ഒരു ദിവസം കൊണ്ട് നരേന്ദ്രമോദിയെ കടത്തിവെട്ടി ദേശീയ രാഷ്ട്രീയത്തിലെ താരമായി രാഹുല്‍ ഗാന്ധി മാറിയെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ക്കു വേണ്ടിയാണിത്. ദല്‍ഹി പ്രസ്ക്ലബില്‍ മൂന്നര മിനുറ്റുകൊണ്ട് രാഹുല്‍ നടത്തിയ അസംബന്ധ നാടകത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്നതിനു സമാനമായി അപമാനിച്ചതിനെ കണ്ടില്ലെന്നു നടക്കുന്ന നെഹ്രു കുടുംബത്തിന്റെ വാഴ്ത്തുപാട്ടുകാരായി അധ:പ്പതിച്ചവര് മാത്രമാണെന്ന് കരുതാതെ വയ്യ.
വിവരക്കേടുകള്‍ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തി ജീവിക്കുന്ന നെഹ്റു കുടുംബത്തിലെ ആ മധ്യവയസ്ക്കന്റെ സ്തുതി പാടുന്നവര്‍ തിരിച്ചറിയാതെ പോകുന്നതെന്താണ്. വിവാദ ഓര്‍ഡിനന്‍സിനെ അസംബന്ധമെന്നും വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പേനയിലെ മഷി തീര്‍ക്കുന്നവരും തൊണ്ടയിലെ വെള്ളം വറ്റിക്കുന്നവരും ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരുടെ’ പിന്‍ഗാമികള്‍ തന്നെയെന്ന് വീണ്ടും വീണ്ടും തെളിയിക്കാന്‍ മത്സരിക്കുകയാണ്.
രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെപ്പോലുള്ള പരിണിതപ്രജ്ഞരായ രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തിലാണ് സോണിയാകുടുംബം അധികാരത്തെ നിയന്ത്രിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാണപ്പെടാതെ പോകരുത്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതു തടയുന്നതിനായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് തയ്യാറാക്കിയ ഓര്‍ഡിനന്‍സിനെതിരെയുള്ള ജനവിരുദ്ധ വികാരം പ്രതിപക്ഷത്തോടൊപ്പം ആദ്യം തിരിച്ചറിഞ്ഞതും രാഷ്ട്രപതി ഭവന് തന്നെ.
ഓര്‍ഡിനന്‍സിന്റെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയ ബിജെപി പ്രതിനിധി സംഘത്തിന്റെ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഓര്‍ഡിനന്‍സ് തിരിച്ചയക്കേണ്ടി വരുമെന്ന വിവരം കേന്ദ്രമന്ത്രിമാരെ വിളിച്ചുവരുത്തി സപ്തംബര്‍ 26ന് രാഷ്ട്രപതി പറയുന്നതുവരെ അതിനെ അനുകൂലിച്ചവര്‍ക്ക് എങ്ങനെ ഒരു സുപ്രഭാതത്തില്‍ മനംമാറ്റമുണ്ടായി? സോണിയയുടേയും രാഹുലിന്റെയും കോണ്‍ഗ്രസ് ആ രാത്രി അണിയറയില്‍ തയ്യാറാക്കിയ അസംബന്ധ നാടകമായിരുന്നു 27ന് അജയ്മാക്കന്റെ സംവിധാനത്തില്‍ ദല്‍ഹി പ്രസ്ക്ലബില്‍ രാഹുല്‍ഗാന്ധി അവതരിപ്പിച്ച അസംബന്ധ നാടകമെന്ന് വ്യക്തമാക്കപ്പെടുന്നതിവിടെയാണ്. അല്ലെങ്കില്‍ കേന്ദ്രമന്ത്രിസഭ ഒരു മാസം മുമ്പ് നടപ്പാക്കാന്‍ തീരുമാനിച്ച വിഷയം, മൂന്നാഴ്ച മുമ്പ് പാര്‍ലമെന്റില്‍ ബില്ലവതരിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട വിഷയം, രണ്ടാഴ്ച മുമ്പ് സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി കോര്‍ഗ്രൂപ്പ് യോഗം കാബിനറ്റിനോട് ആവശ്യപ്പെട്ട വിഷയം, ഒരാഴ്ച മുമ്പ് കാബിനറ്റ് ഓര്‍ഡിനന്‍സായി പാസാക്കിയ വിഷയം 27ന് രാവിലെ മാത്രം അറിഞ്ഞ രാഹുല്‍ഗാന്ധിയെ വിശ്വസിച്ചു രാജ്യഭരണം ഏല്‍പ്പിക്കണമെന്ന് വീണ്ടും പറയുന്നവരോട് പ്രതികരിക്കാതിരിക്കാനുള്ള വിവേകം നമ്മുടെ മനസ്സിനുണ്ടായിരിക്കണം. രാഹുലും കോണ്‍ഗ്രസ് നേതൃത്വവും തകര്‍ത്തഭിനയിച്ചപ്പോള്‍ അപമാനിതനായ ഡോ.മന്‍മോഹന്‍സിങ് 120 കോടി ജനങ്ങളുടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നത് വംശ പാരമ്പര്യത്തിനു കുടപിടിക്കുന്നവര്‍ മറന്നുപോകുന്നത് സ്വാഭാവികം തന്നെ.
ദേശീയ രാഷ്ട്രീയത്തില്‍ ഇത്രയധികം രാഷ്ട്രീയ നാടകങ്ങളും അവസരവാദ സമീപനങ്ങളും സ്വീകരിച്ച നെഹ്റു കുടുംബത്തെ ഇന്നും ലജ്ജയില്ലാതെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്ന ബുദ്ധിജീവിക്കൂട്ടങ്ങളുടെ രാഹുല്‍ഗാന്ധി കീ ജയ് വിളികള്‍ അരാജകവാദികളുടെ പുതിയ തലമുറയെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വതന്ത്ര ഭാരതത്തെ സ്വന്തം തറവാടുപോലെ അനുഭവിച്ച ഒരു കുടുംബത്തിലെ ഇളമുറതമ്പുരാനെ താണുവണങ്ങുന്നതില് അസാമാന്യ മെയ്വഴക്കം കാണിക്കുന്നവരുടെ എണ്ണംകൊണ്ട് സമ്പന്നമായ രാജ്യത്ത് ആ കുടുംബത്താല്‍ അപമാനിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.
1928ല്‍ കല്‍ക്കത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കെത്തുമെന്ന് രാജ്യം ആഗ്രഹിച്ച സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ പിന്നിലേക്ക് മാറ്റിനിര്‍ത്തി മോത്തിലാല്‍ നെഹ്റുവിനെ തല്‍സ്ഥാനത്തേക്കു കൊണ്ടുവന്നു മഹാത്മാഗാന്ധി തുടക്കമിട്ടതാണ് നെഹ്രു കുടുംബത്തോടുള്ള ‘പ്രണയയം. പിന്നീടു നടന്ന ലാഹോര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വംശപരമ്പരയുടെ വിത്തുപാകി മോത്തിലാല്‍ നെഹ്രു മകന് ജവഹര്‍ലാല്‍ നെഹ്രുവിനെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോഴും ഗാന്ധിജി തന്റെ ‘പ്രണയം’ തുടര്‍ന്നു.
സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്രു ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി അവരോധിച്ചതിനു പിന്നിലെ ചരിത്രം അടിയന്തരാവസ്ഥക്കാലത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് എഴുതിയ ‘മതി ഇനി ഈ രാജവാഴ്ച ഞങ്ങള്‍ക്കു വേണ്ട’ എന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെ. “1959 ല്‍ നാഗപ്പൂര്‍ കോണ്‍ഗ്രസ്സിനു ശേഷം ധേബാര്‍ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. നിജലിംഗപ്പയായിരിക്കും അടുത്ത കോണ്‍ഗ്രസ്സദ്ധ്യക്ഷന്‍ എന്നു പരക്കെ അറിയപ്പെട്ടിരുന്നു. അതിനനുസരിച്ചു ഗംഭീരമായ ഒരു യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ ധേബാര്‍ പ്രവര്‍ത്തക സമിതിയോഗം വിളിച്ചുകൂട്ടി. നെഹ്രു അതില്‍ പങ്കെടുത്തിരുന്നു. കാര്യപരിപാടി എന്തെന്ന് കാമരാജ് അന്വേഷിച്ചു. ? ‘അടുത്ത അദ്ധ്യക്ഷനെ നിശ്ചയിക്കല്‍’? എന്നു ധേബാര്‍ മറുപടി പറഞ്ഞു. അതു തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ എന്ന് കാമരാജ് പ്രതിവചിച്ചു. അതിനിടയ്ക്ക് ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇന്ദിരാഗാന്ധിയുടെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. എല്ലാവരും അമ്പരന്നു. അവരുടെ അനാരോഗ്യം ഒരു തടസ്സമായി ഗോവിന്ദ വല്ലഭ?പന്ത് ഉന്നയിച്ചു. ? ഇന്ദുവിന്റെ ആരോഗ്യത്തിനു തകരാറൊന്നുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അതു നേരെയാകും, പണ്ഡിറ്റ് നെഹ്രു ഇടപെട്ടുകൊണ്ട് പറഞ്ഞു. മറുത്തുപറയാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. ഒടുവില്‍ കാമരാജും സഞ്ജീവ റെഡ്ഡിയും മദിരാശിയില്‍ ചെന്നു നിജലിംഗപ്പയുമൊരുമിച്ച് ഇന്ദിരയെ അനുകൂലിച്ചു കൊണ്ട് പരസ്യ പ്രസ്താവന ചെയ്തു. അങ്ങനെ വീണ്ടും വംശപാരമ്പര്യം വിജയിച്ചു”.
ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്രു കണ്ടെത്തിയ വഴിയായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷ പദവി. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ അംഗമാക്കുകയും ശാസ്ത്രീയുടെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത ഇന്ദിരാഗാന്ധിയും മക്കളിലൂടെ രാജ്യത്തിന്റെ അധികാരം പാരമ്പര്യാവകാശമാക്കാന് ശ്രമിക്കുന്നതില്‍ മത്സരിച്ചു. സഞ്ജയ് ഗാന്ധിയെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കി ഒരു സുപ്രഭാതത്തില്‍ നിയമിച്ചു രാജ്യം ഭരിക്കാന്‍ അവസരം നല്‍കുകയും അടിയന്തരാവസ്ഥക്കാലത്ത് എല്ലാം നിയന്ത്രിക്കുന്ന ശക്തിമാനാക്കുകയും ചെയ്തത് ഇന്ദിരാഗാന്ധി തന്നെ. അകാലത്തില്‍ മരിച്ച സഞ്ജയിനു പകരം രാജീവിനെ രാഷ്ട്രീയത്തിലിറക്കി പ്രധാനമന്ത്രി പദത്തിലേക്കെത്തിച്ചതും നെഹ്രു കുടുംബത്തിന്റെ പുത്രസ്നേഹത്തിന്റെ ഉദാഹരണമാണ്.
1998ല്‍ സീതാറാം കേസരിയെ പുറത്താക്കി അദ്ധ്യക്ഷ പദവിയിലേക്ക് സോണിയാഗാന്ധി അവരോധിതയായപ്പോള്‍ മരുമക്കളിലേക്കും രാജ്യാധികാരം നീളുന്ന വിചിത്ര കാഴ്ച നാം കണ്ടു. ഇന്നത് അവരില്‍നിന്നും മറ്റൊരു മരുമകനിലേക്കെത്തി നില്ക്കുന്ന സമയത്തും ഈ വംശവാഴ്ചയെ മഹത്വവല്‍ക്കരിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കും. 1928 മുതല്‍ നീണ്ട 85 കൊല്ലങ്ങളായി ഈ രാജ്യം അനുഭവിക്കുന്ന കുടുംബവാഴ്ച രാഹുല്ഗാന്ധിയിലോ റോബര്‍ട്ട് വധേരയിലോ അവസാനിക്കുമെന്നും നമുക്ക് കരുതിക്കൂടാ…പ്രിയങ്കാ ഗാന്ധിയിലും അവരുടെ മക്കളായ റയ്ഹാനിലും മിറായയിലും ഭാവി പ്രധാനമന്ത്രിമാരെ സ്വപ്നം കാണുന്നവരുടെ നാടാണിത്. ബ്രിട്ടീഷുകാരന് രാജ്യം വിട്ടു പോയിട്ടും അവരുടെ വിദ്യാഭ്യാസ പദ്ധതി ഇന്ത്യാക്കാരന്റെ മനസ്സില്‍ ഇട്ടിട്ടുപോയ പ്രജാമനോഭാവം മാറാത്തിടത്തോളം കാലം ഇതു തുടരുക തന്നെ ചെയ്യും.
നെഹ്റു കുടുംബത്തിനു പുറത്തു നിന്നുള്ള ഒരാളായ നരേന്ദ്രമോദി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായി ഉയര്‍ന്നു വരുന്നതിനെ ഏതെല്ലാം വിധത്തില്‍ തടയാനാവുമെന്ന ഗവേഷണത്തിലാണ് സോണിയാ കോണ്‍ഗ്രസ്. നരേന്ദ്രമോദിയെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനും ജനലക്ഷങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും തടിച്ചു കൂടുന്നതിനെ സഹിഷ്ണുതയോടെ കാണാന്‍ രാജ്യം ഭരിച്ചു ഇനിയും മടുക്കാത്ത നെഹ്രു കുടുംബത്തിനാവില്ലെന്നതാണ് സത്യം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: