ന്യൂദല്‍ഹി: ടു ജി സ്പെക്ടം കേസില്‍ ജെപിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോട് വിയോജിപ്പ് അറിയിച്ച് ഡിഎംകെയുടെ കത്ത്. ജെപിസി അധ്യക്ഷനും കോണ്‍ഗ്രസ് എംപിയുമായ പി.സി. ചാക്കോയ്ക്ക് അയച്ച കത്തില്‍ ഡിഎംകെ പ്രധാനമന്ത്രിയ്ക്കെതിരെയും പരാമര്‍ശം നടത്തുന്നുണ്ട്. പ്രധാനമന്ത്രിയെ പൂര്‍ണ്ണമായും വിമുക്തമാക്കിയാണ് പി.സി.ചാക്കോ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ എംപി ടി.ആര്. ബാലുവാണ് പി.സി.ചാക്കോയ്ക്ക് കത്തയച്ചത്.
സ്പെക്ട്രം കേസിലുള്‍പ്പെടെ സര്‍ക്കാരുമായി സ്വരചേര്ച്ചയില്ലാതായ ഡിഎംകെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് പിന്തുണ പിന്‍വലിച്ച് യുപിഎ വിട്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യമായ ആക്രമണവുമായി ഡിഎംകെ രംഗത്തുവരുന്നത്. രാഷ്ട്രീയമായ പരിഗണനകള്‍ക്കനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച റിപ്പോര്‍ട്ടിലാണ് ജെപിസി എത്തിച്ചേര്‍ന്നതെന്ന് ഡിഎംകെ നേതാവ് കരുണാനിധി കുറ്റപ്പെടുത്തി. സ്പെക്ട്രം അഴിമതിയില്‍ എ.രാജയെ ബലിയാടാക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടുജി ലൈസന്‍സിനെക്കുറിച്ച് പ്രധാനമന്ത്രി മന്മോഹന് സിംഗിന് വ്യക്തമായ ധാരണയുണ്ടായിരുന്നതായും ഡിഎംകെ സമര്‍പ്പിച്ച വിയോജന കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എല്ലാ വസ്തുതകളും പരിഗണിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ധാരണയനുസരിച്ചുള്ള റിപ്പോര്‍ട്ടിനായി അതിനാവശ്യമായ കാര്യങ്ങള്‍ മാത്രമാണ് സമിതി പരിഗണിച്ചത്. കേസിന്റെ നിയമപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം സൗകര്യപ്രദമായ ഒരു ബലിയാടിനെ കണ്ടെത്താനാണ് സമിതി ശ്രമിച്ചത്. കമ്മിറ്റിക്ക് മുന്നില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയെ കൊണ്ടുവരുന്നത് സമിതി നിരസിച്ചത് ഇതിന് തെളിവാണ്. എന്തിന് വേണ്ടിയാണോ സമിതി രൂപവത്ക്കരിച്ചത് ആ ലക്ഷ്യം അടിസ്ഥാനമാക്കിയായിരുന്നില്ല അതിന്റെ പ്രവര്‍ത്തനമെന്നും ടി.ആര്. ബാലു ചൂണ്ടിക്കാണിക്കുന്നു. രാജയെ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയില്ല എന്നതാണ് ഈ സമിതിയുടെ ഏറ്റവും വലിയ വീഴ്ച്ചകളില്‍ ഒന്നെന്നും ഡിഎംകെ നിശിതമായി വിമര്‍ശിക്കുന്നു.
സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് അന്ന് ടെലികോം മന്ത്രിയായിരുന്ന രാജ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ധനമന്ത്രി എന്നിവരുമായി പലതവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടും സമയമില്ല എന്ന കാരണം പറഞ്ഞാണ് സമിതി അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുക്കുന്നത് നിരസിച്ചത്. ഇത് നിസ്സാരമായി കാണാനാകില്ല. മാത്രമല്ല മറ്റ് കാബിനറ്റ് മന്ത്രിമാരില്‍ നിന്നും സമിതി മൊഴിയെടുത്തിട്ടില്ലെന്നും ഇതെല്ലാം പി.സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചകളാണെന്നും ഡിഎംകെ ശക്തമായ ഭാഷയില്‍ തന്നെ വിയോജനമറിയിച്ചുള്ള കത്തില്‍ ഉന്നയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: