ഞാന്‍ മുമ്പ് ഞാന്‍ മുമ്പ് എന്നു മുന്നോട്ടു കുതിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന മൃഗീയവും അസഭ്യവുമായ തിരക്ക് അസ്തമിക്കും. അതോടുകൂടി സകല മുഷ്കുകളും മാഞ്ഞുപോകും. സകല വിരോധങ്ങളും മാഞ്ഞുപോകും, സകല മത്സരങ്ങളും മാഞ്ഞുപോകും. സകലതിന്മകളും ലോകത്തില്‍നിന്ന് ശാശ്വതമായി മറഞ്ഞുപോകും അന്ന് ദേവന്മാര് ഈ ഭൂമിയില്‍ താമസിക്കും. ഈ ഭൂമിതന്നെ അന്ന് സ്വര്‍ഗ്ഗമാകും. ദേവന്മാര് ദേവന്മാരോടുകൂടി കളിക്കുമ്പോള്‍, ദേവന്മാര് ദേവന്മാരോടിടപെടുമ്പോള്, ദേവന്മാര് ദേവന്മാരെ സ്നേഹിക്കുമ്പോള്‍, തിന്മയെങ്ങനെയുണ്ടാകും? ഇതത്രേ ദിവ്യാനുഭവത്തിന്റെ മഹത്തായ പ്രയോജനം; ഇന്ന് ജനസമുദായത്തില്‍ കാണുന്നതെല്ലാം മാറി ദിവ്യരൂപത്തിലാകും. പിന്നെ ആരും മനുഷ്യനെ ദുഷ്ടനെന്ന് കരുതില്ല. അതത്രേ മഹത്തായ പ്രഥമ ലാഭം. വല്ല തെറ്റും പറ്റിപ്പോയ ആണിനെയോ പെണ്ണിനെയോ നിങ്ങള്‍ പുരികം ചുളിച്ചുനോക്കില്ല. അല്ലയോ മഹിളകളേ, രാവില്‍ തെരുവു ചുറ്റുന്ന സാധുസ്ത്രീയിലും ഈശ്വരനെ ദര്ശിക്കുമ്പോള്, നിങ്ങള്‍ അളവില്‍ നിന്ദാദൃഷ്ടി പതിപ്പിക്കില്ല. ഈര്ഷ്യാഭാവമോ പ്രതിക്രിയാചിന്തയോ പിന്നെയുണ്ടാവില്ല. അവയെല്ലാം മറഞ്ഞുപോയി, പിന്നെ മനുഷ്യരെ നേര്‍വഴി നടത്തുവാന്‍ ചമ്മട്ടിയോ ചങ്ങലയോ വേണ്ടിവരാത്തവിധം, ഉത്കൃഷ്ടമായ പ്രേമം ആവിര്‍ഭവിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: