തിരുവനന്തപുരം: ഐജി ടോമിന് ജെ.തച്ചങ്കരിയെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തെ മറികടന്ന് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ തീരുമാനം . തച്ചങ്കരിക്കെതിരെ അന്വേഷണം വേണമെന്നും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപി ബാലസുബ്രഹ്മണ്യം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശം മറികടന്നാണ് തച്ചങ്കരിയെ താക്കീതുമാത്രം നല്കി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച കത്ത് ഡിജിപി ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് നല്‍കിയത്. തച്ചങ്കരിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുന്നതിനുള്ള കമ്മിറ്റി ഉടന്‍ ചേരണമെന്നും ഡിജിപി ആവശ്യപ്പെട്ടിരുന്നു.
തച്ചങ്കരി സര്‍വ്വീസില്‍ ചേര്‍ന്നതു മുതലുള്ള തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ ഡിജിപി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 25 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇദ്ദേഹം നിരവധി തവണ അച്ചടക്ക നടപടിക്കും ആരോപണങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. ആലപ്പുഴ എഎസ്പിയായിരിക്കുമ്പോള് ലോക്കപ്പ് മര്‍ദ്ദനമടക്കമുള്ള ആരോപണങ്ങളുണ്ടായി. ഒടുവില്‍ മര്‍ദ്ദനമേറ്റയാള്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലും ചട്ടം ലംഘിച്ച് വിദേശ സന്ദര്‍ശനം നടത്തിയെന്ന ആരോപണത്തിലും തച്ചങ്കരി പെട്ടു. വിദേശത്തു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അന്വേഷണവും ഉണ്ടായി. മൂന്ന് തവണ സസ്പെന്റ് ചെയ്യപ്പെട്ടു. തച്ചങ്കരിക്കെതിരെ അന്വേഷണവും നടപടിയും സ്വീകരിക്കാന്‍ 18 കാരണങ്ങളാണ് ഡിജിപി ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ പരിധിയിലുള്ള കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ നടപടികള്‍ ഡിജിപി ശിപാര്‍ശ ചെയ്തത്. ഈ നിയമപ്രകാരം തുടര്‍ച്ചയായി ചട്ടലംഘനം നടത്തുകയും രാജ്യതാല്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയും പലതവണ ആരോപണത്തിനു വിധേയനാകുകയും ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് വേണമെങ്കില്‍ പിരിച്ചുവിടുക വരെ ചെയ്യാമെന്ന് ഡിജിപി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനെയാണ്, ആ നിര്‍ദ്ദേശം പാടെ അവഗണിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്കി എഡിജിപി ആക്കാന്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: