കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകളുടെ വീതി 2.9 മീറ്ററായി തീരുമാനിച്ചത് ഏകപക്ഷീയമായല്ലെന്ന് മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. കോച്ചുകളുടെ വീതി 2.7 ല്‍ നിന്നും 2.9 മീറ്ററായി വര്‍ധിപ്പിച്ചത് ഏകപക്ഷീയമാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നും മെട്രോ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി മെട്രോ റെയിലിനുവേണ്ടി ദല്‍ഹി മെട്രോ 2005ല്‍ രൂപരേഖ തയ്യാറാക്കുമ്പോള്‍ കോച്ചുകളുടെ വീതി 2.7 ആയിരിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ പദ്ധതിയുടെ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇത് പുന:പരിശോധിക്കണമെന്ന് നിര്‍ദ്ദേശം വന്നു. കോച്ചുകളുടെ വീതി 2.88 മീറ്ററോ അല്ലെങ്കില്‍ 3.2 മീറ്ററോ ആയിരിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രധാന നിര്‍ദ്ദേശം. യാത്രക്കാര്‍ എത്ര പേരുണ്ടായാലും അതിനെ ഉള്‍ക്കൊള്ളുവാനുള്ള ക്ഷമത കോച്ചുകള്ക്കുണ്ടായിരിക്കണമെന്നത് കണക്കാക്കിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം അന്ന് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നതില്‍ സാങ്കേതികമായി പല പ്രശ്നങ്ങളുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ അന്നു തന്നെ മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചതുമാണ്.
പദ്ധതി അംഗീകരിക്കുന്നതില്‍ അടിസ്ഥാനപരമായ ഇത്തരം പരിമിതികള്‍ ഉള്ളപ്പോള്‍ പുതിയൊരു തീരുമാനം കൈക്കൊള്ളേണ്ടി വരികയായിരുന്നു. തുടര്‍ന്ന് കൊച്ചി മെട്രോയുടെ ടെക്നിക്കല്‍ സബ് കമ്മറ്റിയും, ഡിഎംആര്‍സിയും, ബാംഗ്ലൂര്‍ മെട്രോ റെയിലും, കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി യോഗം വിളിച്ചു ചേര്‍ത്തു. 2.9 മീറ്റര്‍ വീതി തെരഞ്ഞെടുത്താല്‍ കോച്ചില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുവാനുള്ള പ്രയാസം ഉണ്ടാകില്ലെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നുവരികയായിരുന്നു. സാങ്കേതിക പരിമിതികള്‍ വെച്ചുനോക്കുമ്പോള്‍ കോച്ചിനായി കണ്ടെത്താവുന്ന ഏറ്റവും ഉചിതമായ അളവ് ഇതായിരിക്കുമെന്ന് അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു. 2.9 മീറ്ററായിരിക്കും ഉചിതമായിരിക്കുമെന്ന് കോണ്ട്രാക്ടര്മാരുടെ യോഗത്തിലും അഭിപ്രായം ഉണ്ടായിരുന്നു. ഇത്തരം അഭിപ്രായങ്ങളും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോച്ചുകളുടെ വീതി 2.7ല്‍ നിന്നും 2.9 ആക്കി മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: