കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സംരംഭം ജനങ്ങള്‍ക്ക് പണച്ചെലവുണ്ടാക്കുന്നതായി പരാതിയുയരുന്നു. മുന്‍കാലങ്ങളില്‍ തികച്ചും സൗജന്യമായി ലഭിച്ചിരുന്ന ഈ സേവനം പരിഷ്കാരങ്ങളുടെ ഫലമായാണ് ഇപ്പോള്‍ സാമ്പത്തിക ബാധ്യതയുള്ളതായി മാറിയിരിക്കുന്നത്.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തമെന്ന ലക്ഷ്യവുമായി ആരംഭിച്ച സംരംഭത്തില്‍ പങ്കാളിയാകുന്ന ആളിന് വോട്ടര്‍ പട്ടികയില്‍ കടന്നുകൂടാന്‍ അമ്പതുരൂപയോളം ചെലവു വരുന്നതായാണ് പരാതിയുയരുന്നത്.
വോട്ടര്‍ പട്ടിക പുതുക്കാനും പുതുതായി പേരുചേര്‍ക്കാനും ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ 23ന് ആരംഭിച്ച പദ്ധതിയില്‍ ഈ 22 വരെയാണ് പേരുചേര്ക്കാനവസരമുണ്ടാവുക. ഇതിനായി അക്ഷയ സെന്ററുകളിലും മറ്റ് ജനസേവന കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യമുളള മറ്റിടങ്ങളിലും സൗകര്യമുണ്ട്. അതായത് ഇന്റര്‍നെറ്റ് സൗകര്യമുള്ള എവിടെനിന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനോ പുതുക്കാനോ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈനായി പേരു ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആ വിവരം താലൂക്ക് ഓഫീസില്‍ ലഭിക്കും. താലൂക്കിലെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അപേക്ഷയുടെ പ്രിന്റെടുത്ത് അതത് വില്ലേജ് ഓഫീസര്‍മാരെ ഏല്പിക്കും. വില്ലേജ് ഓഫീസര്‍മാര്‍ ഈ അപേക്ഷ ബൂത്ത് തല ഉദ്യോഗസ്ഥര്‍(ബിഎല്‍ഒ)ക്ക് കൈമാറും. ഇവര്‍ അപേക്ഷകന്റെ വീട്ടിലെത്തി അന്വേഷണം നടത്തി ആവശ്യമായ രേഖകള്‍ സമാഹരിച്ച് തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതു പരിശോധിച്ച് തിരിച്ചറിയില്‍ കാര്‍ഡ് ശരിയാക്കിയശേഷം വീണ്ടും വില്ലേജ് ഓഫീസര്‍മാര്‍ വഴി ബിഎല്‍ഒമാര്‍ക്ക് നല്‍കും. ഇവര്‍ കാര്‍ഡ് വോട്ടര്‍മാര്‍ക്ക് നല്‍കും. ഇതാണ് പുതിയ രീതി.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനോ പുതുക്കാനോ, അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയ സെന്ററുകളെയോ മറ്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ള കഫേകളെയോ സമീപിക്കുന്നവര്‍ക്കാണ് സേവനത്തിന് പണം നല്‍കേണ്ടിവരിക.
കെ.ജി.മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: