തിരുവനന്തപുരം: ഡാറ്റ സെന്റര്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. സ്റ്റേറ്റ് ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ സിബിഐ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ സാഹചര്യത്തിലാണ് കേസിലെ ഒന്‍പതാം എതിര്‍കക്ഷിയായ വി.എസ്. അച്യുതാനന്ദന് കോടതിയില്‍ തന്റെ നിലപാട് വിശദീകരിക്കുന്നത്. വി.എസ് മുഖ്യമന്ത്രിയായിരിക്കെയാണ് സി-ഡാക്കിന് കീഴിലുള്ള ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയത്. കേസില്‍ നേരത്തെ സിബിഐ അന്വേഷണം നടത്തില്ലെന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം വി. വഹന്‍വതി കോടതിയെ അറിയിച്ചിരുന്നു. ഇത് വിവാദമായതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനം കോടതിയെ അറിയിച്ച ശേഷം ഈ നിലപാട് മാറ്റിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെടും. കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണമിതാണ്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഡാറ്റ സെന്റര്‍ നടത്തിപ്പ് കൈമാറിയത്. ഇതില്‍ യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടും.
ഡാറ്റാസെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ്വിപ്പ് പി.സി. ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചതോടെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. സിബിഐ അന്വേഷണത്തിനെതിരെ ടി.ജി. നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മന്ത്രിസഭാതീരുമാനം വരുന്നതിന് മുമ്പാണ് അഡ്വക്കറ്റ് ജനറല്‍ സിബിഐ അന്വേഷണത്തിന് സന്നദ്ധത അറിയിച്ചതെന്ന് നന്ദകുമാര്‍ വാദിച്ചു. എ ജി ക്കെതിരെ സുപ്രീംകോടതി നിശിതവിമര്‍ശം നടത്തിയതോടെ സിബിഐ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ ഗുലാം വി. വഹന്‍വതിയാണ് നിലപാട് കോടതിയെ അറിയിച്ചത്. കേസില്‍ ഇനി ഹാജരാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയാകും സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരാകുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: