കോട്ടയം: ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരം കെട്ടടങ്ങിയെന്ന് ആന്റോ ആന്റണി എംപിയുടെ അവകാശവാദം. വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍നിന്ന് മുഖ്യ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്മാറി കഴിഞ്ഞുവെന്നും ശ്രദ്ധേയമായ സമരങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്നും കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ എംപി പറഞ്ഞു.
കോട്ടയം, പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ കൃഷിക്കാരുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം മൂന്നുമാസത്തിനകം നല്‍കും. രണ്ട് ജില്ലകളില്‍നിന്നുമായി പതിനായിരത്തോളം കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കുന്നത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ നടുഭാഗം, തീക്കോയി വില്ലേജുകളില്‍ താമസിക്കുന്ന വഴിക്കടവ് പ്രദേശത്തെ 98 കൃഷിക്കാര്‍ക്ക് ഉടന്‍തന്നെ പട്ടയം ലഭിക്കും. കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം എരുമേലി വടക്ക് വില്ലേജുകളിലെ ഹില്‍മെന്റ് സെറ്റില്‍മെന്റ് ഏരിയായില്‍ വരുന്ന പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന്, അമരാവതി, പാക്കാനം, തുമരംപാറ, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി, കൊട്ടാരംകട എന്നിവിടങ്ങളിലെ കൃഷിക്കാര്‍ക്ക് റവന്യൂ ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി കൈവശഭൂമിക്ക് ഉടന്‍ പട്ടയം നല്‍കും.
എരുമേലി വില്ലേജിലെ എയ്ഞ്ചല്‍വാലി, പമ്പാവാലി വടക്കുപ്രദേശങ്ങളിലെയും പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ പമ്പാവാലി തെക്കുപ്രദേശങ്ങളിലെ ഗ്രോമോര്‍ഫുഡ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നല്കിയ ഭൂമിയിലെ കൃഷിക്കാര്‍ക്കും പട്ടയം നല്‍കും. പമ്പാവാലി തെക്കുപ്രദേശങ്ങളില് പട്ടയങ്ങളില്വന്ന തെറ്റുകള്‍ തിരുത്തി നല്‍കുന്നതിന് അദാലത്തുകള്‍ നടത്തി പ്രശ്നം പരിഹരിക്കാന്‍ റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: