ബെര്‍മിങ്ഹാം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം തനിക്ക് നല്‍കാതിരുന്ന നൊബേല്‍ കമ്മറ്റിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് മലാല യൂസഫ്സായി. ഇനിയും തനിക്ക് ഏറെ പ്രയത്നിക്കാനുണ്ടെന്നും മലാല പറഞ്ഞു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഏറ്റവും സാധ്യത കല്പിക്കപ്പെട്ടിരുന്നത് മലാലയ്ക്കായിരുന്നു.
ജനങ്ങള്‍ തനിക്കുള്ള സമ്മാനം തന്നുകഴിഞ്ഞതായി മലാല പറഞ്ഞു. തന്നെ അവര്‍ നാമനിര്‍ദേശം ചെയ്തത് തനിക്കുള്ള ഏറ്റവും വലിയ സമ്മാനമാണെന്നും മലാല പറഞ്ഞു. പാക്കിസ്ഥാനിലേക്ക് തിരികെ പോകണമെന്നും തീവ്രവാദത്തിനെതിരേ പോരാടണമെന്നുമുള്ള ആഗ്രഹവും മലാല ആവര്‍ത്തിച്ചു.
അതേസമയം മലാലയ്ക്ക് നൊബേല്‍ പുരസ്ക്കാരം ലഭിക്കാത്തതില്‍ ഭീകര സംഘടനയായ താലിബാന് സന്തോഷം പ്രകടിപ്പിച്ചു. മലാലയ്ക്ക് നൊബേല്‍ കിട്ടാത്തതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും സമാധാനത്തിനായി മലാല ഒന്നും ചെയ്തിട്ടില്ലെന്നും പാക് താലിബാന് വക്താവ് ഷാഹിദുല്ലാ ഷാഹിദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ഹോളണ്ടിലെ രാജ്യാന്തര രാസായുധനിരോധന നിരീക്ഷണ സംഘടനയായ ഒപിസിഡബ്ല്യുവിനാണ് (ഓര്‍ഗനൈസഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്) പുരസ്കാരം ലഭിച്ചത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടത്തിയ രാസായുധ നിരോധനപ്രവര്ത്തനങ്ങള്ക്കാണു ഒപിസിഡബ്ലിയുവിന് പുരസ്കാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: