കൊച്ചി: ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ഇടതു-വലതു പാര്‍ട്ടികള്‍ നടത്തുന്ന കുപ്രചാരണത്തിന് പിന്നില്‍ വോട്ടുബാങ്ക് മാത്രമാണ് ലക്ഷ്യമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ കരുതിയിരിക്കണമെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. സാബു അധ്യക്ഷനായിരുന്നു.
ഭരണത്തില്‍ മതം ഇടപെടുന്നത് തെറ്റാണെന്ന നിലപാടാണ് ബിജെപിയുടെത്. കാശ്മീരില്‍ പീഡിപ്പിക്കപ്പെടുന്ന പണ്ഡിറ്റുകള്‍ക്കുവേണ്ടി ബിജെപി ശബ്ദിച്ചാല്‍ അത് വര്‍ഗീയമായി ചിത്രീകരിക്കപ്പെടുന്നു. ജയിലുകളില്‍ കഴിയുന്ന മുസ്ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പറയുമ്പോള്‍ മതേതരമായും വിശേഷിപ്പിക്കപ്പെടുന്നു. ഒരാള്‍ പോലും പീഡിപ്പിക്കപ്പെടരുതെന്നാണ് ബിജെപിയുടെ നയമെന്നും മുരളീധരന് വ്യക്തമാക്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, ദേശീയ നിര്‍വാഹകസമിതി അംഗം ജോര്‍ജ് കുര്യന്, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, വി.വി. അഗസ്റ്റിന്, ടി. ചന്ദ്രശേഖരന്, എ.കെ. നസീര്‍, ടി.ഒ. നൗഷാദ്, നെടുമ്പാശ്ശേരി രവി, ധര്‍മരാജ്, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, കെ.എസ്. രാജേഷ്, എം.കെ. സദാശിവന്, അഡ്വ. കെ.എസ്. ഷൈജു, പി. കൃഷ്ണദാസ്, ബാബുരാജ് തച്ചേത്ത്, സരള പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിജി ജോസഫ് സ്വാഗതവും ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജേഴ്സണ് എളംകുളം നന്ദിയും പറഞ്ഞു.
കേരളത്തില്‍ സാമ്പത്തികമായി താഴേക്കിടയിലുള്ള ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് യേശുക്രിസ്തുവിന്റെ ജനനവും മരണവും നടന്ന വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുന്നതിന് 50,000 രൂപ ഗ്രാന്റ് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷക്ഷേമത്തിന് വേണ്ടി നല്കുന്ന ആനുകൂല്യങ്ങളും സാമ്പത്തികസഹായവും മുസ്ലിം ലീഗിന്റെ പാര്‍ട്ടി വളര്‍ത്തുന്നതിനുവേണ്ടി ലീഗ് ഓഫീസില്‍നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് വിതരണം ചെയ്യുന്നത്. ന്യൂനപക്ഷ പ്രമോട്ടര്‍മാരായി മുസ്ലിംലീഗ് ഓഫീസില്‍ നിന്നും കൊടുത്ത ലിസ്റ്റ് അനുസരിച്ചായിരുന്നു നിയമിക്കപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായി ലഭിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: