കടുത്ത നിരാശയിലായിരുന്നു, ഇതിങ്ങനെയൊക്കെയേ നടക്കൂ എന്നായിരുന്നു വിഷാദം. തലവിധി, നേരെയാക്കാന്‍ നോക്കിയിട്ടു കാര്യമില്ല, നേരെയാകില്ല എന്നെല്ലാം ആത്മഗതമായും ലൗഡ്സ്പീക്കറിലൂടെയും കരഞ്ഞു കഴിയവേയാണ് അവിടവിടെ ചില പുതു മുളകള്‍ പൊട്ടുന്നത്. നിങ്ങള്‍ നന്നായില്ലെങ്കില്‍ ഞാന്‍ നന്നാകും, അങ്ങനെ നന്നായ ഞങ്ങള്‍ നിങ്ങളെ നന്നാക്കും എന്നൊരു സന്ദേശം സമൂഹത്തില്‍ അവിടവിടെനിന്നുയരുന്നു. അനുക്രമം വിഷാദം മാറുന്നു. അതൊരു നല്ല ലക്ഷണം തന്നെയാണ്. പറയുന്നത്, നെല്ലിപ്പലക കണ്ട ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ അധഃപതനത്തില്‍ നിന്ന് തിരുത്തല്‍ ശക്തികള്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണ്.
നേതാക്കളില്‍ ഒതുങ്ങിയ, പ്രസ്ഥാനത്തില്‍ ചുരുങ്ങിയ, സ്ഥാപനങ്ങളില്‍ കെട്ടിയിടപ്പെട്ട ജനാധിപത്യം മെല്ലെമെല്ലെ സമൂഹത്തിന്റേതായി മാറുന്നു. തനിച്ചിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലൂടെയും ചെറുകൂട്ടം ചേരുമ്പോള്‍ സംവാദങ്ങളിലൂടെയും ആള്‍ക്കൂട്ടമാകുമ്പോള്‍ അത് പ്രക്ഷോഭങ്ങളിലൂടെയും വളരുകയാണ്;പ്രതികരണശേഷി. ശരിയായിരിക്കാം; ചില പ്രത്യേക വിഷയങ്ങളുടെ പേരിലാവാം, താല്‍ക്കാലിക വികാരവിക്ഷോഭം മൂലമാകാം, തികച്ചും ഏകമുഖമായ ലക്ഷ്യമില്ലാത്തതായിരിക്കാം; പക്ഷേ ഈ പോരായ്മകള്‍ക്കിടയിലും പ്രതികരിക്കാനുള്ള ശേഷി വളരുന്നു. അത് ശുഭലക്ഷണമാണ്. നിലനില്‍പ്പിനെക്കുറിച്ച് ചിന്തയുള്ളവര്‍ അത് കാണുക തന്നെ ചെയ്യും. അതിന്റെ ഫലം കാണാനും തുടങ്ങിയിട്ടുണ്ട്.
ആത്യന്തികമായി ജനാധിപത്യം ജനങ്ങളുടേതാണെങ്കിലും ജനാധിപത്യത്തില്‍ രാഷ്ട്രീയം നിയന്ത്രിക്കുന്നത് നേതാക്കളാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി മാറ്റം വരേണ്ടത് അവരിലാണ്. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയാം,ഏറെ വിഷമകരമായതും അതാണ്. കാരണം, അധികാരം (ഭരണമല്ല) രാഷ്ട്രീയ നേതാക്കള്‍ക്ക് ഹരമാവുകയും അതില്‍ സര്‍വോപരി അവര്‍ മാത്രമാണെന്നു ധരിച്ചുവശായിപ്പോവുകയും ചെയ്തിരിക്കുന്നു. മുമ്പെല്ലാം, അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും രാഷ്ട്രീയനേതാക്കള്‍ക്ക് വോട്ടര്‍മാരെ പേടിക്കേണ്ടിയിരുന്നു, ബഹുമാനം ഭാവിക്കേണ്ടിയിരുന്നു. ഇന്ന് പക്ഷേ, കക്ഷി രാഷ്ട്രീയം അത്രയേറെ ശക്തമായതോടെ അതും വേണ്ടെന്നായി എന്നതാണ് സത്യം.
എന്നാല്‍, സ്ഥാപനങ്ങള്‍ കാര്യം വേഗം തിരിച്ചറിഞ്ഞു തുടങ്ങി. ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന മനഃസ്ഥിതി സ്ഥാപനങ്ങള്ക്കുണ്ടായിത്തുടങ്ങി; സജീവമായിത്തന്നെ. ഉദാഹരണത്തിന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ എന്ന സിഎജിയുടെ കാര്യം നോക്കൂ. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും മൂത്ത കണക്കപ്പിള്ളയാണത്. രാഷ്ട്രീയ നേതാക്കള്‍ അധികാരം കയ്യാളുകയും പൊതുഖജനാവിനെ തോന്ന്യാസങ്ങള്‍ക്ക് മുടിക്കുകയും ചെയ്യുന്ന സംഭവം ഇന്നലെയോ മിനിഞ്ഞാന്നോ തുടങ്ങിയതല്ല. അന്നുമെല്ലാം ഈ കണക്കപ്പിള്ള കുഴപ്പങ്ങള്‍ കണ്ടുപിടിച്ചിട്ടുമുണ്ട്. പക്ഷേ, വിനോദ് റായിയെപ്പോലൊരു കണക്കപ്പിള്ള, പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പോലും പ്രതിക്കൂട്ടില്‍ കയറ്റാന്‍ തയ്യാറായത് പുതിയൊരു പ്രതീക്ഷ തന്നെയാണ്. കല്‍ക്കരി, ടു ജി, പ്രതിരോധ വിമാനം….
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്നത് അന്നത്തെ സിഎജിയായിരുന്ന ടി.എന്‍.ചതുര്വേദിയായിരുന്നുവെന്നതു സത്യം. പക്ഷേ അതിനുമപ്പുറം തുറന്ന പോരാട്ടത്തിന് വേദിയും വഴിയുമൊരുക്കിയിരിക്കുന്നു വിനോദ് റായി. തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണറായിരിക്കെ ടി.എന്‍.ശേഷന് ചെയ്ത ധീരപ്രവൃത്തിപോലെയാണത്. പക്ഷേ, ശേഷന്റെ ശേഷിയെ ക്ഷയിപ്പിച്ചു കളഞ്ഞൂ, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അതുകൊണ്ട് ഇന്നത്തെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്ക്രിയമാണ്. ആളുകൂടിയാല്‍ പാമ്പു ചാകില്ലെന്നത് സത്യം തന്നെ.
അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തെ ദൂഷ്യപ്രവണതകള്ക്കെതിരെ സുപ്രീംകോടതിയ്ക്ക് പ്രവര്‍ത്തിക്കേണ്ടിവന്നത്. സിഎജിപോലെ സുശക്തമായ നിലപാടുകളിലൂടെ സുപ്രീംകോടതിയെന്ന സ്ഥാപനവും ജനാധിപത്യത്തില്‍ തിരുത്തലുകള്‍ കൊണ്ടുവരികയാണ്. കുറ്റവാളികളായാല്‍ ജനപ്രതിനിധികള്‍ക്ക് അംഗത്വം നഷ്ടമാക്കുന്ന വിധിയും വോട്ടുചെയ്യുന്നവര്‍ക്ക് അവര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു കിട്ടിയെന്നുറപ്പാകുന്ന രസീതുണ്ടാക്കല് വ്യവസ്ഥയും വോട്ടര്‍മാര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ എല്ലാ സ്ഥാനാര്‍ത്ഥികളേയും നിരസിക്കുന്ന നിയമവും ജനാധിപത്യ പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലങ്ങളായി വരുത്തിവച്ച പിഴവുകള്‍ക്കുള്ള തിരുത്തലുകള്‍ തന്നെയാണ്. ജനാഭിലാഷം നാടുനയിക്കുന്നവര് നടപ്പിലാക്കിയില്ലെങ്കില്‍, സ്ഥാപനങ്ങള്‍ ആ ചുമതല ഏറ്റെടുക്കണമെന്നതിന് തെളിവാണിത്. പോയവഴിയേ അടിക്കാന്‍ മാത്രമല്ല, അടിച്ചു വഴി തെളിക്കാനും കഴിയുമെന്ന പൊതു വിശ്വാസം ഉറപ്പിക്കലാണത്.
ഇനി പ്രസ്ഥാനങ്ങളുടെ ഊഴമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഈ രംഗത്തെ പങ്ക് പ്രധാനമാണ്. സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്ക് ദുഷ്പ്രവണതകളെ തുറന്നുകാട്ടി നേര്‍വഴി കാണിക്കാനുള്ള ഉത്തരവാദിത്വം, സാമൂഹ്യ പ്രസ്ഥാനങ്ങളുടെ കടമ സാംസ്കാരിക പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ്. അവര്‍ തുറന്നുകാട്ടുന്ന ആദര്‍ശത്തിന്റെ പ്രയോക്താക്കളേയും എതിരാളികളേയും തുറന്നുകാട്ടല്‍. അതോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം തിരുത്താനും നേര്‍വഴി നടക്കാനും നിര്‍ബന്ധിതമാകുകതന്നെ ചെയ്യും. അതിന് കാവലാള്‍ നാമോരോരുത്തരാവണമെന്നു മാത്രം.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചിന്തിക്കാവുന്നതും ചിന്തിക്കേണ്ടതുമായ ചില കാര്യങ്ങള്‍ പറയട്ടെ. ഒന്നിലേറെ പാര്‍ട്ടികള്‍ എങ്ങനെ ഉണ്ടാകുന്നു?തീര്‍ച്ചയായും ആദര്‍ശത്തിന്റെയും കാഴ്ചപ്പാടിന്റെയും മാര്‍ഗത്തിന്റേയും വൈജാത്യം കൊണ്ടാണ്. അപ്പോള്‍പ്പിന്നെ എങ്ങനെ അവര്‍ക്ക് ഒരു മുന്നണിയായി ഭരിക്കാന്‍ കഴിയുന്നു? അത് വാസ്തവത്തില്‍ ജനവഞ്ചന മാത്രമല്ല, ആത്മ വഞ്ചനകുടിയല്ലെ? സ്ഥാനാര്‍ഥികളെ നിരസിക്കുന്നതുപോലെ പാര്‍ട്ടികളെ നിരസിക്കാനുള്ള വോട്ടറുടെ അവകാശം മുന്നണികള്‍ ഇല്ലാതാക്കുകയല്ലെ? അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുന്നണി മത്സരം വേണ്ടെന്ന് വയ്ക്കുന്നതല്ലെ ശരി?
ഉദാഹരണത്തിന് ഇടതുമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)കാരനായ ഒരു വടകരക്കാരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടുകുത്തി സംതൃപ്തിയോടെ ജീവിതം കഴിക്കാന്‍ എന്നു സാധിക്കും. മഞ്ചേരിയിലെ ഒരു കോണ്ഗ്രസുകാരന് അവന്റെ വികാരമായ കൈപ്പത്തിയടയാളത്തില്‍ വോട്ടുകുത്തണമെന്ന് വച്ചാല്‍ ഇന്നത്തെ സ്ഥിതിയില്‍ നടക്കുമോ. ഏണിയില്‍ കുത്താന്‍ തലസ്ഥാനത്തെ ലീഗുകാരനും അരിവാള്‍ നെല്ക്കതിരില് മഷി പുരട്ടാന്‍ കണ്ണൂരിലെ സിപിഐക്കാരനും സാധിക്കുമോ. വോട്ടറുടെ അടിസ്ഥാന വികാരത്തെ ഹനിക്കുന്നത് ഇവിടെ മുന്നണി സംസ്കാരമല്ലെ.
ശരിയാണ്, ഒറ്റയ്ക്ക് മത്സരിച്ചാല്‍ ആ തെരഞ്ഞെടുപ്പോടെ ഇല്ലാതായിപ്പോകുന്ന ഈര്‍ക്കില്‍ പാര്‍ട്ടികളുണ്ടാകാം. അവര്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ പ്രവര്ത്തനാവകാശമില്ലേ എന്നു ചോദിക്കാം. അവര്‍ പ്രവര്‍ത്തിക്കട്ടെ- ജനക്ഷേമം, സോഷ്യലിസം, സമത്വം, സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാര സംരക്ഷണം തുടങ്ങിയവയാണല്ലൊ അവരുടെ പ്രഖ്യാപനങ്ങള്‍. അവര്‍ അതിന് പ്രവര്‍ത്തിക്കട്ടെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് മാറി നില്ക്കട്ടെ. ഒറ്റക്കുനിന്ന് മത്സരിച്ചാല്‍ ഒറ്റയായിരം തികച്ച് വോട്ട് കിട്ടാത്തവര്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ ജനാധിപത്യത്തിന്റെ പേരില്‍ പൊതുജനത്തിനുമേല്‍ കെട്ടിയിറക്കുന്നതിന് അറുതി വരും. അത് ജനാഭിലാഷമാണ്. ഈ ചെറുപാര്‍ട്ടികള്‍ക്ക് പൊതുവെ തെരഞ്ഞെടുപ്പില്‍, കുറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കാനുള്ള അടിസ്ഥാനയോഗ്യത, ഒരു തെരഞ്ഞെടുപ്പില്‍ ആ പാര്ട്ടിഒറ്റയ്ക്കു മത്സരിച്ചു നേടുന്ന വോട്ടിന്റെ അടിസ്ഥാനത്തലാക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ അങ്ങനെയൊരു നിബന്ധന വെക്കണം, അതു ചെയ്യേണ്ടത് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ്. ഒരു റഫറണ്ടം. തൊഴിലാളി സംഘടനകള്‍ക്ക് യോഗ്യത നിശ്ചയിക്കാന്‍ പല സ്ഥാപനങ്ങളും ഇങ്ങനെ റഫറണ്ടം നടത്താറുണ്ടല്ലോ.
ഒരുപക്ഷേ ഇത് പിന്തിരിപ്പന് ആശയമായി വ്യാഖ്യാനിക്കപ്പെടാം. പക്ഷേ, നിരാസവോട്ടും കുറ്റവാളികള്‍ക്ക് അയോഗ്യതയും വിധിച്ച സുപ്രീംകോടതിയില്‍നിന്ന് ഇത്തരമൊരു നിര്‍ദ്ദേശം നാളെ വന്നു കൂടെന്നുമില്ല. ഈ ആവശ്യം ഉന്നയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാന്‍ വിഷമവുമില്ല. അതുണ്ടായാല്‍ നിര്‍ദ്ദേശം വരുമെന്നുതന്നെ വേണം പ്രതീക്ഷിക്കാന്‍.
മുന്നണി രാഷ്ട്രീയം ഇന്ത്യയ്ക്ക് കേരളത്തിന്റെ സംഭാവനയാണ്; മറ്റു പലതിലുമെന്നപോലെ. അതുകൊണ്ട് കടിച്ചവന് തന്നെ വിഷമിറക്കുന്ന മാതൃക കേരളത്തില്‍നിന്നുതന്നെ തുടങ്ങാം. അടുത്തിടെ ഇന്നത്തെ ഭരണമുന്നണിയില്‍പ്പെട്ട രണ്ടുപ്രമുഖ പാര്‍ട്ടികള്‍ അത് സമ്മതിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞപ്പോള്‍ മുസ്ലിംലീഗ് പ്രഖ്യാപിച്ചു, വേണ്ടിവന്നാല്‍ ഒറ്റക്കുമത്സരിക്കാനും ഐയുഎംഎല്‍ തയ്യാറെന്ന്. ഭരണമുന്നണിയിലെ മറ്റൊരു പ്രമുഖകക്ഷി കേരള കോണ്‍ഗ്രസ്(എം)ഉം പറഞ്ഞു ഒറ്റയ്ക്ക് മത്സരിക്കും എന്ന്. ആ പ്രഖ്യാപനങ്ങള്‍ അവസരമാക്കിയാല്‍, അവര്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ മാറ്റത്തിന്റെ കൊടുങ്കാറ്റാകും അത്. പക്ഷേ, ആ ദുഷിച്ച കണ്ണുള്ള ഇടതുപക്ഷം ഉടനെ പ്രഖ്യാപിച്ചു കളഞ്ഞൂ, കേരള കോണ്‍ഗ്രസിന് ഞങ്ങളിലേയ്ക്ക് സ്വാഗതമെന്ന്-ഒരുപക്ഷേ, അവരാണതു തുടങ്ങിവെച്ചതെങ്കിലും, മുന്നണി സമ്പ്രദായം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ ഏറ്റവും വലിയ നേട്ടം സിപിഎമ്മിനായിരിക്കും, എന്നിട്ടുപോലും!
ഇന്ത്യ 2020 ല്‍ വന്‍ ശക്തിയാകുമെന്ന് പലരും നടത്തിയ നിരീക്ഷണങ്ങള്‍ പിഴക്കാന്‍ പോകുന്നത് മുന്നണി ഭരണമെന്ന പ്രതിസന്ധികൊണ്ടു മാത്രമായിരിക്കും. കേരളത്തിലും ദേശീയ തലത്തിലും തെരഞ്ഞെടുപ്പില്‍നിന്ന് ഈ കൂട്ടുകക്ഷി മത്സരം ഇല്ലാതാക്കണം. എങ്കിലേ മിഷന് 2020, വിഷന്‍ 2020 തുടങ്ങിയവ പ്രാവര്‍ത്തികമാക്കാനാവൂ എന്നു സ്പഷ്ടം. ജനാഭിലാഷം അതുതന്നെയാണ്.
ചീട്ടുകളിപോലെയാണിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയം- ഗാംബ്ലിഗ് പോലെ. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് വോട്ട് ഒരു പാര്‍ട്ടിക്ക് സ്വന്തമാക്കാമെന്ന് ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന് സ്വാമി വാദിച്ചതാണ്, വോട്ടിന് രസീത് ഏര്‍പ്പാടാക്കണമെന്ന ഉത്തരവിടാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത്! ഹൊ! എന്തൊരു ജനാധിപത്യം എന്നു ചിന്തിക്കേണ്ട.
ചീട്ടുകളിക്കാര്ക്കറിയാം, (പണം വച്ചു കളിച്ചില്ലെങ്കില്‍ അതൊരു നല്ല വിനോദമാണ്; അതില്‍ മുഴുകിപ്പോകരുതെന്ന് മാത്രം) ഗുലാന് പെരിശും 12 കളിയും തമ്മിലുള്ള സാജാത്യവും വൈജാത്യവും. രണ്ടിലും സ്കോര്‍ 28. ചീട്ടുകള്‍ക്കും ഒരേ മൂല്യം. ഗുലാന് പെരിശില്‍ ടീമായിരിക്കും കളിക്കുക. 12 കളിയില്‍ അങ്ങനെയല്ല, അവനവന് പിടി. ഗുലാന് പെരിശില്‍ സഹായം കിട്ടും, 12 ഒറ്റയ്ക്ക് മറ്റുള്ളവരോട് ഏറ്റുമുട്ടലാണ്. പക്ഷേ, ജയിച്ചാല്‍ 12 കളിക്കാരനാണ് മിടുക്ക്. യഥാര്‍ത്ഥ ഹീറോ. തെരഞ്ഞെടുപ്പില്‍ 272 എന്ന മാജിക് നമ്പര്‍ നേടാന്‍ ഗുലാന് പെരിശാകാം, പന്ത്രണ്ടുമാകാം. എന്നാല്‍, പന്ത്രണ്ടുകളിയുടെ മാതൃകയില്‍ നേടട്ടെ, അതിനൊരു വിലയും നിലയും ഉണ്ടാകും. അങ്ങനെ മുന്നണിക്കളികള് ഇല്ലാതാക്കാം. നടക്കാത്ത സ്വപ്നമെന്ന് കരുതേണ്ട-ഇന്ത്യ അണവ ശക്തിയായില്ലെ, ഞാനോ നിങ്ങളോ ആരെങ്കിലുമോ അതു പ്രതീക്ഷിച്ചിരുന്നോ!
പിന്കുറിപ്പ്:- നവരാത്രി സംഗീത-ആയുധ-അക്ഷര പൂജയല്ലെ. ഒരു പഴയ ചൊല്ല് ഓര്‍മവരുന്നു: “കൂട്ടത്തില്‍ പാട്ടും വെള്ളത്തില്‍ ഉഴലും എളുപ്പമാ”ണെന്ന്. ഒറ്റയ്ക്കു പാടിയാലെ ഒരാളുടെ സംഗീതവൈഭവം വ്യക്തമാകൂ. വെള്ളം കയറിക്കിടക്കുന്ന പാടത്തില്‍ കലപ്പകൊണ്ട് ഉഴുതാല്‍ കൃഷിനിലം ഇളകിയോ എന്നറിയില്ല. പക്ഷെ രണ്ടും എളുപ്പമാണ് സൂത്രപ്പണികളാണ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: