തിരുവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലെന്ന് കണക്കുകള്‍. 750 കോടിക്കുകൂടി സംസ്ഥാനം കടപ്പത്രമിറക്കി. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഒമ്പതു ശതമാനത്തിന്റെ കുറവാണുണ്ടായത്. നികുതിയേതര വരുമാനം കൂട്ടുന്നതിനെക്കുറിച്ചാലോചിക്കാന് നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത നിലയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന മന്ത്രിസഭായോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഉന്നതതലയോഗം.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും വകുപ്പുതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുക. വികസനച്ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെയും ക്ഷേമപദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കാതെയും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണുണ്ടാവുക. ചീഫ് സെക്രട്ടറി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈമാസം പത്തിന് ചേരുന്ന മന്ത്രിസഭായോഗം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്തെ ചെലവ് 18 ശതമാനമാണ് കൂടിയത്. ചെലവും വരവും ഒട്ടും ഒത്തുപോകാത്ത സ്ഥിതിയാണിപ്പോഴുണ്ടായിരിക്കുന്നത്. വില്‍പ്പന നികുതി വരുമാനത്തില്‍ 12 ശതമാനത്തിന്റെ വളര്ച്ചയുണ്ടായതു മാത്രമാണ് ഏക ആശ്വാസം. വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് 11 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. നികുതി, നികുതിയേതര വരുമാനങ്ങളില്‍ ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് മൂന്നുമുതല്‍ നാലുശതമാനം വരെയാണ് കുറവ്.
മദ്യത്തില്‍ നിന്നുള്ള വരുമാനം, സ്റ്റാമ്പ് ഡ്യൂട്ടി, വാഹനനികുതി തുടങ്ങിയവയിലും ഗണ്യമായ കുറവുണ്ടായി. നികുതി പിരിവില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈമാസത്തെ ചെലവുകള്‍ക്ക് പണമൊപ്പിക്കാന് 750 കോടിയുടെ കൂടി കടപത്രമിറക്കുന്നത്. റിസര്‍വ് ബാങ്ക് വഴി എട്ടിന് കടപത്രം വില്‍ക്കും. ഇതോടെ 7,000 കോടിയാകും സംസ്ഥാനത്തിന്റെ കടം.
കേന്ദ്രപരിധിയനുസരിച്ച് 12,360 കോടിയേ സംസ്ഥാനത്തിന് പരമാവധി കടമെടുക്കാനാകൂ. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ വര്‍ഷങ്ങളായി വര്‍ധിപ്പിക്കാത്ത പല സേവനങ്ങളുടെയും ഫീസ് കൂട്ടണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. നാളെ ചേരുന്ന വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകും. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്ന അഭിപ്രായമാണ് ധനവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി 15,000 ഓളം തസ്തികകള്‍ സൃഷ്ടിച്ചതുവഴി പ്രതിവര്‍ഷം 450 കോടി രൂപയുടെ അധികബാധ്യതയുണ്ടായതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: