അഹമ്മദാബാദില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകണമെങ്കില്‍ രാജസ്ഥാനില്ക്കൂടിത്തന്നെ കടന്നു പോകേണ്ടി വരും. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയോട് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന മുന്നറിയിപ്പാണിത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രാധാന്യം നല്‍കുന്നത് രാജസ്ഥാനാണ്.
രാജസ്ഥാനില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്നെ രംഗത്തുണ്ട്. സോണിയയുടെ വിശ്വസ്തനാണ് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. രാജസ്ഥാനില്‍ ബിജെപിയുടെ തിരിച്ചുവരവ് തടയാന്‍ കഴിഞ്ഞാല്‍ അത് മോദിയുടെ ദല്‍ഹി യാത്രക്ക് തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. സംസ്ഥാനത്തുനിന്നുള്ള നാല്പത് ലോക്സഭ സീറ്റുകള്‍ അടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരണഘട്ടത്തില്‍ നിര്‍ണ്ണായകമാകുമെന്നും പാര്‍ട്ടിക്കറിയാം.
രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുകയാണ്.തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരക്കിട്ട് നിരവധി വികസന പദ്ധതികള്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചത് മധ്യവര്‍ഗ വോട്ടര്‍മാരെ കയ്യിലെടുക്കുക എന്ന അടവു നയത്തിന്റെ ഭാഗമായാണ്. താല്‍ച്ചറില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പോലും ലഭിക്കും മുന്‍പ് പുതിയ റിഫൈനറിക്ക് സോണിയ ഗാന്ധി തറക്കല്ലിട്ടു. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ മറന്നു പോയ പല പദ്ധതികളും ഗഹ്ലോട്ട് സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത് ഇപ്പോഴാണ്. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികളാണ് കഴിഞ്ഞ മാസങ്ങളില്‍ രാജസ്ഥാനില്‍ പ്രഖ്യാപിക്കപ്പെട്ടത്. കേന്ദ്ര പദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നതില്‍ പാലിക്കേണ്ട സാമാന്യ മര്യാദകളൊന്നും പാലിക്കാതെയാണ് രാജസ്ഥാന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെടുത്തത്. വികസന പദ്ധതികള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ അത് പ്രഖ്യാപിക്കാനെടുത്ത സമയം, പ്രഖ്യാപനത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍ എല്ലാം കേന്ദ്ര സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
ഭരണഘടനയനുസരിച്ച് ഒരു അര്‍ദ്ധ ഫെഡറല്‍ ഭരണ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാരിനെപ്പോലെ തന്നെ നിയമനിര്‍മ്മാണം , ഭരണ നിര്‍വ്വഹണം,വികസനം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യമായ പങ്കാണുള്ളതഎന്നാണ്.്. ഇക്കാര്യത്തില്‍ ഇരു സര്‍ക്കാരുകളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണഘടനാ ശില്പികള് തന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫെഡറല്‍ സങ്കല്‍പ്പത്തിന്റെ സ്ഥിതി അത്ര ശോഭനമല്ല എന്നു പറയേണ്ടി വരും.
അടിസ്ഥാന സൗകര്യ വികസനം,ഊര്‍ജ്ജം, തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സഹായം കൂടാതെ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനും ഇന്ന് മുന്നോട്ടു പോകാനാവില്ല. കേന്ദ്ര പദ്ധതി വിഹിതമാണ് സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാനസ്രോതസ്. കാര്യങ്ങള്‍ ഇങ്ങനെ ആയതോടെ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു തരം സാമന്ത ഭരണകൂടങ്ങളായി മാറുന്ന ദയനീയ സ്ഥിതിയും സൃഷ്ടിക്കപ്പെടുകയാണ്.
പലപ്പോഴും കേന്ദ്രഭരണ കക്ഷിയുടെ താത്പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നു. ഒരു ഫെഡറല്‍-അര്‍ദ്ധ ഫെഡറല്‍ സമ്പ്രദായത്തിന് നിരക്കാത്ത തരത്തില്‍ തീര്‍ത്തും രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിലെ ചില വകുപ്പുകള്‍ ഇക്കാര്യത്തില്‍ തരംതാണ നിലപാടുകളെടുക്കുന്നു. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഇത്തരം തരംതാണ കളികളിലേര്പ്പെടുന്നവര് ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ അട്ടിമറിക്കുകയാണ്. ഇത്തരം ഗുരുതരമായ ഭരണഘടനാ ലംഘനമാണ് രാജസ്ഥാനില്‍ നടക്കുന്നത്. വിവേചന രഹിതമായി കേന്ദ്ര ഫണ്ടുകള്‍ നല്കി രാജസ്ഥാനിലെ തെരഞ്ഞടുപ്പു ഫലത്തെ സ്വാധിനിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
പക്ഷേ കോണ്‍ഗ്രസ് നേതൃത്വവും അശോക് ഗഹ്ലോട്ടും കണക്കുകൂട്ടുന്ന പോലെ എളുപ്പമാവില്ല കാര്യങ്ങള്‍. മുന്‍ കേന്ദ്ര മന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ സി പി ജോഷി മുഖ്യമന്ത്രി പദമോഹവുമായി സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിച്ചാല്‍ സി പി ജോഷിയെ മുഖ്യമന്ത്രിയാ്ക്കുമെന്ന ഉറപ്പ് ലഭിക്കണമെന്ന നിലപാടിലാണ് ജോഷിയുടെ അനുയായികള്‍. അഴിമതി ആരോപണങ്ങളില്‍ പ്രതിഛായ നഷ്ടമായ ഗഹ് ലോട്ടിനെ മുന്‍ നിര്‍ത്തി തെരഞ്ഞടുപ്പിനു പോയാല്‍ നഷ്ടക്കച്ചവടമായിരിക്കുമെന്നും ജോഷി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം തെരഞ്ഞടുപ്പിലുണ്ടാകുന്ന പരാജയങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കുകയില്ല എന്ന് ജോഷി മുന്‍കൂട്ടിത്തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നുവെന്നാണ്.പക്ഷേ ഗഹ് ലോട്ടിനെ കൈവിടാന്‍ സോണിയ ഒരുക്കമല്ല.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സോണിയയും രാഹുലും ശ്രമമാരംഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞടുപ്പ് തീയതി നീട്ടിയതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലാണെന്നു ബിജെപി കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സമയം കണ്ടെത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
മുകുള്‍ വാസ്നിക്കിനെ മാറ്റി ഗുരുദാസ് കാമത്തിനെയാണ് കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചിട്ടുള്ളത്.കാമത്തിന്റെ നേതൃത്വത്തില്ഇപ്പോള് ഉണ്ടാക്കിയിരിക്കുന്ന ഫോര്‍മുല ഇങ്ങനെയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായും അശോക് ഗഹ് ലോട്ടും സി പി ജോഷിയും ഗുരുദാസ് കാമത്തും ഉള്‍പ്പെട്ട സമിതിക്കായിരിക്കും . ഇവര്‍ തയ്യാറാക്കുന്ന ലിസ്റ്റ് അന്തിമ അനുമതിക്കായി സോണിയക്കും രാഹുലിനും സമര്‍പ്പിക്കും. അവസാനവാക്ക് അവരുടെതായിരിക്കും. കേന്ദ്ര ഭരണത്തിന്റെ തണലില്‍ അവസാന ആയുധവും പുറത്തെടുത്ത് ജീവന്മരണ പോരാട്ടത്തിനാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഇവിടെ തോറ്റാല്‍ പിന്നെ ദല്‍ഹിയിലെ വീഴ്ചക്ക് അധിക ദൂരമില്ല എന്ന് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. അതുകൊണ്ടാകണം എല്ലാ വഴിവിട്ട കളികളും പുറത്തെടുത്ത് അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: