രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നുവെന്നാണ് എല്ലാ ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും അവകാശവാദം. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഈ പ്രസ്താവനകള്‍ക്ക് പുലബന്ധം പോലുമില്ലെന്ന് മരുന്നു വിലയിലെ കൊള്ളയും സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയവും കാണുമ്പോള്‍ മനസിലാകും. ജനപക്ഷത്തിന്റെ ഒരു ഹര്‍ജിയെ തുടര്‍ന്ന്, പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമായ ഒരു ഉത്തരവ് കേന്ദ്രം 2012 ല്‍ ഇറക്കിയിട്ടും ഇക്കാലമത്രയും അത് പൂഴ്ത്തിവയ്ക്കുകയായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
ജനറിക് മരുന്നുകള്‍ക്കായി ‘ജന്‍ ഔഷധി’ കടകള്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും തുടര്‍ന്ന് എല്ലാ ജില്ലകളിലും തുടങ്ങണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ ഇതു പാലിച്ചിട്ടില്ല. സംസ്ഥാനത്ത് ഒരെണ്ണമെങ്കിലും തുടങ്ങണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ ‘മരുന്നു നയം തീരുമാനിക്കുന്നതില്‍ സര്‍ക്കാരിനു പങ്കില്ല’ എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് കേരള സര്‍ക്കാര്‍ നേരിടുന്നത്. മരുന്നുകളുടെ ബ്രാന്‍ഡ് കുറിക്കുന്നതിനു പകരം ജനറിക് പേരുകള്‍ കുറിക്കാന്‍ എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരോടും ആവശ്യപ്പെടണമെന്നും അതു പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള നിര്‍ദ്ദേശവും കാറ്റില്‍ പറത്തി കേരളത്തിന്റെ ക്രൂര അധികാരി വര്‍ഗ്ഗം.
2009 ല്‍ ഗാനഗന്ധര്വ്വന് കെ ജെ യേശുദാസും ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫും ചേര്‍ന്ന് അഭിഭാഷകനായ മനു വില്സന് മുഖേന കേരള ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നു. ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിരവധി തവണ യോഗം കൂടി ഈ ഹര്‍ജി വിശദമായി വിലയിരുത്തിയ ശേഷമാണ് നിരവധി രോഗികള്‍ക്കു പ്രയോജനം ചെയ്യുന്ന ഈ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. ഈ ഉത്തരവു പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പാക്കി കേരളത്തിലെ പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനു പകരം ഇത് പൂഴ്ത്തിവച്ച് ആര്‍ത്തിക്കാരായ മരുന്നു കമ്പനിക്കാരെയും ഡോക്ടര്‍മാരെയും സഹായിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്.
കഴിഞ്ഞ നാലു വര്‍ഷമായി കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ഉള്ള ഈ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ മുടന്തന്‍ ന്യായങ്ങളും മനപ്പൂര്‍വ്വമായ വൈകിപ്പിക്കലും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കള്ളത്തരങ്ങള്‍ മാത്രമെഴുതിയ ഒരു (അ)സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കി ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ ഇവര്‍ വഞ്ചിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ താഴെ പറയുന്നവ.
(1) രോഗികള്‍ക്ക് കുറഞ്ഞ വിലയ്ക്കുള്ള ജനറിക് മരുന്നുകള്‍ നല്കുന്നതു സംബന്ധിച്ച് നിരവധി സര്‍ക്കുലറുകളും ഉത്തരവുകളും സെമിനാറുകളും മീറ്റിംഗുകളുമെല്ലാം നടത്തിയതായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നു. മീറ്റിംഗും, ഈറ്റിംഗും, ചീറ്റിംഗും, നിരവധി നടത്തിയിരിക്കും. എന്നാല്‍ അതൊന്നും പാവപ്പെട്ട രോഗികള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കിയിട്ടില്ല. എന്നു മാത്രമല്ല, ആര്‍ത്തിക്കാരായ മരുന്നു കമ്പനികള്‍ക്കും കൊള്ളക്കാരായ ഡോക്ടര്‍മാര്‍ക്കും കമ്മീഷന് അടിച്ചുമാറ്റുവാനും പന പോലെ വളരാനും ഏറെ സഹായകരമായിട്ടുമുണ്ട്.
(2) ജന ഔഷധി എന്ന വില കുറഞ്ഞ ജനറിക് മരുന്നുകള്‍ വിലക്കുറവില്‍ വിതരണം ചെയ്യുന്ന കടകള്‍ എല്ലാ സംസ്ഥാനത്തും ജില്ലകളിലും ഉണ്ടാകണമെന്ന് 2011 ല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥ പ്രമുഖരും, രാഷ്ട്രീയക്കാരും ഈ ഉത്തരവിനു മുകളില്‍ അടയിരിക്കുകയായിരുന്നു.
ജന ഔഷധിയുടെ ഒരു കട പോലും കേരളത്തില്‍ ഒരു ജില്ലയിലും നാളിതു വരെ തുടങ്ങിയിട്ടില്ല.
(3) എല്ലാ പബ്ലിക് ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ മരുന്നിന്റെ പേര് ജനറിക് നാമത്തില്‍ മാത്രമേ കുറിക്കാവൂ എന്നും കമ്പനിയുടെ പേരോ ബ്രാന്‍ഡ് പേരോ എഴുതാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. അങ്ങനെ ചെയ്യാത്ത ഡോക്ടര്‍മാര്‍ക്കെതിരെ പീനല്‍ നിയമപ്രകാരം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ജനറിക് പേര് എഴുതാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു ഡോക്ടര്‍ പോലും ഇന്നേവരെ അറസ്റ്റു ചെയ്യപ്പെടുകയോ നിയമനടപടികള്‍ നേരിടുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. പാവപ്പെട്ടവന്റെമേല്‍ കുതിര കയറുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇത്തരം കാപട്യക്കാരായ ഡോക്ടര്‍മാരെയും മരുന്നുകമ്പനികളെയും കാണുമ്പോള്‍ മുട്ടു കൂട്ടിയിടിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
(4) ജനറിക് മരുന്നുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന ഡോക്ടര്‍മാരുടെ പ്രചാരണത്തെ തടയണമെന്നും ഈ മരുന്നുകള്‍ ഗുണനിലവാരമുള്ളവ തന്നെയാണെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികളും ബോധവത്കര പരിപാടികളും സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പക്ഷേ ഇതിനും നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
മരുന്നിന് ഗുണനിലവാരമില്ലെങ്കില്‍ അതു കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ് ഇവിടെ ഡ്രഗ്സ് കണ്ട്രോള് വകുപ്പുള്ളത്. ഏതു മരുന്നിന്റെയും സാംപിളുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കേണ്ടത് ഡ്രഗ്സ് കണ്‍ട്രോളറാണ്. ഈ ഡ്യൂട്ടി ഇവര്‍ ഭംഗിയായി ചെയ്താല്‍ ഈ പ്രശ്നം എളുപ്പം പരിഹരിക്കാനാകും. ഇതിന് നാണവും നട്ടെല്ലുമുള്ള അധികാരികള്‍ ഉണ്ടാവണം.
(5) കേരളത്തില്‍ ഉണ്ടാക്കുന്നതും വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മരുന്നുകള്‍ക്കും ബാര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന ജനപക്ഷത്തിന്റെ മറ്റൊരു ആവശ്യവും അംഗീകരിച്ചതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ബാര്‍കോഡ് ഉണ്ടെങ്കില്‍ മരുന്നുകളില്‍ കള്ളത്തരം നടത്താന്‍ കമ്പനിക്കോ ഡോക്ടര്‍മാര്‍ക്കോ കഴിയുകയില്ല. മരുന്നിന്റെ യഥാര്‍ത്ഥ വിലയും ഗുണനിലവാരവും ഉള്‍പ്പടെ മരുന്നു സംബന്ധമായ എല്ലാ കാര്യങ്ങളും ബാര്‍ കോഡുള്ള മരുന്നുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കും. എന്നാല്‍ ഈ നിര്‍ദ്ദേശവും സര്‍ക്കാര്‍ പൂഴ്ത്തി.
(6) നീതി സ്റ്റോറുകള്‍, കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, റേഷന്‍ കടകള്‍ എന്നിവ വഴി ജീവന് രക്ഷാ മരുന്നുകള്‍ വിതരണം ചെയ്യണമെന്നത് ജനപക്ഷം ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. ഇവയില്‍ ആദ്യത്തെ രണ്ടു മാര്‍ഗ്ഗങ്ങളിലൂടെ മരുന്നുവിതരണം കുറഞ്ഞ തോതില്‍ നടപ്പാക്കിയിട്ടുണ്ട്. അത്രയും ആശ്വാസം.
നാഷണല്‍ പ്രൈസ് കണ്ട്രോള് അതോറിറ്റി എന്നത് വെറും നോക്കുകുത്തിയാണ് എന്നതാണ് ഇത്രയും വര്‍ഷങ്ങള്‍ മരുന്നുകൊള്ളയ്ക്കെതിരെ നടത്തിയ സമരത്തില്‍ നിന്നും ജനപക്ഷത്തിനു ബോധ്യമായത്. ഒരേ രോഗത്തിന് പോക്കറ്റിന്റെ കനം നോക്കി പല മരുന്നുകള്‍ കുറിക്കുന്ന സമ്പ്രദായമാണ് ഇന്നു നിലവിലുള്ളത്. കാശുള്ളവന് നല്ല മരുന്ന്. അതില്ലാത്തവന് നിലവാരമില്ലാത്ത മരുന്നുകളും. ഡോക്ടര്‍മാര്‍ കുറിച്ചു തരുന്ന മരുന്ന് ചില പ്രത്യേക മെഡിക്കല്‍ ഷോപ്പുകളില്‍ മാത്രമേ ലഭ്യമാകൂ. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചോദിച്ചാല്‍ ചിലപ്പോള്‍ ആ മരുന്ന് ലഭിച്ചെന്നു വരില്ല. ഇതും മറ്റൊരു വൈരുദ്ധ്യം. മറ്റൊരു തട്ടിപ്പ്.
2011 ല്‍ ഇറങ്ങിയ ഈ ഉത്തരവ് ഹര്‍ജിക്കാരായ കെ ജെ യേശുദാസും ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫും ഇവരുടെ അഭിഭാഷകന് അഡ്വ മനു വില്‍സനും ചീഫ് ജസ്റ്റിസും ഹൈക്കോടതിയുമെല്ലാം അറിഞ്ഞത് ഒക്ടോബര്‍ 5, 2013 ല്‍ കേസ് ബെഞ്ചില്‍ വന്നപ്പോഴാണ്. ഈ ഫയലുകളെല്ലാം കേരള സര്‍ക്കാര്‍ തന്ത്രപരമായി പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. കേസുകള്‍ പൂഴ്ത്തിവയ്ക്കുമ്പോഴും കോടതിയില്‍ കേസ് തോല്‍ക്കുമ്പോഴുമെല്ലാം സര്‍ക്കാര്‍ അഭിഭാഷകരുടെ മുഖത്തുണ്ടാവുന്ന ഗൂഢസ്മിതവും അവരുടെ ഗുണവും നമുക്ക് നേരിട്ടറിയാവുന്നതാണല്ലോ. എന്തായാലും സര്‍ക്കാരും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും മരുന്നു കമ്പനികളും എല്ലാം ചേര്‍ന്ന് സാധാരണക്കാരായ രോഗികളെ കൊള്ളയടിക്കുമ്പോഴും തളരാതെ പോരാടുകയാണ് ജനപക്ഷം. നീതിയുടെ ആയുധം വച്ചു കീഴടങ്ങേണ്ട ഒരു സാഹചര്യം ജനപക്ഷത്തിനുണ്ടായാല് വരും തലമുറ യഥാര്‍ത്ഥ ആയുധങ്ങളുമേന്തി നിങ്ങള്‍ക്കു നേരെ തിരിയുമെന്നും തെരുവിലേക്കിറങ്ങുനെന്നുമുള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.
ബെന്നി ജോസഫ് (മെഡിക്കല്‍ മേഖലയിലെ അനീതികള്‍ക്കെതിരെ പോരാടുന്ന ജനപക്ഷം എന്ന സംഘടനയുടെ നേതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: