ന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസ് പിന്‍വലിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കാനിരിക്കെയാണ് വി.എസിന്റെ പുതിയ നീക്കം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തിയിട്ടും തെളിവില്ലെന്ന് വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ തുടരന്വേഷണം വേണമെന്ന് വി.എസ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പില്‍ നല്‍കിയത്.
കേസ് അട്ടിമറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസ് അട്ടിമറിക്കാനാണ് പാമോലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. 1991ലെ കരുണാകരന് മന്ത്രിസഭ 15,000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയുമായിരുന്നു. പാമോലിന്‍ ഇറക്കുമതി ചെയ്ത സമയത്തെ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ അടക്കം ഏഴ് പേരായിരുന്നു കേസിലെ ആകെ പ്രതികള്‍. ഡിസംബര്‍ 2010 ല്‍ കെ. കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
കേസ് കോടതിയില്‍ നടക്കുന്നതിനിടെ 2005ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നുവെങ്കിലും തുടര്‍ന്ന് വന്ന വിഎസ് സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: