അടുത്തിടെ ഒരു മാധ്യമ പ്രവര്ത്തകന് പ്രശസ്തനായ കഥാകൃത്തിനെ ഒരു ചടങ്ങിന്റെ ഉദ്ഘാടകനാകാന്‍ ക്ഷണിച്ചു. ഏതുകാര്യവും വെട്ടിത്തുറന്ന് സംസാരിക്കുകയും ആരുടെ മുഖത്തു നോക്കിയും പച്ചയായ വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്ന സാഹിത്യകാരനെ പരിപാടിയുടെ ഉദ്ഘാടകനായി കിട്ടിയാല്‍ അധികം പണിപ്പെടാതെ തന്നെ പരിപാടിക്ക് വലിയ വാര്‍ത്താപ്രാധാന്യം തരപ്പെടുമെന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ കണക്കു കൂട്ടല്‍. കഥാകൃത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകളെത്തുകയും അതു വാര്‍ത്തയാകുകയും ചെയ്യുമെന്നത് സത്യവുമാണ്. പരിപാടിക്ക് ക്ഷണിച്ചയാളോട് കഥാകൃത്ത് പറഞ്ഞത്, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭാഷാപോഷിണിയിലെ കുറിപ്പ് വായിച്ച ശേഷം വിളിക്കാനാണ്. മാസികയില്‍ എഴുത്തുകാരനു കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. കുറിപ്പു വായച്ചശേഷം കാര്യം മനസ്സിലായ മാധ്യമ പ്രവര്ത്തകന് തെറ്റില്ലാത്ത പ്രതിഫലം വാഗ്ദാനം ചെയ്യുകയും അദ്ദേഹം ആ പരിപാടിക്ക് പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. മറ്റു പണികളൊന്നുമില്ലാതെ സാഹിത്യ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ആരും ആലോചിക്കാത്തതിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്കാണ് ആ കുറിപ്പും കഥാകൃത്തിന്റെ പ്രതികരണവും വഴിവെയ്ക്കുന്നത്.
പ്രശസ്തനായ കഥാകൃത്തിന്റെ വീട്ടിലേക്കു കടന്നു ചെല്ലുമ്പോള്‍ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള വലിയ പ്ലാസ്റ്റിക്ക് പെട്ടിയില്‍ നിറയെ മരുന്നുകള്‍. പലതരത്തിലുള്ള വിലകൂടിയ മരുന്നുകളെല്ലാം കഥാകൃത്ത് കഴിക്കുന്നതാണ്. ഒരു മാസം മരുന്നിനു തന്നെ വലിയ തുക ചെലവിടേണ്ടി വരുന്നു. പ്രസംഗത്തിനും ഉദ്ഘാടനത്തിനുമൊക്കെ കഥാകൃത്തിനെ വിളിച്ചുകൊണ്ടു പോകുന്നവര്‍ക്ക് അറിയില്ല, അദ്ദേഹം എങ്ങനെ ജീവിക്കുന്നെന്ന്. സിനിമാക്കാരും സാഹിത്യകാരും ഒരേ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ സിനിമാക്കാരന് വലിയ പ്രതിഫലവും സാഹിത്യകാരന് കൈകൂപ്പി ഒരു നമസ്കാരവും മാത്രം നല്കുന്നു. ജീവിതച്ചിലവുകള്‍ വര്‍ദ്ധിക്കുന്നതും പണമില്ലാതെ മുന്നോട്ടുള്ള ജീവിതം ദുരിതമായി മാറുന്നതും സാഹിത്യകാരനും ബാധകമാണെന്ന തിരിച്ചറിവ് ജനിപ്പിക്കുന്നതുമാണ് കുറിപ്പിലെ ഉള്ളടക്കം.
നമ്മുടെ നാട്ടില്‍ സാഹിത്യപ്രതിഭകള്‍ക്ക് ഒട്ടും കുറവില്ല. സാഹിത്യകാരനു കിട്ടുന്ന പ്രശസ്തിയാണ് പലരെയും അതാകാന്‍ പ്രേരിപ്പിക്കുന്നത്. മേറ്റ്ല്ലാ മേഖലകളിലും ഉള്ളതുപോലെ സാഹിത്യത്തിലും പുഴുക്കുത്തുകളും കള്ളനാണയങ്ങളുമുണ്ട്. പെട്ടന്ന് പ്രശസ്തരാകാനും സാഹിത്യകാരന് എന്ന പേര് സമ്പാദിക്കാനുമായി സാഹിത്യപ്രവര്‍ത്തനം കൊണ്ടു നടക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുമുണ്ട്. അത്തരക്കാര്‍ക്ക് പേരും പ്രശസ്തിയും വേണ്ടുവോളം ലഭിക്കുന്നു. യഥാര്‍ത്ഥ എഴുത്തുകാരും കഴിവുള്ളവരും വിസ്മരിക്കപ്പെടുമ്പോള്‍ കള്ളനാണയങ്ങള്‍ വാഴ്ത്തപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. അത് സാധാരണയാണെങ്കിലും കഴിവുള്ളവരെ വേണ്ടവിധത്തില്‍ അംഗീകരിക്കാതിരിക്കുന്ന മലയാളികളുടെ സമീപനം കൂടിവരികയാണ്.
എഴുത്തുകാരന് കഥകള്‍ക്കും നോവലുകള്‍ക്കും ലഭിക്കുന്ന പ്രതിഫലം കാലത്തിന് അനുസരിച്ച് മാറ്റമുണ്ടാകുന്നില്ല. ഒരു കഥയോ നോവലോ എഴുതാന്‍ അവരനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സംഘര്‍ഷത്തിന് അനുസരിച്ച് പ്രതിഫലം നല്‍കുന്നില്ല. മറ്റൊരു വരുമാനമാര്‍ഗ്ഗമായ പുസ്തകങ്ങളുടെ റോയല്‍റ്റിയും കൂടുതലൊന്നും ലഭിക്കുന്നില്ല. എഴുത്തുകാരന് പലപ്പോഴും കൃഷിക്കാരെ പോലെയാണ്. കൃഷിക്കാരന് തന്റെ ഉല്പന്നങ്ങള്ക്ക് നല്ല വില ലഭിക്കുന്നില്ല. എന്നാല്‍ കൃഷിക്കാരില്‍ നിന്ന് ഉല്‍പന്നങ്ങള്‍വാങ്ങി ചന്തയില്‍ വില്ക്കുന്നവര് വന്‍ലാഭം ഉണ്ടാക്കുന്നു. എഴുത്തുകാരന്റെ പുസ്തകത്തിലൂടെ പ്രസാധകന് പണം സമ്പാദിക്കുമ്പോള്‍ എഴുത്തുകാരന് ലഭിക്കുന്നത് റോയല്‍റ്റി ഇനത്തില്‍ തുഛമായ പണം മാത്രം. പുസ്തകം നല്ല രീതിയില്‍ വില്ക്കുമ്പോള് എഴുത്തുകാരന്റെ വരുമാനത്തിന് വര്‍ദ്ധന ഉണ്ടാകുന്നുണ്ടെങ്കിലും പ്രസാധകന് ലഭിക്കുന്നതിന് ആനുപാതികമായി വര്‍ദ്ധന നല്കാന് പ്രസാധകര് തയ്യാറാകുന്നില്ല. ഖസാക്കിന്റെ ഇതിഹാസം മുതല്‍ ആയുസ്സിന്റെ പുസ്തകം വരെയുള്ള, ചരിത്രമായി മാറിയ പ്രധാനഗ്രന്ഥങ്ങള്‍ പതിനായിരക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്. ഇത് ചുരുക്കം പുസ്തകങ്ങളുടെ കാര്യം മാത്രം. എണ്ണിപ്പറയാവുന്ന പുസ്തകങ്ങള്‍. എന്നാല്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കൂടുതല്‍ പുസ്തകങ്ങളും കോപ്പികള്‍ കൊണ്ട് മെച്ചമുണ്ടാകാത്തവയാണ്. അതായത് റോയല്‍റ്റി ഇനത്തില്‍ എഴുത്തുകാരന് നേടുക പതിനായിരം മുതല്‍ അന്‍പതിനായിരം വരെ മാത്രം.
ഇതിനൊരു മറുവശം കൂടിയുണ്ട്. എം.മുകുന്ദനെയോ, ടി.പദ്മനാഭനെയോ എംടിയെയോ പെരുമ്പടവത്തെയോ പോലെ നല്ല എഴുത്തുകാരുടെ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനേക്കാളും വായിക്കുന്നതിനേക്കാളും കൂടുതല്‍ വായിക്കപ്പെടുന്നത് ജനപ്രിയസാഹിത്യകാരന്മാരെന്നു പറയപ്പെടുന്നവരുടെ രചനകളാണ്. അവര്‍ക്ക് ‘മ’ വാരികകള്‍ കൂടുതല്‍ പ്രതിഫലവും നല്കുന്നു. ഒരു പൈങ്കിളി നോവലിന് ആറായിരം മുതല്‍ പതിനായിരം രൂപ വരെ ഒരു ലക്കത്തിനു വിലയിടാനാകും എന്നാണ് കേള്‍വി. നോവലുകള്‍ കുറഞ്ഞത് നൂറുലക്കമെങ്കിലും പോകും. ഒരു ലക്കത്തിന് അയ്യായിരം വീതം നല്കിയാല് ഒരു നോവലിന് രൂപാ കുറഞ്ഞത് അഞ്ചുലക്ഷമാണു നോവലിസ്റ്റ് ഇട്ടിരിക്കുന്ന വില. ഒരേ വാരത്തില്‍ പല പേരില്‍ കുറഞ്ഞത് അഞ്ചു നോവലെങ്കിലും എഴുതുന്നവരുണ്ട്. അങ്ങനെയെങ്കില്‍ ഒരുമാസം ഒന്നൊന്നരലക്ഷം രൂപ വരുമാനം എഴുത്തിലൂടെ മാത്രം ലഭിക്കും. അതിനുപുറമേ, ഈ നോവലുകള്‍ സീരിയലുകളാകുമ്പോള്‍, എപ്പിസോഡിന് ശരാശരി രണ്ടായിരം ലഭിക്കും. അങ്ങനെയെങ്കില്‍, പൈങ്കിളിയെഴുത്തുകാര്‍ എന്ന് ആക്ഷേപിക്കപ്പെടുന്നവര് മാത്രമാണ് എഴുത്തിനെ മലയാളത്തില്‍ ഒരു വരുമാനമാര്‍ഗമായി ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതെന്ന് നിസ്സംശയം പറയാം.
സാഹിത്യവും സിനിമയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ സിനിമയുടെ കഥയോ തിരക്കഥയോ തയ്യാറാക്കുന്നയാള്‍ക്ക് കിട്ടുന്ന പ്രതിഫലം സിനിമയുടെ മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ തീരെ കുറവാണ്. അടുത്തിടെ എം.മുകുന്ദനും ടി.പദ്മനാഭനും പുനത്തിലുമൊക്കെ എഴുത്തുകാരോട് കാട്ടുന്ന ഈ നീതികേടിനക്കുറിച്ച് പറഞ്ഞു. പ്രസംഗിക്കാന്‍ വിളിച്ചുകൊണ്ടു പോകുന്നവരില്‍ നിന്നാണ് അവഹേളനവും അവഗണനയും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. പ്രസംഗം കഴിയുമ്പോള്‍, അതേവേദിയില്‍ പങ്കെടുത്ത സിനിമാക്കാരന് വലിയ ആദരവും പണവും സല്‍ക്കാരവും ഒക്കെ ലഭിക്കുമ്പോള്‍ എഴുത്തുകാരനെ ചിരിച്ച് കൈകൂപ്പി യാത്രയാക്കുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന് കിട്ടിയതിനേക്കാള്‍ ആദരവും പണവും ലോഹിതദാസെന്ന സിനിമാക്കാരന് ലഭിച്ചിരുന്നു. ബഷീറിനും എംടിക്കും ഒഎന്വിക്കുമെല്ലാം എഴുത്തിലൂടെ ലഭിക്കാത്ത സാമ്പത്തിക നേട്ടം സിനിമയില്‍ നിന്ന് ലഭിച്ചു. അടുത്ത കാലത്ത് കഥയെഴുതി തുടങ്ങുകയും കഥയെഴുത്തില്‍ അത്രയൊന്നും മെച്ചമെന്ന പേരുകേള്‍പ്പിക്കാന്‍ കഴിയാതെ പോകുകയും ചെയ്ത സന്തോഷ് ഏച്ചിക്കാനത്തിനു വരെ സിനിമാക്കാരനെന്ന നിലയില്‍ പ്രശസ്തിയും പണവും ധാരാളം ലഭിക്കുന്നുണ്ട്.
എഴുത്തുകാരന് ജീവിക്കാന്‍ വേണ്ടി പല തൊഴിലും ചെയ്യുന്നത് ഇപ്പോഴത്തെ മാത്രം കാര്യമല്ല. പണ്ട്, സി.ആര്.കേശവന് വൈദ്യരുടെ ഉടമസ്ഥതയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നു പുറത്തിറങ്ങിയിരുന്ന ചന്ദ്രിക ആയുര്‍വേദ സോപ്പിന്റെ പരസ്യത്തിനു വേണ്ടി കവിതകളെഴുതിയിട്ടുണ്ട് മഹാകവി വള്ളത്തോളും വയലാര്‍ രാമവര്മയും. പണത്തിനു വേണ്ടിയായിരുന്നു അത്. കവിതയുടെ ഓരോ വരിക്കും ഓരോ രൂപ വില പറഞ്ഞ് പുതിയ പ്രസിദ്ധീകരണക്കാരില്നിന്നു മുന്‍കൂര്‍ പ്രതിഫലം വാങ്ങിയിരുന്ന വള്ളത്തോളിന്, ഉദാരനായ കേശവന് വൈദ്യരില്‍നിന്നു വലിയ പ്രതിഫലം കിട്ടിയിട്ടുണ്ട്. ആ പരസ്യശ്ലോകത്തിലൂടെ ചന്ദ്രിക സോപ്പിനെ മാത്രമല്ല, വൈദ്യരെയും ഉദാരമായി സ്തുതിക്കാന്‍ വള്ളത്തോള്‍ മറന്നില്ല.
‘പേശലായുര്വേദ വിജ്ഞാനശാലിയാം
കേശവന്‍വൈദ്യന്റെ സല്ക്കീര്ത്തിചന്ദ്രികേ….’ എന്നായിരുന്നു വള്ളത്തോളിന്റെ വര്‍ണ്ണന.
‘ചന്ദനച്ചോലയില്‍ നീരാടിയില്ലാ,
ചന്തം ചേര്‍ക്കുവാന്‍
ചാന്തു ചേര്‍ത്തില്ലാ
നിത്യവും രണ്ടു നേരവും ഞാനീ
ചന്ദ്രികസോപ്പു തേച്ചു കുളിക്കും!’ എന്നായിരുന്നു വയലാറിനെക്കൊണ്ട് കേശവന് വൈദ്യര് എഴുതിച്ചത്. ഇന്നത്തെ കാലത്ത് സോപ്പിനും ചീപ്പിനും പരസ്യത്തിനും വാചകമെഴുതാന്‍ നമ്മുടെ കവികള്‍ക്കു സാഹചര്യമൊരുക്കാതിരിക്കുകയാണ് വേണ്ടത്. പ്രസംഗിക്കാന്‍ വിളിക്കുന്നവരും അവരെക്കൊണ്ട് സാഹിത്യ സൃഷ്ടി നടത്തിക്കുന്നവരും പ്രതിഫലം നന്നായി നല്‍കുക തന്നെ വേണം. നല്കുവാന് തയ്യാറില്ലാത്തവരോട് ആദ്യം സൂചിപ്പിച്ച കഥാകൃത്തിനെ പോലെ പ്രതിഫലം ചോദിച്ചുവാങ്ങാന്‍ എഴുത്തുകാരന് തയ്യാറാകേണ്ടി വരും. കാലം മാറുന്നതും കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: