ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കേസിലുള്പ്പെട്ടയാള് കേരളത്തിലെ മന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കും ലഭിച്ച പണത്തിന്റെ സോത്രസ്സ് അന്വേഷണത്തില്‍ വന്നില്ല, 22 പേര് പരാമര്‍ശിക്കപ്പെട്ട കേസില്‍ ഇവരുടെയൊക്കെ പങ്ക് തെളിയണമെങ്കില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം കൊണ്ട് കഴിയില്ല. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയാണ് ഹൈക്കോടതി കേസ് തള്ളിയതെന്നും വി.എസ് ഹര്‍ജിയില്‍ വ്യക്തമാക്കി. അതിനിടെ നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നും റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ അത് ആശങ്കാജനകമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടെന്ന കെ എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ജഡ്ജിമാരെ പണം നല്കി സ്വാധീനിച്ച് ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പുന:രന്വേഷണത്തിനായി അന്നത്തെ മുഖ്യമന്ത്രി കൂടിയായ വിഎസ് ഉത്തരവിടുകയായിരുന്നു.
എന്നാല്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: