ട്രിപ്പോളി : കിഴക്കന്‍ ആഫ്രിക്കയിലെ യു.എസ് എംബസി സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മുതിര്‍ന്ന അല്‍-ക്വയ്ദ ഭീകരന് യു.എസ് കമാന്‍ഡോകള്‍ പിടികൂടി. ലിബിയയില്‍ നിന്നാണ് നാസി അബ്ദുല്‍ ഹമീദ് അല്‍ റുഖായി എന്ന അനസ് അല്‍ ലിബിയെ പിടികൂടിയതെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു.
1998 ആഗസ്ത് ഏഴിനാണ് ദാര്‍ ഇസലാം, ടാന്‍സാനിയ നെയ്റോബി, കെനിയ എന്നിവിടങ്ങളിലെ യു.എസ് എംബസികളില്‍ സ്ഫോടനങ്ങള്‍ നടന്നത്. 250 ലേറെ പേരാണ് അന്നത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ വസതിക്ക് സമീപത്ത് വച്ചാണ് അല്‍ ലിബി സുരക്ഷാസേനയുടെ പിടിയിലായത്.
ശനിയാഴ്ച അതിരാവിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം മടങ്ങിവന്നു കാര്‍ പാര്‍ക്കു ചെയ്യുന്നതിനിടെ മൂന്നു വാഹനങ്ങളിലെത്തിയ യു.എസ് സംഘം അല്‍ ലിബിയെ വളഞ്ഞു പിടിക്കുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത സൈന്യം ഉള്ളിലുണ്ടായിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തതിന് ശേഷമാണ് ലിബിയെ കീഴടക്കിയത്.
എഫ് ബി ഐയുടെ പിടികിട്ടാപ്പുള്ളികളില്‍ മുന്‍നിരയിലായിരുന്നു അനസ് അല്‍ ലിബി. പിടികൂടുന്നവര്‍ക്ക് അഞ്ച് ബില്യണ്‍ ഡോളര്‍ ( 30 കോടി രൂപയിലേറെ) ഇനാം പ്രഖ്യാപിച്ചിരുന്നു. 2011ല്‍ ലിബിയയിലെ ഏകാധിപതി ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ യുദ്ധം നടക്കുമ്പോഴാണ് അല്‍ ലിബി ട്രിപ്പോളിയിലേക്ക് വന്നതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: