തിരുവനന്തപുരം: സോളാര്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വിധി നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് അനുകൂലമായി അന്വേഷണ ഏജന്‍സികള്‍ ഇടപെടുന്നതിന് സഹായകരമാണ് വിധി. കക്ഷികള്‍ ആരും ഉന്നയിക്കാത്തതും കോടതിയുടെ പരിഗണനയില്‍ പോലും വരാത്തതുമായ കാര്യങ്ങള്‍ വിധി പരാമര്ശത്തിലുണ്ടെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
സോളാറുമായി ബന്ധപ്പെട്ട 33 കേസുകളിലെ അന്വേഷണത്തെയും മജിസ്ട്രേറ്റ് കോടതികളിലെ വിചാരണപ്രക്രിയയെയും ഈ വിധി പ്രഹസനമാക്കുമെന്നും വിഎസ് പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് വിഎസ്സിന്റെ പ്രതികരണം.
പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പരാതിക്കാരന് ശ്രീധരന് നായരുടെ സത്യവാങ്മൂലത്തില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിജു രാധാകൃഷ്ണനും സരിത എസ് നായരും അല്ലാതെ മറ്റൊരാളും വഞ്ചനാക്കുറ്റം ചെയ്തതായി പരാതിയില്ല. 2012 ജൂണ്‍ 6ന് സോളാര്‍ പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് ശ്രീധരന് നായരും സരിതയും ചര്‍ച്ച നടത്തുകയും ജൂണ്‍ 25ന് കരാര്‍ ഒപ്പിടുകയും ചെയ്തു. പദ്ധതി സംബന്ധിച്ച് ഉറപ്പ് ലഭിച്ചതിന് ശേഷമായിരിക്കും കരാര്‍ ഒപ്പിട്ടതെന്നും കോടതി നിരീക്ഷിക്കുന്നു. പിന്നെയെങ്ങനെ ഒരുമാസം കഴിഞ്ഞ് മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതനുസരിച്ച് ഒപ്പിട്ടെന്നും പറയാനാകും. അതിനാല്‍ 2012 ജൂലൈ 9ന് ശ്രീധരന് നായര്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന് പറയുന്നതിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ല.
സരിതയുമായി ബിസിനസ്സില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രി ശ്രീധരന് നായരെ പ്രോത്സാഹിപ്പിച്ചെന്നതിന് കോടതിക്ക് മുമ്പില്‍ തെളിവില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ബിസിനസ്സ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്താലും അത് വഞ്ചനാകുറ്റത്തിന്റെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമല്ലെന്നും വിധി ന്യായത്തില്‍ പറയുന്നു. കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: