലും കേരളത്തില്‍ തകരുകയാണ്! സംസ്ഥാനത്തിന്റെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്! അതിനിടയിലാണ് പ്രതീക്ഷിച്ചിരിക്കുന്ന പാലക്കാട് കോച്ച് ഫാക്ടറി റെയില്‍വേ തട്ടിക്കളിക്കാന്‍ തുടങ്ങിയത്! ചേര്‍ത്തല ഓട്ടോ കാസ്റ്റ് യൂണിറ്റ് റെയില്‍വേ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി! എറണാകുളത്തെ ഹൈക്കോടതിയ്ക്ക് സമീപമുള്ള പഴയ റെയില്‍വേ ടെര്‍മിനല്‍ സ്റ്റേഷനും ഐലന്റിലെ റെയില്‍വേ ടെര്‍മിനല്‍ സ്റ്റേഷനും നാശത്തിന്റെ വക്കിലാണ്; അത് നവീകരിച്ച് പുനഃരുദ്ധരീകരിച്ചെങ്കില് ജനങ്ങളുടെ യാത്രാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാകുമായിരുന്നു.
ഐലന്റുമായി ബന്ധിപ്പിക്കുന്ന പഴയ രണ്ടു പാലങ്ങളുടെ ഇന്നത്തെ ഗതി വേദനിപ്പിക്കുന്നതാണ്. ആ ചരിത്ര പാലങ്ങളെ നവീകരിച്ചും സംരക്ഷിച്ചു നിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്, തകര്‍ന്നുവീഴുന്നതിന് മുമ്പേ ഈ ചരിത്ര സ്മാരകങ്ങളെ ആരുണ്ട് സംരക്ഷിക്കുവാന്‍? ഇടക്കൊച്ചി-എയിലന്റ് പാലത്തിന് അനുമതിയായി, പക്ഷേ പ്രസ്തുത പാലത്തിലൂടെ (പാമ്പന്‍ പാലത്തിന്റെ മാതൃകയില്‍) റെയില്‍വേ ലൈന്‍ കൂടി നിര്‍മിച്ചാല്‍ ഭാവിയില്‍ മട്ടാഞ്ചേരി-ഫോര്‍ട്ടു കൊച്ചി ഭാഗത്തേക്ക് മെട്രോ റെയില്‍ സര്‍വീസോ, സബര്‍ബന്‍ സര്‍വീസോ ആരംഭിക്കാന്‍ കഴിയും.
പുല്ലു വളര്‍ന്ന് തരിശായി കിടക്കുന്ന അനേകായിരം ഹെക്ടര്‍ കൃഷിനിലങ്ങള്‍ കേരളത്തിലുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി നിലങ്ങള്‍ ലാഭകരമായി കൃഷി ചെയ്യുന്നതിന് എന്ത് നടപടികളാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്? ഒന്നുമില്ല, പകരം നികത്തുന്നതിന് കൂട്ടുനില്ക്കുകയുമാണ്. ഭാവിയില്‍ ഗുരുതര ഭവിഷ്യത്ത് സൃഷ്ടിച്ചേക്കാവുന്ന ഈ നീക്കത്തിനെതിരെ പരിസ്ഥിതിക്കാരും മിണ്ടുന്നില്ല!? അതുപോലെ തന്നെ മലകള്‍ ഇടിച്ചുനിരത്തുകയും കാടുകള്‍ വെട്ടി നിരത്തുന്നതും ഭയപ്പെടുത്തുന്ന നിലയില്‍ കൂടുകയാണ് അത് തടയുവാന്‍ ആര്‍ക്കും താല്‍പ്പര്യവുമില്ല, പരിസ്ഥിതിക്കാര്ക്കുപോലും! എങ്ങനെയാണ് കോണ്‍ക്രീറ്റ് കുരിശുകള്‍ മല കയറുന്നത്? അവിടെവിടെയായി ഉറപ്പിച്ചു നിര്‍ത്തിയ കുരിശുകള്‍ക്ക് സമീപം കൈയേറി വാസമുറപ്പിക്കുന്നവര് കൃഷിക്കാരോ ആദിവാസികളോ ഭൂമിയില്ലാത്തവരോ അല്ല, പക്ഷേ നാളെ അവര്‍ കര്‍ഷകരാകുന്നു, കുടിയേറ്റക്കാരാകുന്നു, പട്ടയത്തിന് വേണ്ടി സമരം നടത്തുന്നവരുമാകുന്നു!!?
ഇത്തരം നിലപാടുകള്‍ക്കെതിരെ ഉരുത്തിരിയേണ്ട പൊതുവികാരം പലപ്പോഴും ഉണ്ടാകാറില്ല. പക്ഷേ നമ്മുടെ മേല്‍പ്പറഞ്ഞ നിരവധി വികസന പദ്ധതികള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ നമുക്കൊരു വികസന രാഷ്ട്രീയം അനിവാര്യമാണ്; കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ രണ്ടാമനായ രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണിക്ക് ഒരുപിടി കാര്യങ്ങള്‍ ചെയ്യാനാകും, ഇതിനകം എന്തുകൊണ്ട് കഴിഞ്ഞില്ലായെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല.
സതീഷ് പടക്കാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: