ഹൈദരാബാദ്: തെലങ്കാന വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയെ പോലീസ് ബലം പ്രയോഗിച്ചു നീക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജഗന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂബിലി ഹില്‍സിലെ ലോട്ടസ് പോണ്ടിലുള്ള സ്വവസതിയിലെ സമരപന്തലില്‍ നിന്നും ബുധനാഴ്ചരാത്രി 11 മണിയോടെയാണ് പോലീസ് ജഗനെ അറസ്റ്റ് ചെയ്തത് നിരവധി പ്രവര്‍ത്തകര്‍ ജഗനരുകില് ഉണ്ടായിരുന്നെങ്കിലും പോലീസിനെ തടയാന്‍ തുനിഞ്ഞില്ല.
സമരപ്പന്തലിലേക്ക് കയറിയ പോലീസ് ജഗനെ താങ്ങിയെടുത്തു വാഹനത്തില്‍ കയറ്റുകയായിരുന്നു. അവിടെ നിന്നു നൈസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു കൊണ്ടുപോയ അദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി. തുടക്കത്തില്‍ ജഗന് മരുന്നുകള്‍ കഴിക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് വഴങ്ങി.
ആന്ധ്രയെ വിഭജിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിനാണ് ജഗന് നിരാഹാര സമരം ആരംഭിച്ചത്. ഇതിനിടെ അദ്ദേഹത്തിന് നിര്‍ജ്ജലീകരണവും പനിയും പിടിപെട്ടിരുന്നു. സമരം അവസാനിപ്പിക്കാന്‍ ഡോക്ടമാര്‍ നിര്‍ദേശിച്ചെങ്കിലും ജഗന് ചെവിക്കൊണ്ടിരുന്നില്ല.
മകനായ രാഹുലിനെ പ്രധാനമന്ത്രിപദത്തിലെത്തിക്കാന്‍ സോണിയ ഗാന്ധി നടത്തുന്ന നാടകങ്ങള്‍ക്കു വഴങ്ങാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും താത്കാലികമായുള്ള നേട്ടങ്ങളുടെ പിന്നാലെ പോകരുതെന്നും ആന്ധ്രയിലെ രാഷ്ട്രീയ കക്ഷികളോട് ജഗന് അഭ്യര്‍ത്ഥിച്ചെന്ന് വൈഎസ്ആര്കോണ്ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. രാമകൃഷ്ണ പറഞ്ഞു.
ആന്ധ്രയെ വിഭജിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല സമിതിയെ ബ്രിട്ടീഷുകാരുടെ കാലത്തെ സൈമണ്‍ കമ്മിഷനോട് ഉപമിക്കാനും വൈഎസ്ആര്‍ കോണ്‍ഗ്രസ് മറന്നില്ല.
അതിനിടെ, സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാര്‍ പണിമുടക്കില്‍ നിന്ന് താത്കാലികമായി പിന്മാറി. ഫാലിയണ് ചുഴലിക്കാറ്റ് ഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം സമരം അവസാനിപ്പിക്കുന്നതായി ജീവനക്കാര്‍ പ്രഖ്യാപിച്ചു.
തീരദേശ ആന്ധ്രയിലെ 13 ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നാവിക-വ്യോമ സേനകളുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, തെലങ്കാന വിരുദ്ധ പ്രക്ഷോഭത്തിന്റെ ആറാം ദിവസവും സാധാരണക്കാരന്റെ ജീവിതം ദുഷ്കരമായി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: