ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് പുനഃപരിശോധിക്കാന്‍ തല്ക്കാലം കഴിയില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന ഉത്തരവാണ് പിന്‍വലിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേസില്‍ ഇടക്കാല ഉത്തരവു വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി, ഹര്‍ജി ഈ മാസം 22ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. അതിനിടെ യുഐഡിഎഐ നമ്പറിന് നിയമപ്രാബല്യം നല്കുന്ന നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
അറ്റോര്‍ണി ജനറല്‍ ജി.ഇ. വാഹന്‍വതിയും സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനും ഉള്‍പ്പെടെയുള്ള ഒരു സംഘം സര്‍ക്കാര്‍ അഭിഭാഷകര്‍ ഒരുമിച്ചാവശ്യപ്പെട്ടിട്ടും ആധാറിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനായില്ല. സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും ആധാര്‍ ഇല്ലെങ്കില്‍ പാചകവാതക സബ്സിഡി നല്കാന് കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ആധാര്‍ കാര്‍ഡില്ലാത്തവര്‍ സബ്സിഡി രഹിത നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
97 ജില്ലകളിലെ പാചകവാതക വിതരണത്തെ കോടതി നിലപാട് പ്രതികൂലമായി ബാധിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു കോടതി തീരുമാനം. ആധാര്‍ കാര്‍ഡില്ലെങ്കില്‍ എല്‍പിജി വിതരണം നിലയ്ക്കുമെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ ബി.എസ്.ചൗഹാന്, എസ്.എ. ബോധെ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതിനിടെ ആധാര്‍ കാര്‍ഡിന് നിയമപരിരക്ഷ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ബില്ലിനു കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: