കൊച്ചി: മാധവിക്കുട്ടിയുടെ സ്മാരക നിര്‍മ്മാണം സാഹിത്യ അക്കാദമിയും സര്‍ക്കാരും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് പ്രശസ്ത നിരൂപകനും സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റുമായ ബാലചന്ദ്രന് വടക്കേടത്ത്. അക്കാദമി ഏറ്റെടുത്ത മാധവിക്കുട്ടിയുടെ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തൃശൂര്‍ അയ്യന്തോളിലുള്ള അപ്പന് തമ്പുരാന് സ്മാരകത്തില്‍ അവഗണിക്കപ്പെട്ടനിലയില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും ബാലചന്ദ്രന് കുറ്റപ്പെടുത്തി. ജന്മഭൂമിക്കനുവദിച്ച അഭിമുഖത്തിലാണ് വടക്കേടത്ത് അക്കാദമി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ ആരോപണമുന്നയിച്ചത്.
ചോര്‍ന്നൊലിക്കുന്ന അപ്പന് തമ്പുരാന് സ്മാരകവും ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. താന്‍ ഭാരവാഹിയായിരുന്ന സമയത്ത് നിര്‍വ്വാഹക സമിതിയംഗമായിരുന്ന കെ.രഘുനാഥന്റെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി അക്കാദമിക്കും സാംസ്കാരിക വകുപ്പിനും കൈമാറിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
മന്ത്രി കെ.സി ജോസഫിന് സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യാനറിയാത്തതാണ് പ്രശ്നം. അക്കാദമിയുടെ സ്വയം ഭരണാവകാശത്തെ തകര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ക്ലര്‍ക്കുമാരാണ് അക്കാദമി ഭരണം നിര്‍വ്വഹിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്രം പുറത്തിറക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.അക്കാദമിയില്‍ ഗവേഷണ സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്.
ശയ്യാവലംബിയായ മുതിര്‍ന്ന എഴുത്തുകാരന് പുതൂര്‍ ഉണ്ണികൃഷ്ണന് ഫെല്ലോഷിപ്പ് നല്‍കാനെടുത്ത തീരുമാനം ചില തത്പര കക്ഷികള്‍ ചേര്‍ന്ന് അട്ടിമറിച്ചതായും ബാലചന്ദ്രന് വടക്കേടത്ത് ആരോപിച്ചു.അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ജന്മഭൂമി അടുത്തദിവസം പ്രസിദ്ധീകരിക്കും.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: