ന്യൂദല്‍ഹി: ആരുഷി കൊലപാതക കേസിലെ മുഖ്യ പ്രതികളായ രാജേഷ്-നുപൂര്‍ തല്‍വാര്‍ ദമ്പതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. പോളിഗ്രാഫ് നാര്‍ക്കോ അനാലിസിസ്, ബ്രെയ്ന്‍ മാപ്പിംഗ് എന്നീ ടെസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബിഎസ് ചൗഹാന്, എസ് എ ബോബ്ഡെ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇവരുടെ അപേക്ഷ നിരസിച്ചത്.
നേരത്തെ രാജ് കുമാര്‍, വിജയ് മാന്‍ഡല്‍, കൃഷണാ എന്നിവരടങ്ങുന്ന സിബിഐ സംഘമാണ് ടെസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് അലഹബാദ് കോടതിയില്‍ നല്കിയ ഹര്‍ജി നിരസിച്ചതിനെ തുടര്‍ന്നാണ് ദമ്പതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈകോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമൊന്നുമില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.
2008 മെയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴുത്തിനേറ്റ മുറിവ് മൂലം കിടപ്പു മുറിയില്‍ മരിച്ച നിലയിലാണ് ആരുഷിയെ കണ്ടെത്തിയത്. ആദ്യ സംശയങ്ങള്‍ ചെന്നെത്തിയത് ഹേംരാജിലായിരുന്നു.
ഇയാളുടെ മൃതദേഹം പിന്നീട് ദല്‍ഹി നോയിഡയിലെ വീട്ടിലെ ടെറസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ പുറത്ത് നിന്നുള്ളവരുടെ പങ്കിന് സാധ്യതയില്ലാത്തതിനാല്‍ പതിനാല് വയസ്സുകാരി ആരുഷിയുടെ കൊലപാതകത്തിന് ഉത്തരവാദികള്‍ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: