നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ഈ മാസം 31 ആകുമ്പോഴേക്കും 99 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒരു സംഘടനയെന്നനിലയില്‍ ഇത്രയും കാലം സമുദായസേവനവും അതുവഴി രാജ്യസ്നേഹവും വളര്‍ത്തിയെടുക്കാന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമാണ്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ദര്‍ശനങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നേറാനാണ് നൂറാമത് വിജയദശമി സമ്മേളനം ആഹ്വാനം നല്‍കിയിട്ടുള്ളത്.
അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ദുര്‍വ്യയങ്ങള്‍ എന്നിവയെ അകറ്റി നിര്‍ത്തി സംശുദ്ധവും സമ്പുഷ്ടവും സേവന സന്നദ്ധവുമായ ഒരു പുതിയ സമുദായ പ്രവര്‍ത്തന ഘടനയുണ്ടാക്കാനാണ് വിജയദശമി സന്ദേശത്തില്‍ ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് കരഘോഷത്തോടെ സദസ്സ് ഏറ്റുവാങ്ങിയിട്ടുള്ളത് ശുഭ സൂചകമാണ്. അതോടൊപ്പം ചില നഗ്ന യാഥാര്‍ത്ഥ്യങ്ങളും ജനറല്‍ സെക്രട്ടറി നിരത്തി വച്ചിട്ടുണ്ട്. അതാകട്ടെ ഭരണവര്ഗ്ഗങ്ങള്ക്കാകെ രസിക്കാത്ത സത്യങ്ങളുമായിരിക്കാം.ഭൂരിപക്ഷ സമുദായത്തിനോട് സര്‍ക്കാരിനുള്ള അവഗണനയുടെ തീവ്രത വര്‍ദ്ധിച്ചു എന്നതാണത്.
ഭൂരിപക്ഷസമുദായം വെറും വെള്ളംകോരികളും വിറക് വെട്ടികളുമായി കഴിഞ്ഞാല്‍ മതി എന്ന ധാരണയാണ് കേരളം ഭരിച്ചവര്‍ക്കും ഭരിക്കുന്നവര്ക്കുമെല്ലാമുള്ളത്. പൊതുസമ്പത്ത് ന്യൂനപക്ഷമെന്ന ഓമനപ്പേരിട്ട് വാരിക്കോരി കൊടുക്കുന്ന കാഴ്ച വര്‍ഷങ്ങളായി നിസ്സഹായമായി കണ്ടുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
എല്ലാറ്റിനും ഒരതിരുണ്ട്. ഒരു പന്തിയില്‍ രണ്ടുവിളമ്പ് എന്നത് ഒരു യുക്തിക്കും നിരക്കുന്നതോ ചേരുന്നതോ അല്ല. കാലങ്ങളായി ഇവ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും വനരോദനമായി മാറിയതാണ് അനുഭവം. സഹികെട്ടപ്പോഴാണ് ഇക്കാര്യം തുറന്ന് പറയാനും പരസ്യമായി രംഗത്തിറങ്ങാനും എന്‍എസ്എസ്സിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ആരുടെയും അര്‍ഹതപ്പെട്ട അവകാശങ്ങളും ആവശ്യങ്ങളും അംഗീകരിക്കേണ്ടെന്നല്ല. ഒരേ അവശത പേറുന്ന സമൂഹത്തില്‍ ചിലര്‍ക്ക് ആനുകൂല്യങ്ങളും മറ്റുള്ളവര്‍ക്ക് അവഗണനയുമെന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് ചൂണ്ടികാട്ടുമ്പോള്‍ അതിനെതിരെ ആക്ഷേപവുമായി രംഗത്തുവരുന്നത് നീതിയും ന്യായവുമല്ല. വര്‍ഗീയ ചിന്താഗതിയെന്നാരോപിക്കുന്നതും ശരിയല്ല. കേരളത്തിന്റെ സാമൂഹ്യപരിഷ്ക്കരണത്തില്‍ വിലമതിക്കാനാവാത്ത സേവനവും ത്യാഗവും നടത്തിയിട്ടുള്ള പ്രസ്ഥാനങ്ങളാണ് നായര്‍ സര്‍വീസ് സൊസൈറ്റിയും ശ്രീ നാരായണപരിപാലനയോഗവും. അവ ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് ഭൂരിപക്ഷസമുദായത്തിന്റെ ശക്തിയും ശബ്ദവുമാകുമെന്നുറപ്പാണ്. ഇരു സംഘടനകളും യോജിച്ചുനീങ്ങാനുള്ള തീരുമാനം ശക്തിപ്പെടുത്താന്‍ തന്നെയാണ് എന്‍എസ്എസ് തയ്യാറെടുക്കുന്നതെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷസമുദായത്തോടുള്ള അവഗണനക്കറുതി വരുത്താന്‍ അത് സഹായകമാവുകയും ചെയ്യും.
സര്‍ക്കാരുകളുടെ പ്രീണനവും അവഗണനയും കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അഖിലഭാരതീയമായി തന്നെ ഈ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ സമീപനം തുടരുകയാണ്. അക്കാര്യമാണ് വിജയദശമി സന്ദേശത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര് സംഘ ചാലക് മോഹന്‍ജി ഭാഗവത് ചൂണ്ടിക്കാട്ടിയത്. ഹിന്ദുക്കളോട് സര്‍ക്കാര്‍ മതപരമായ വിവേചനം കാണിക്കുകയാണെന്നാണ് അദ്ദേഹം ഊന്നിപറഞ്ഞത്. ജാതിമത പരിഗണനകള്‍ക്കതീതമായി എല്ലാവിഭാഗം ജനങ്ങളെയും ഒരുപോലെ കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരുടെ പക്ഷപാതപരമായ ഇത്തരം പെരുമാറ്റങ്ങള്‍ രാജ്യത്തിന് ഒരുഗുണവും ഉണ്ടാക്കാന്‍ പോകുന്നില്ല. ദോഷം വേണ്ടത്ര വരുത്തിവയ്ക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. പ്രായപൂര്‍ത്തി വോട്ടവകാശവും തുല്യപൗരത്വവും അംഗീകരിച്ചിട്ടുള്ള രാജ്യമാണിത്. തുല്യത പൗരാവകാശത്തില്‍ മാത്രം പോരാ. ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും കൂടിയേ തീരൂ. അതുകൊണ്ടുതന്നെയാണ് മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട കാര്യം എന്‍എസ്എസ് ആവര്‍ത്തിക്കുന്നത്. ഇത് എന്‍എസ്എസ്സിന്റെ വെറുമൊരു ആവശ്യമല്ല. സര്‍ക്കാര്‍ നിയോഗിച്ച എസ്ആര്‍ സിന്‍ഹു കമ്മീഷന് പോലും ശുപാര്‍ശ ചെയ്തതാണ്. കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ മൂന്നുവര്‍ഷമായി സുഖനിദ്രയിലാണ്. അത് നടപ്പാക്കണമെന്ന ആവശ്യം മിതവും ന്യായവുമാണ്. അവശത പേറുന്ന എല്ലാവിഭാഗങ്ങളും സഹായഹസ്തം പ്രതീക്ഷിക്കുകയാണ്. ഭൂരിപക്ഷ സമുദായത്തില്‍ പെട്ടുപോയത് അപരാധമായി പോയി എന്ന തോന്നലുണ്ടാക്കുന്നത് അപകടകരമാണ്. കേന്ദ്രമായാലും കേരളമായാലും മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തിന്റെ ആവശ്യങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനം അവസാനിപ്പിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: