വിശാഖപട്ടണം: അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവനിരക്ക് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ യുവനിരയെ 201 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ യുവനിര 28.1 ഓവറില്‍ 66 റണ്‍സിന് ഓള് ഔട്ടായി. ഇന്ത്യന്‍ നിരയില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിജയ് സോളും 67 റണ്‍സുമായി പുറത്താകാതെ നിന്ന സര്‍ഫ്രാസ് ഖാനും 46 റണ്‍സെടുത്ത റിക്കി ബുയിയും മികച്ച പ്രകടനം നടത്തി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 23 റണ്‍സെടുത്ത ജാസണ്‍ സ്മിത്താണ് ടോപ് സ്കോറര്‍. സ്മിത്തിന് പുറമെ 13 റണ്‍സെടുത്ത യാസിന് വാലിയാണ് രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാന്. ബൗളര്‍മാരുടെ ഉജ്ജ്വല ബൗളിംഗാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഫൈനലില്‍ ഗംഭീര വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സ്കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബെയ്ന്സിനെ (1)യാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ഹെര്‍വാഡ്കറും വിജയ് സോളും ചേര്‍ന്ന് സ്കോര്‍ 54-ല്‍ എത്തിച്ചു. 25 റണ്‍സെടുത്ത ഹെര്വാഡ്കറെ ജസ്റ്റിന് ഡില് പുറത്താക്കി. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ ശ്രേയസ് അയ്യരും പുറത്തായി. പിന്നീട് നാലാം വിക്കറ്റില്‍ വിജയ് സോളിനൊപ്പം ഒത്തുചേര്‍ന്ന റിക്കി ബുയിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. എന്നാല്‍ സ്കോര്‍ 150-ല്‍ എത്തിയപ്പോള്‍ 71 റണ്‍സെടുത്ത വിജയ് സോളും മടങ്ങി. സ്കോര്‍ 177-ല്‍ എത്തിയപ്പോള്‍ ബുയിയും മടങ്ങിയെങ്കിലും സര്‍ഫ്രാസ് ഖാനും ഹൂഡയും ചേര്‍ന്ന് സ്കോര്‍ 246-ല്‍ എത്തിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജസ്റ്റിന് ഡില് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
268 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ യുവനിരയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ 13 റണ്‍സിലെത്തിയപ്പോള്‍ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വീണു. സ്കോര്‍ 51-ല്‍ നില്‍ക്കേ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ദക്ഷിണാഫ്രിക്കന്‍ തിരിച്ചുവരവ് അസാധ്യമായി. പിന്നീട് സ്കോര്‍ 63-ല്‍ നില്‍ക്കേയും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോഴേക്കും ഒമ്പതാം വിക്കറ്റും നഷ്ടമായി. സ്കോര്‍ 66 റണ്‍സിലെത്തിയപ്പോള്‍ അവസാന വിക്കറ്റും നഷ്ടമായതോടെ ഗംഭീര വിജയവുമായി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.
മറ്റൊരു മത്സരത്തില്‍ സിംബാബ്വെ യുവനിരയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 50 ഓവറില്‍ 228 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് യുവനിര 41.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 100 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡാമിയന്‍ മോര്ട്ടിമറിന്റെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: