കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ അനുവദിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ഒരു കിലോ സ്വര്‍ണത്തിന് 25000 വീതം കമ്മീഷന്. മാധവന് സിബിഐയ്ക്കു നല്കിയ മൊഴിയിലാണ് ഇക്കാര്യം സി.ബി.ഐയോടു സമ്മതിച്ചത്. മൂന്നു മാസത്തിനിടെ 52 കിലോ സ്വര്‍ണം കടത്തിയെന്നും ഇവര്‍ മൊഴി നല്കി.
സ്വര്‍ണവുമായി വരുന്നവരെ ഗ്രീന്‍ ചാനലിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു സുനില്‍ കുമാറിന്റെ ജോലി. മാധവന് ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും.
ഇത്തരത്തില്‍ ലക്ഷങ്ങള്‍ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഈ പണം കണ്ടെത്തുന്നതിനു സിബിഐ ശ്രമം തുടങ്ങിയിട്ടുണ്ട് ഇന്ന് ഉച്ചയോടെ ഇരുവരെയും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും. പണമായി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന് നല്‍കിയതെന്ന് സിബിഐക്ക് ഫയാസും മൊഴി നല്‍കിയിരുന്നു. അതിനിടെ, ഈ ഉദ്യോഗസ്ഥരെയും ഫയാസ് പറ്റിച്ചെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കടത്തുന്ന സ്വര്‍ണം എത്രയെന്ന് സംബന്ധിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ഫയാസ് മൊഴി നല്കി. ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന് തുക കുറച്ചു നല്‍കാനായി 20 കിലോ സ്വര്‍ണം കടത്തിയപ്പോള്‍ നാല് കിലോയാണ് കടത്തുന്നത് എന്ന് പറഞ്ഞ് കബളിപ്പിച്ചിട്ടുണ്ടെന്നാണ് ഫയാസ് മൊഴി നല്‍കിയത്.
കൊച്ചി സിബിഐ ഓഫീസില്‍ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം അവസാനത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണക്കടത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: