ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് സുപ്രീംകോടതിയല്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം ഈ മാസം 17ന് കോടതി പരിഗണിക്കും.
കെ.ജി ബാലകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സംഘടന നല്കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് കെ.ജി ബാലകൃഷ്ണന് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ആദായ വകുപ്പ് നേരത്തെ തന്നെ അന്വേഷിച്ചതാണെന്നും കെ.ജി. ബാലകൃഷ്ണന് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ബിനാമികളുടെ പേരിലും ജസ്റ്റിസ് ബാലകൃഷ്ണപിള്ള സ്വത്ത് സമ്പാദിച്ചിട്ടില്ല. അതിനാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും ജസ്റ്റിസ് ബാലകൃഷ്ണനെ മാറ്റേണ്ടതില്ല. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ അനുകൂല തീരുമാനം എടുക്കുന്നതിനായി ജസ്റ്റിസ് ബാലകൃഷ്ണനോ കുടുംബാംഗങ്ങളോ പണം കൈപ്പറ്റിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കെ ജി ബാലകൃഷ്ണനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന മറ്റൊരു ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന് സ്ഥാനത്തു നിന്നു നീക്കാന്‍ ശുപാര്‍ശ ചെയ്യില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ അന്നും സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: