കൊച്ചി: വന്‍വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു.
സോളാര്‍ കേസില്‍ ശ്രീധരന് നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതെന്ന് അഡ്വ.ജനറല്‍ കെ.പി.ദണ്ഡപാണി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് മുമ്പാകെ അറിയിച്ചു. ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എജി തയ്യാറായില്ല. മുഖ്യമന്ത്രിയെ എന്തിനാണ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്കാന് എജി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി കാര്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് ഡയറി ഉള്‍പ്പെടെയുള്ള ചില രേഖകള്‍ മുദ്രവെച്ച കവറില്‍ എജി കോടതിയില്‍ ഹാജരാക്കി. ശ്രീധരന് നായരുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായെന്നും മറ്റു സോളാര്‍ കേസുകളില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഒരു കേസില്‍ കുറ്റപത്രം നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന് നായര്‍ 164-ാം ചട്ടപ്രകാരം നല്കിയ രഹസ്യ മൊഴിയും കേസ് ഡയറിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ശ്രീധരന് നായരോട് ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങള്‍ക്കായി നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്നും സോളാര്‍ പദ്ധതി ഗുണകരമെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. സിസിടിവിയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ സിഡാക്കില്‍ പരിശോധിച്ചതായും എജി അവകാശപ്പെട്ടു. ജോയ് കൈതാരത്തിന് കേസുമായി ബന്ധമില്ലെന്നും അതിനാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. ഹര്‍ജിയിലെ ചില ആവശ്യങ്ങള്‍ നേരത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയതാണെന്നും കെ.പി.ദണ്ഡപാണി പറഞ്ഞു.
ഒരാഴ്ചമുമ്പ് ക്ലിഫ്ഹൗസില്‍ വെച്ച് പ്രേത്യക അന്വേഷണ സംഘം തലവന്‍ എഡിജിപി എ.ഹേമചന്ദ്രനും അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുത്തത്.
ചോദ്യം ചെയ്യല്‍ ചടങ്ങ് മാത്രം
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത് വെറും ചടങ്ങിനുവേണ്ടി മാത്രം. കോടതിയില്‍ ഇതു സംബന്ധിച്ച് ചോദ്യം വന്നാല്‍ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു ചോദ്യം ചേയ്യല്‍.
ശ്രീധരന്‍നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുതി തയ്യാറാക്കിയ ചോദ്യാവലി മുഖ്യമന്ത്രിക്കു കൈമാറി. എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടിയും നല്കി. മറുപടി രേഖപ്പെടുത്തി വായിച്ചു കേട്ട ശേഷം മുഖ്യമന്ത്രി ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ശ്രീധരന് നായര്‍ സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിനടക്കം മറുപടി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ നല്കിയ വിശദീകരണങ്ങളാണ് മറുപടിയായി നല്‍കിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച് പലതവണ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കടക്കം മുഖ്യമന്ത്രി നല്കിയ മറുപടി തന്നെയാണ് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: