ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കിയ ഇ-പേയ്മെന്റ് സംവിധാനം അവതാളത്തില്‍. ഇ-പെയ്മെന്റ് സംബന്ധിച്ച് അക്ഷയ കേന്ദ്രങ്ങള്‍ക്ക് വ്യക്തതയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് ആവശ്യമായ പരിശീലനം നല്‍കിയിട്ടില്ല. പരിശീലനം നല്കാത്തതിനാല് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ അത് തിരുത്താന്‍ പിന്നീട് 24 മണിക്കൂറിലേറെ സമയം വേണ്ടിവരുന്നു. ഇതാണ് ഇ-പേയ്മെന്റ് സംവിധാനത്തിലെ പോരായ്മ. മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന 19 സേവനങ്ങള്‍ ഇ-പേയ്മെന്റ് സംവിധാനത്തിലൂടെ ലഭ്യമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തുടങ്ങിയ ദിവസം മുതല്‍ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ല.
സംസ്ഥാനത്തുള്ള മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ അനധികൃതമായി പണം സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പണമടയ്ക്കല്‍ ഇ-പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റിയത്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സിനുള്ള അപേക്ഷ, ആര്‍സി ഉടമസ്ഥാവകാശം മാറ്റല്‍, ആര്‍സിയുടെ ഡ്യൂപ്ലിക്കേറ്റിനുള്ള അപേക്ഷ, അന്യസംസ്ഥാന വാഹനങ്ങളുടെ രജിസ്ട്രേഷന് തുടങ്ങിയ എല്ലാ അപേക്ഷകളും ഇ പേയ്മെന്റ്വഴിയാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് നിശ്ചിത സേവനങ്ങള്‍ ലഭിക്കുന്നതിനായി ഗുണഭോക്താവ് ഫീസ് അക്ഷയ സെന്ററുകള്‍ വഴി അടച്ച് ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. ഇ-പേയ്മെന്റ് സംവിധാനം വഴി വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിന്റെ പരിശീലനം നല്‍കുന്നതിനായി കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അക്ഷയ സെന്ററുകളിലെ ജീവനക്കാര്‍ക്കായി ക്ലാസുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇ-പേയ്മെന്റ് സംവിധാനം പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇനിയും കാലതാമസം എടുക്കുമെന്നാണ് അധികൃതരുടെ വാദം.
ഓരോ സേവനങ്ങളും വ്യത്യസ്തമായ രീതിയിലാണ് ഇ-പേയ്മെന്റ് സംവിധാനത്തില്‍. എന്നാല്‍ ജില്ലയിലെ തന്നെ വ്യത്യസ്ത മോട്ടോര്‍ വാഹന വകുപ്പ് സബ് ആര്‍ടിഒകളുടെ വിവരങ്ങള്‍ നല്കുമ്പോള് തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഉപഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളും മറ്റും കയറിയിറങ്ങേണ്ട ഗതികേടിലാണ്.
കെ.പി.അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: