അമ്പലപ്പുഴ: മതഭീകരവാദം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്. അമ്പലപ്പുഴ താലൂക്കില്‍ വിജയദശമിയോട് അനുബന്ധിച്ച് നടന്ന പദസഞ്ചലനത്തിന്റെ സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തുച്ഛമായ വോട്ടുബാങ്കിന് വേണ്ടി ഹൈന്ദവമാകുന്നതെല്ലാം വര്ഗീയമാണെന്നുവരെ പറയാന്‍ ഭരണാധികാരികള്‍ ധൈര്യം കാണിക്കുന്നു. ഹൈന്ദവ വിഭാഗം കഷ്ടപ്പെട്ട് പണം സമ്പാദിക്കുമ്പോള്‍ ഇവിടെ റെയ്ഡ് ചെയ്യാന്‍ എത്തുന്ന ഇന്‍കം ടാക്സുകാരും സെയില്‍സ് ടാക്സുകാരും കണ്ടെയ്നര്‍ വഴി കോടികളുടെ കള്ളനോട്ട് ഇറക്കി സ്വത്തുക്കള്‍ വാരിക്കൂട്ടുന്നവരെ കുറിച്ച് അന്വേഷണം നടത്തുന്നില്ല. ജനങ്ങള്‍ നല്കിയ അധികാരം ഉപയോഗിച്ച് ജനങ്ങളെ രക്ഷിക്കേണ്ടവര്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ്. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. 62ല്‍ ഭാരതത്തെ ചൈന ആക്രമിച്ചപ്പോള്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഇന്ത്യാ ചൈന ഭായി ഭായി എന്നു പറഞ്ഞതും നാം ഓര്‍മിക്കണം. ദേശീയ നേതാക്കളെ വരെ വിദേശ ശക്തികളുമായി ചേര്‍ന്ന് ഈ മണ്ണില്‍ ജനിച്ചവര്‍ തന്നെ കൊല ചെയ്യാന്‍ ശ്രമിക്കുന്നു.
നാടിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ തപസ് ചെയ്തവര്‍ ജീവിച്ച ഈ ഭൂമിയില്‍ സാക്ഷാല്‍ ദൈവം പോലും തപസു ചെയ്യുവാന്‍ എത്തിയിരുന്നതായി കാണാം. ഇക്കാരണം കൊണ്ടു തന്നെ വെറും കല്ലും മരവുമല്ലാതെ ഭാരതമാതാവായിട്ട് നാം നമ്മുടെ നാടിനെ കാണുന്നത്. ഭാരതത്ത്വചിന്തയുടെ വിജയപതാക പാറിപ്പറപ്പിക്കുവാന് ഭാരതത്തിന് വെളിയില്‍ സ്വാമി വിവേകാനന്ദന് കഴിഞ്ഞു. ഇത്തരത്തിലുള്ള ദേശത്താണ് എന്റെ മതമാണ് ശരിയെന്ന് വാദിച്ച് ഭീകരവാദികള്‍ ലൗജിഹാദും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അധ്യാപകനുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ എന്‍.കെ. ആചാരി അധ്യക്ഷത വഹിച്ചു. താലൂക്ക് കാര്യവാഹ് എന്‍.ശശീന്ദ്രന് സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് സംഘചാലക് ആര്. സുന്ദര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: