ന്യൂദല്‍ഹി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു ഏകദിനത്തിന് വേദിയാകുന്നു. നവംബര്‍ 21 മുതല്‍ 27 വരെ നടക്കുന്ന ഇന്ത്യ-വെന്‍സ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാമത്തെയോ അവസാനത്തെയോ മത്സരത്തിനാകും കലൂര്‍ സ്റ്റേഡിയം വേദിയാവുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന ബി.സി.സി.ഐയുടെ ഫിക്സചര്‍ കമ്മിറ്റി യോഗത്തില്‍ ഉണ്ടാവും.
അറുപതിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായിട്ടായിരിക്കും മത്സരം നടക്കുക. ബി.സി.സി.ഐ റൊട്ടേഷന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിക്ക് ഇപ്പോള്‍ മത്സരം ലഭിക്കില്ല. എന്നാല്‍ കെ.സി.എയുടെ സംഘാടന മികവ് കൊച്ചിക്ക് അനുകൂലമാകാനാണ് സാധ്യത. ബിസിസിഐയിലെ മലയാളികളുടെ സമ്മര്‍ദ്ദവും കാര്യങ്ങള്‍ അനുകൂലമാക്കും.
ജനുവരിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം വിജയകരമായി സംഘടിപ്പിച്ചതിന്റെ പിന്‍ബലമാണ് കെ.സി.എയ്ക്കുള്ളത്. പരമ്പരയില്‍ സാമ്പത്തികമായി ബിസിസിഐക്ക് ഏറ്റവും ലാഭം ലഭിച്ച മത്സരവും ഇതായിരുന്നു. ദുലീപ് ട്രോഫിയില്‍ മികച്ച ബാറ്റിങ് വിക്കറ്റ് ഒരുക്കിയതും കെ.സി.എ ചൂണ്ടിക്കാട്ടും. ടെസ്റ്റ് മത്സരങ്ങള്‍ക്കും അനുയോജ്യമായ പിച്ചാണെന്ന വിലയിരുത്തലുകളും കൊച്ചിക്ക് പിന്തുണ നല്കുന്നു.
ഇതുവരെ എട്ട് ഏകദിനമല്സരങ്ങളാണ് കൊച്ചിയില്‍ നടന്നത്. സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനവും ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: