ചില രോഗങ്ങളിലേക്ക് സമൂഹശ്രദ്ധ ക്ഷണിക്കാനും അലോപ്പതി അതിന് കണ്ടെത്തിയിട്ടുള്ള ചികിത്സകളേയും മരുന്നുകളേയും ലോകമാകെ പ്രചരിപ്പിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ഓരോ ദിനങ്ങള്‍ ആചരിക്കാറുണ്ട്. ക്ഷയരോഗ ദിനം, എയ്ഡ്സ് ദിനം, അല്‍ഷിമേഴ്സ് ദിനം തുടങ്ങിയവ ഉദാഹരണം. ചികിത്സാ വ്യവസായികളുടേയും മരുന്നു കമ്പനികളുടേയും ഡോക്ടര്‍മാരുടേയും കൂടി ആവശ്യമാണ് അത്തരം ദിനാചരണങ്ങള്‍. എന്നാല്‍ തികച്ചും വ്യത്യസ്തമായൊരു ചതുര്ദിനാചരണത്തെക്കുറിച്ച് സൂചിപ്പിക്കാനാണീ കുറിപ്പ്.
ഹിരോഷിമ ദിനം മുതല്‍ നാഗസാക്കി ദിനം വരെ നീളുന്ന ചതുര്‍ദിന മൗന ഉപവാസം ഈ വര്‍ഷം നടന്നത് പാലക്കാട്ട് ചിറ്റൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തിലാണ്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ജനാരോഗ്യ പ്രസ്ഥാനം സംസ്ഥാനതലത്തില്‍ നടത്തിപ്പോരുന്ന ഒരു ഗാന്ധിയന്‍ സഹന/ധര്‍മ സമരമാണിത്. കീടനാശിനികള്‍ എന്ന ജീവനാശിനികള്ക്കെതിരെയും രാസഔഷധങ്ങളെന്ന രാസവിഷങ്ങള്ക്കെതിരെയും നടത്തുന്ന സമരമാണത്. അവ സമസ്ത ജീവജാലങ്ങള്‍ക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും വരുത്തുന്ന കൊടിയ ദുരന്തങ്ങളെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുക, ഈ രണ്ടു “നാശിനികളും” നമ്മെക്കൊന്നൊടുക്കും മുമ്പ് നമുക്കവയെ എങ്ങനെ ഇല്ലാതാക്കാം എന്നു ചിന്തിക്കുന്നതിനും ചതുര്‍ദിന മൗന ഉപവാസത്തിലൂടെ ആര്‍ജ്ജിക്കുന്ന പുത്തന്‍ ഉണര്‍വും ഊര്‍ജ്ജവും ആത്മധൈര്യവും വരുംദിനങ്ങളിലെ സമരങ്ങള്‍ക്കായി എപ്രകാരം വിനിയോഗിക്കാം എന്നതൊക്കെയാണ് ജനാരോഗ്യ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.
ദിനാചരണമെന്ന പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന സ്ഥിരം കലാപരിപാടികള്‍ക്കും പ്രഹസനങ്ങള്‍ക്കും പകരം നാലുനാള്‍ നീളുന്ന മൗന ഉപവാസം സമൂഹം സഗൗരവമാണ് നോക്കിക്കാണുന്നത്. തീര്‍ച്ചയായും ഈ സംരംഭമുയര്ത്തുന്ന സന്ദേശം ജനമനസ്സുകളില്‍ ആഴത്തില്‍ പതിയും എന്ന കാര്യത്തില്‍ സംശയമില്ല. ഉപവസിക്കാനെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷം ചെല്ലുംതോറും വര്‍ധിച്ചുവരുന്നതു തന്നെ അതിനുള്ള തെളിവാണ്. അഞ്ഞൂറു രൂപ വീതം സംഘടനാ സമിതിക്ക് സംഭാവന നല്‍കിക്കൊണ്ടാണ് ഉപവാസമനുഷ്ഠിക്കുന്നവര്‍ സ്വമനസ്സാലെ മുന്നോട്ടുവരുന്നത് എന്ന് എടുത്തുപറയേണ്ടതുണ്ട്.
ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്കയുടെ അണുബോംബ് വീണ ആഗസ്റ്റ് ആറാം തീയതി രാവിലെ എട്ടുമണിക്ക് ഉപവാസഹാരമണിഞ്ഞ് സമാരംഭിക്കുന്ന മൗന ഉപവാസവൃതം ഒമ്പതാം തീയതി വൈകിട്ട് അഞ്ചുമണിക്ക് നാഗസാക്കിയില്‍ ബോംബു വീണ സമയംവരെ തുടരുന്നു. ഈ നാലുനാള്‍ പച്ചവെള്ളം മാത്രം കഴിച്ച് മൗനവൃതം അനുഷ്ഠിക്കുകയാണ് ചെയ്യുന്നത്. ഇത്തവണ 71 പേരാണ് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ പൂര്‍ണ ഉപവാസമനുഷ്ഠിച്ചത്. ഒന്നും രണ്ടും ദിനങ്ങളിലായി അനുഭാവ ഉപവാസമനുഷ്ഠിച്ചവര് പത്ത്. പൂര്‍ണ ഉപവാസമനുഷ്ഠിച്ചവരില് 20 പേര് സ്ത്രീകള്‍. പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനായ പ്രൊഫ.ശോഭീന്ദ്രന് മാസ്റ്ററുടെ നേതൃത്വത്തിലാണ് ഉപവാസ യജ്ഞം നടന്നത്. കുടിക്കാന്‍ പച്ചവെള്ളം. പിന്നെ മൗനത്തിന്റെ വാത്മീകത്തില്‍. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം രാവിലെയും പിന്നെ വൈകിട്ടും സൂര്യ സ്നാനം (വെയിലു കൊള്ളല്‍). താല്‍പ്പര്യമുള്ളവര്‍ക്ക് യോഗ ചെയ്യാം. ആശയവിനിമയം അനിവാര്യമായാല്‍ എഴുതി നല്‍കാം. സെല്ഫോണുകളൊക്കെ സംഘാടകരെ ഏല്‍പ്പിച്ച് സ്വയം വരിക്കുന്ന മൗനം ഒമ്പതാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ഉപവാസഹാരം തിരികെ ഏല്‍പ്പിച്ച് ഇളനീര് കുടിക്കുന്നതോടെ അവസാനിക്കുന്നു. ആഹാരത്തിലേക്ക് കടക്കാന്‍ വീണ്ടും രണ്ടുമൂന്നു ദിവസങ്ങള്‍ കഴിയണം. അതുവരെ ഇളനീര്, പഴച്ചാര്‍ അല്ലെങ്കില്‍ പഴങ്ങള്‍ മാത്രം.
ഭാഷയെക്കാള്‍ പ്രഭാഷണങ്ങളെക്കാള്‍ ശക്തമാണ് മൗനമെന്ന് ഉപവാസവേദി സന്ദര്‍ശിച്ച ഒട്ടേറെപ്പേര്‍ സാക്ഷ്യപ്പെടുത്തുന്നു. അസാധാരണമായ ഒരന്തരീക്ഷം വേദിയിലും പരിസരത്തും നിലനില്‍ക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. ഉപവസിക്കുന്നവര്‍ നിരന്തരമായ പ്രാര്‍ത്ഥനയിലാണ്. ഉറക്കത്തില്‍പ്പോലും അവര്‍ പ്രാര്ത്ഥനയിലാണത്രെ. പ്രാര്‍ത്ഥനയ്ക്ക്, ഉപവാസത്തിന് സഹജീവികളെയും ചുറ്റുപാടുകളെയും അവനവനെത്തന്നെയും സ്വാധീനിക്കാനാവുമെന്നത് ബോധ്യപ്പെടുത്തുന്നതായി ഈ സംരംഭം. ഉപവസിക്കുന്നവരുടെ ശരീരം അനുനിമിഷം ശുദ്ധീകരിക്കപ്പെടുന്നു. ആന്തരാവയവങ്ങള്‍ക്ക് പൂര്‍ണവിശ്രമം ലഭിക്കുമെന്നതിനാല്‍ അവയുടെ പ്രവര്‍ത്തനം മുഴുവന്‍ തന്നെ കാലാകാലങ്ങളായി ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വിനിയോഗിക്കപ്പെടുന്നു. കൂടാതെ ശരീരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഉപവാസ വേളയില്‍ സാധിക്കുന്നു. ശരീരവും മനസ്സും നിര്മലമാക്കി പുത്തന്‍ ഉണര്‍വും ഉന്മേഷവും ലഭ്യമാകുന്നു. ശരീരത്തിലുണ്ടായിരുന്ന ചെറിയ മുഴകള്‍ പോലും ഉപവാസാന്ത്യത്തില് അപ്രത്യക്ഷമായ അനുഭവവും ചിലര്‍ക്കുണ്ടായി.
നാലു ദിവസം പൂര്‍ണ ഉപവാസ മനുഷ്ഠിക്കുന്ന 71 പേര് മൂന്നുനേരം ഭക്ഷണം കഴിക്കുമെന്ന് സങ്കല്പ്പിച്ചാല് ഏതാണ്ട് 42000 രൂപ ചെലവാകുമായിരുന്നു. അനുഭാവ ഉപവാസമനുഷ്ഠിച്ച പത്തുപേരുടേതു കൂടി കണക്കാക്കിയാല്‍ ഏകദേശം 45000 രൂപ ഭക്ഷണത്തില്‍ മിച്ചം വന്നു എന്നു സാരം. സര്‍ക്കാര്‍ പറയാറുണ്ടല്ലോ ഉപയോഗിക്കാത്ത വൈദ്യുതി ഉല്‍പ്പാദിപ്പിച്ച വൈദ്യുതിക്ക് തുല്യമാണെന്ന്. അങ്ങനെ നോക്കുമ്പോള്‍ ഭൗതിക സമ്പത്ത് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉപവസിക്കുന്നവര്‍ വഹിക്കുന്ന പങ്ക് വ്യക്തമാകുന്നു. അതായത് നേരിട്ട് കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകനെപ്പോലെ ഉപവസിക്കുന്നയാളെ കണക്കാക്കുന്നതില്‍ എന്താണപാകത? ഉപവാസി ഉല്പ്പാദകനുമാകുന്നു. ഭാരത ജനതയുടെ പകുതിപ്പേരെങ്കിലും ആഴ്ചയിലൊരുദിനം ഉപവസിച്ചാല്‍ അത് ലക്ഷക്കണക്കിന് ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തുല്യം എന്നര്‍ത്ഥം. ലോകജനത ആഴ്ചയിലൊരു ദിനം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമനുഷ്ഠിച്ചാല്‍ തീരാവുന്നതേയുള്ളൂ മനുഷ്യരാശി നേരിടുന്ന ഭക്ഷ്യക്കമ്മി. ഉപവാസത്തിന്റെ ഈ സാമ്പത്തികവശം പഠനവിധേയമാക്കേണ്ടതാണ്. ലോകത്തിന്റെ തന്നെ സകല പ്രശ്നങ്ങളും പരിഹരിക്കാനുതകുന്നത് ഗാന്ധിയന്‍ ‘എക്കണോമിക്സ്’ ആണെന്ന് പല ഗാന്ധിയന്മാരും വിശ്വസിക്കുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ തക്ക പഠന ഗവേഷണങ്ങള്‍ ഇന്നിന്റെ വലിയൊരാവശ്യമാകുന്നു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ നിരാഹാര സത്യഗ്രഹങ്ങള്‍ അരങ്ങേറുന്ന കേരളത്തില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവമായി പാലക്കാട്ടു നടന്ന ചതുര്‍ദിന മൗന ഉപവാസം. 2014 ലെ മൗന ഉപവാസയജ്ഞം നടക്കുന്നത് കൊല്ലം ജില്ലയില്‍ വച്ചായിരിക്കും. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത കൊല്ലത്തെ മൗന ഉപവാസ യജ്ഞത്തിന് വീണ്ടും ഒത്തുചേരാം എന്ന പ്രതിജ്ഞയോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്.
കെ.വി.സുഗതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: