വോട്ട് ചെയ്തവര്‍ക്ക് രസീത് നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് അത്യന്തം സ്വാഗതാര്‍ഹമാകുന്നത് തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാന്‍ ഈ നടപടി സഹായകരമാകും എന്നതിനാലാണ്. ഈ സംവിധാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ രസീത് നല്‍കാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണം. ഇത് പ്രായോഗികമാകുമ്പോള്‍ ആര്‍ക്കാണ് താന്‍ വോട്ട് ചെയ്തത് എന്നതിന്റെ കൃത്യമായ സ്ഥിരീകരണം വോട്ടര്‍ക്ക് ലഭിക്കുന്നു. വോട്ടിംഗ് മെഷീന് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് 1999 മുതലാണ്. ഈ സംവിധാനം സമയലാഭം നല്‍കുന്നതോടൊപ്പം വോട്ട് തിരിമറി തടയാനും കള്ളവോട്ട് തടയാനും സഹായകമാകുമെന്ന വിശ്വാസത്തിലാണ് പ്രയോഗത്തില്‍ വരുത്തിയത്. ഈ സംവിധാനം തെരഞ്ഞെടുപ്പില്‍ സുതാര്യത കൈവരുത്തും എന്നായിരുന്നു വിശ്വാസം. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമിയാണ് തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രം തിരിമറി തടയുകയില്ലെന്ന് ചൂണ്ടിക്കാട്ടി അത് പരിഷ്കരിച്ച് വോട്ട് ചെയ്യുന്നവര്‍ക്ക് രസീത് നല്‍കണം എന്ന ആവശ്യവുമായി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഹര്‍ജി. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്ത ശേഷം മറ്റൊരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്നതിന് തെളിവായി രസീത് സംവിധാനം വരുന്നത്.
സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് വേണ്ടി ഈ വിധി പ്രസ്താവിച്ച കോടതി ഘട്ടംഘട്ടമായി പുതിയരീതി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. പക്ഷേ ഈ സംവിധാനം ആവിഷ്കരിക്കാന്‍ 1500 കോടി രൂപയുടെ അധിക ചെലവ് വേണ്ടിവരും. പുരോഗമന രാജ്യങ്ങളായ യുഎസ്, ജപ്പാന് മുതലായവയില്‍ നിലനില്‍ക്കുന്ന ഈ സംവിധാനം വോട്ടിംഗ് മെഷീന്റെ തകരാറുകള്‍, വോട്ട് തട്ടിപ്പ് മുതലായവ അസാധ്യമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യാപകമായി വോട്ട് തിരിമറി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. രസീത് നല്‍കുക വഴി അവ എണ്ണി തിട്ടപ്പെടുത്തി വ്യാജ വോട്ട് തിരിമറിയും കണ്ടുപിടിക്കാനാകും. ഘട്ടംഘട്ടമായി ഈ രീതി ഇന്ത്യയിലൊട്ടാകെ നടപ്പാക്കാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ വിഷമമില്ലെന്നിരിക്കെ ഈ പുതിയ സംവിധാനം ആഡിറ്റിംഗിനുള്ള ക്രമീകരണവും ഉള്‍ക്കൊള്ളുന്നതിനാല്‍ തിരിമറിയ്ക്ക് തടയിടുന്നു. 1999 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ രസീതില്ലാത്ത വോട്ടിംഗ് സംവിധാനമായിരുന്നെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ പുതിയ സംവിധാനത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തേണ്ടത്. താന്‍ ഇന്ന സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത് എന്ന ഉറപ്പും രസീതുവഴി വോട്ടര്‍ക്ക് ലഭിക്കുന്നു. രസീതില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് മാത്രമല്ല ചിഹ്നവും ഉണ്ടാവും. നേരത്തെ തിരുവനന്തപുരമടക്കം മൂന്ന് മണ്ഡലങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് പരീക്ഷിച്ചിരുന്നു. പക്ഷെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ പരീക്ഷണം നടപ്പാക്കാന്‍ സാധ്യമാകില്ല എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
രസീത് സാധ്യമാകുന്നിടത്തെല്ലാം നടപ്പിലാക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി. ഇതിനാവശ്യമായ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. വോട്ട് എന്നും ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കുമ്പോള്‍ വോട്ടിംഗ് മെഷീന് നല്കുന്ന രസീത് താന്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ടുചെയ്തു എന്ന ഉറപ്പ് മാത്രമല്ല, തര്‍ക്കമുണ്ടായാല്‍ വോട്ടിംഗ് രസീത് എണ്ണി തിട്ടപ്പെടുത്താമെന്ന സൗകര്യവും ഒരുക്കുന്നു. സുതാര്യത, രഹസ്യാത്മകത, സുരക്ഷിതത്വം മുതലായവ ഉറപ്പുവരുത്തുന്നതിന് പുറമെ ബാലറ്റ് കത്തിക്കല്‍ ഭീഷണി, സ്വാധീനിക്കല്‍, വോട്ടിന് പണം മുതലായ വിധ്വംസക പ്രവര്‍ത്തനങ്ങളും ഇത് തടയും. ജനാധിപത്യം എന്നാല്‍ ഭരണാധികാരികളെ, ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശമാണ്. സമ്മതിദാനം എന്ന പൗരന്റെ പരമമായ അവകാശം ഒരു സാഹചര്യത്തിലും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ സ്വാധീനത്തിനോ ലക്ഷ്യമാകരുത് എന്നും തെരഞ്ഞെടുപ്പ് രംഗം സംശുദ്ധമായിരിക്കണമെന്നുമുള്ള ദൃഢനിശ്ചയമാണ് കോടതിവിധിയില്‍ പ്രതിഫലിക്കുന്നത്. വോട്ട് പോലെതന്നെ രസീതിയും രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാന്‍ ക്രിമിനലുകള്‍ ജനപ്രതിനിധികളാകരുതെന്നും മറ്റും സുപ്രീംകോടതി ഉത്തരവിട്ടിരുന്നല്ലോ. വോട്ടിംഗ് യന്ത്രത്തിന് സമീപം ഘടിപ്പിച്ച ബട്ടണില്‍ അമര്‍ത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും സ്ക്രീനില്‍ കാണാനുമാകുന്നു. അങ്ങനെ സുതാര്യതയും വോട്ടിന്റെ രഹസ്യസ്വഭാവവും ഒരേസമയം ഉറപ്പാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: