ആറന്മുളയിലെ അസംബന്ധ നാടകത്തിന് 50 വര്‍ഷത്തെ ഗൂഢാലോചന- ശബരിമലയെ ചരിത്രത്തില്‍നിന്നും ഭൂമിശാസ്ത്രത്തില്‍നിന്നും തുടച്ചുനീക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് ഉപയോഗിച്ച് കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ വ്യാപനം.
അച്ചന്‍കോവില്‍-പമ്പ നദികളുടെ ഉത്ഭവസ്ഥാനത്തുനിന്ന് വെള്ളം കിഴക്കന്‍ മല കടത്തിവിടാന്‍ മേക്കര ഡാം-വൈപ്പാര്‍ ലിങ്കിന് 40 വര്‍ഷത്തെ ഗൂഢാലോചന.
കുട്ടനാടിന്റെ തനിമയും കൃഷിയും നശിപ്പിക്കാന്‍ ശുദ്ധജലം തടയുക വഴി മാഫിയകളുടെ ഇടപെടല്‍.
കരിമണല്‍ ഖാനനത്തിലെ സ്വകാര്യവല്‍ക്കരണവും ആണവോര്‍ജ കമ്മീഷനില്‍നിന്നുള്ള നിയന്ത്രണം നീക്കലും വഴി ശാസ്താംകോട്ട, വേമ്പനാട്ട് കായലുകളും അഷ്ടമുടിക്കായലും നശിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍. ഇതുവഴി കായലുകളും കുട്ടനാടും 15 വര്‍ഷത്തിനുള്ളില്‍ യോജിക്കുമെന്നും പ്രക്ഷുബ്ധമായ കടല്‍ ഹരിപ്പാടും വള്ളിക്കാവും തൃക്കുന്നപ്പുഴയും കടന്നുകയറി ആറന്മുളക്കടുത്ത് എത്തുമെന്ന് വിദഗ്ധര്‍.
കുട്ടനാടും ശബരിമലയും ആറന്മുളയും ചേര്‍ന്ന തിരുവിതാംകൂറിന്റെ പൈതൃകത്തില്‍ ഇടിച്ചിറങ്ങുന്ന വിമാനത്തില്‍ വരാനിരിക്കുന്ന ദുരന്തം വിവരണാതീതം.
ഇപ്പോള്‍തന്നെ മഴക്കാലത്ത് ഹരിപ്പാട് ദേശീയപാതയില്‍ കടല്‍ ഇരച്ചുകയറുക പതിവാണ്.
കേരളത്തിന്റെ ഇരട്ടക്കല്ലാര്‍ ജലവൈദ്യുതി പദ്ധതി-250 എംഡബ്ല്യൂ- ഇല്ലാതാക്കിക്കൊണ്ട് വൈപ്പാര്‍ ലിങ്കിന് പച്ചക്കൊടി.
ഇരട്ടക്കല്ലാര്‍ പദ്ധതിയില്‍ 500 ഹെക്ടര്‍ കാടുകള്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ തമിഴ്നാടിന്റെ വൈപ്പാര്ലിങ്കിന് കേരളത്തിലെ 2000 ഹെക്ടര്‍ കാടുകള്‍ മുങ്ങുന്നു. അതിരപ്പിള്ളി 150 ഹെക്ടര്‍ ഉപയോഗിക്കാന്‍ തടസമുന്നയിക്കുന്നവര് വൈപ്പാര്ലിങ്കില് 2000 ഹെക്ടര്‍ മുക്കുന്നതിന് എതിരല്ല. വിചിത്രമായ ഈ വാദം തമസ്കരിക്കുകയും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയം നെല്ലിയാമ്പതിയും വടക്കെക്കുന്നും മുത്തങ്ങയും വാഗമണ്ണും മൂന്നാറും തുടങ്ങി ഇക്കഴിഞ്ഞ 30 വര്‍ഷംകൊണ്ട് കയ്യടക്കിയത് ഒരേക്കറെങ്കിലും തിരിച്ചുപിടിക്കാനാവാതെ നോക്കിനില്ക്കുന്നു.
കൂടാതെ കൈവശത്തിലിരിക്കുന്ന കുത്തക പാട്ടഭൂമിയില്‍ 15 ശതമാനം വരെ ടൂറിസത്തിനുപയോഗിക്കാമെന്ന ബജറ്റ് പ്രഖ്യാപനം കൂടി വന്നതോടെ ഭൂമാഫിയകള്‍ പിടിമുറുക്കിയിരിക്കുന്നു. മൂന്നാറില്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ഇറക്കുമെന്ന വീമ്പിളക്കിയതോടെ അര്‍ധരാത്രിയും വെളുപ്പാന്‍കാലത്തും ഭൂമികയ്യേറ്റം നടക്കുന്ന ഏക രാജ്യം നമ്മുടെതായി.
ഭൂമി കിട്ടാന്‍ വേണ്ടി ഗോത്രവര്‍ഗ്ഗക്കാര്‍ മണ്ണെണ്ണയുമായി മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നതും ഇവിടെതന്നെയാണ്.
1975 ല്‍ ഗോത്രവര്‍ഗങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പിട്ട് പാസാക്കിയ ഭൂനിയമം എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ച് കൈപൊക്കി തോല്‍പ്പിച്ചതും നിയമം പിന്‍വലിച്ചതും ഇവിടെതന്നെയാണ്.
ശബരിമലക്ക് ബദലായി മംഗളാദേവി പിടിച്ചെടുത്ത് വളര്‍ത്താന്‍ കിഴക്കന്‍ ലോബിയും അരയും തലയും മുറുക്കി രംഗത്തുനില്‍ക്കുമ്പോള്‍ പീരുമേട്-ഉടുമ്പന്‍ചോല-ദേവികുളം താലൂക്ക് പണ്ട് തങ്ങളുടെ കൈവശമായിരുന്നെന്നും ഇപ്പോള്‍ വിട്ടുകിട്ടണമെന്നും തമിഴ് തോട്ടം തൊഴിലാളികളുടെയിടയില്തന്നെ ശക്തമായ പ്രചാരണം നടക്കുന്നു.
മൂന്നാര്‍ മേഖലയില്‍ സമീപകാലത്ത് കൊടുത്ത പട്ടയങ്ങളില്‍ ഭൂരിപക്ഷം തമിഴ്വംശജര്ക്കാണെന്നതും ശ്രദ്ധേയം.
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ തൊഴിലാളികളെ കുടിയിരുത്തിയ പച്ചക്കാനം-ഗവി മേഖലയും അസ്വസ്ഥജനകമാംവിധം പുകയുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരം ഇനിയും നൂറ്റാണ്ടുകള്‍ അകലെ നില്ക്കുമ്പോള് പാലക്കാട് ചിറ്റൂര്‍ പുഴ താലൂക്കില്‍ പറമ്പിക്കുളം ബല്റ്റില്നിന്നും കുടിവെളളത്തിനുപോലും സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ കേരളം തയ്യാറെടുക്കുന്നു.
കഥയറിയാതെയും അറിഞ്ഞും അങ്കമാലി ശബതി റെയിലിന് തുരങ്കം വെച്ചവര്‍ കമ്പത്തുനിന്നും വണ്ടിപ്പെരിയാര്‍ വഴി റെയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.
ആറന്മുളയില് വിമാനമിറങ്ങുമ്പോള്‍ പരാതികള്‍ ഇല്ലാതാകുമെന്നു പറയുന്ന സംസ്ഥാന മുഖ്യമന്ത്രി ഇവയൊന്നുമറിയാതെയും പറയാതെയും ചര്‍ച്ച ചെയ്യാതെയും മധ്യതിരുവിതാംകൂര്‍ മേഖലയിലെ ആധിപത്യം മറ്റാര്‍ക്കോ തീറെഴുതാന്‍ തയ്യാറെടുക്കുന്നു.
വെള്ളം കൊടുത്തും ഭൂമി കൊടുത്തും വനം കൊടുത്തും പട്ടയം കൊടുത്തും നമ്മള് കരുതലും വികസനവും നടത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ ഭിക്ഷാപാത്രവുമായി നടക്കുന്നു.
നാല് ‘ക’ (കരിമല്‍, കശുവണ്ടി, കപ്പല്‍നിര്‍മ്മാണം, കയര്‍) എഴുതിത്തള്ളിയിട്ട് വികസനം വിമാനദുരന്തമായി ഇടിച്ചിറങ്ങുന്നു.
രാജ്യത്തിന്റെ സുരക്ഷ, ജനങ്ങളുടെ വികസനപങ്കാളിത്ത താല്പര്യങ്ങള്, ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്തുകൊണ്ടുള്ള വികസനചിന്തകള്‍, മര്‍ക്കടമുഷ്ടി പിടിക്കുന്ന ഭരണാധികാരികള്‍, ജനജീവിതത്തിനുണ്ടാകാവുന്ന സാമൂഹ്യ സാംസ്കാരിക സാമ്പത്തിക നേട്ടങ്ങള്‍-കോട്ടങ്ങള്‍ പ്രകൃതിക്കുണ്ടാകുന്ന മാറ്റങ്ങള്‍, വരാനിരിക്കുന്ന ദൂരവ്യാപക ഫലങ്ങള്‍, ഇങ്ങനെ വളരെയേറെ വിഷയങ്ങളെ ബന്ധിപ്പിച്ച് സമ്പൂര്‍ണമായ പഠനം ദീര്‍ഘനാള്‍ നടത്തിയിട്ട് മാത്രമേ ശാശ്വതമായ വലിയ വികസനപദ്ധതികള്‍ക്ക് രൂപം കൊടുക്കാവൂ എന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.
ഏതൊരു പദ്ധതിയും ബന്ധപ്പെട്ട പ്രദേശങ്ങളെ എങ്ങനെ ബാധിക്കുമെന്നും അന്തര്‍സംസ്ഥാന തലത്തിലോ ദേശീയതലത്തിലോ ഏതെങ്കിലും തിക്തമായ ഫലമുണ്ടാക്കാനാവുമെങ്കില് അതും ഗൗരവമേറിയ ചിന്തക്ക് വിഷയീഭവിക്കണം.
രാജ്യസുരക്ഷയെന്നാല്‍ ആര്‍ക്കും കൈകാര്യംചെയ്യാവുന്ന ലളിതമായ പ്രക്രിയകളിലൂടെ ഇരുളടഞ്ഞ ഭാവിയിലേക്കാണോ നടന്നടുക്കുന്നതെന്നും കാണേണ്ടതുണ്ട്.
ശാസ്ത്രപുരോഗതി ഏതൊരാള്‍ക്കും കൈ എത്തുന്ന ദൂരത്തിലുള്ള ഉപകരണമായിരിക്കുന്ന കാലഘട്ടവും പരിഗണിക്കണം. എങ്കിലും ചില ഉപാധികള്‍ നിശ്ചയിച്ചുകൊണ്ട് നടപ്പിലാവുന്ന പദ്ധതികളും ജനജീവിതത്തെ ബാധിച്ചുതുടങ്ങിയപ്പോള്‍ ഉപാധിയും കരാറും ഒരുതരത്തിലും സഹായകരമല്ലെന്ന തിരിച്ചറിവ് ജനത്തിനുണ്ടായിട്ടുണ്ടെന്നതും കണക്കിലെടുക്കണം. നിയമസംഹിതകള്‍ക്ക് കടലാസിന്റെ വില പോലും കല്‍പ്പിക്കാത്ത നമ്മുടെ രാജ്യത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനസിക പിരിമുറുക്കം, 80 ശതമാനം രോഗികളെ സംഭാവന ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങള്‍, ചില്ലിക്കാശിനുപോലും പ്രയോജനമില്ലെന്ന് തെളിയിച്ച പദ്ധതികള്‍, നടപ്പിലാക്കാത്ത കരാറുകള്‍, ഉപാധികള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ മുന്നില്‍ തെളിയുന്ന മാവൂര്‍ റയോണ്‍സ്- മൂന്ന് പതിറ്റാണ്ടിന്റെ സമരം- അവസാനമെത്തിച്ചേര്‍ന്ന പര്യാവസാനം ഒരു ഭാഗത്തിവയുണ്ട്.
മറുഭാഗത്ത് തോട്ടപ്പിള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും ഉണ്ടാക്കിയ ദുരന്തങ്ങള്‍ കാര്‍ഷിക നെല്ലറയെ തകര്‍ത്തിട്ടും നാം വീമ്പിളക്കുന്നു.കൃഷിക്കാരെ സഹായിക്കാന്‍ മാര്‍ഗമില്ലാതെ ഓരോരുത്തരും ആത്മഹത്യ ചെയ്യുന്നു.
ഹൈറേഞ്ചിന്റെ കണ്ണായ നിത്യഹരിത വനമേഖലയില്‍നിന്നാണ് നദികള്‍ ഉത്ഭവിക്കുന്നതെന്നും കാലാവസ്ഥാ നിയന്ത്രണത്തില്‍ ഇവയൊക്കെ അനിവാര്യമാണെന്നും അറിയാവുന്ന ഭരണാധികാരികള്‍തന്നെ പരസ്യമായി വനനശീകരണത്തിന് കൂട്ടുനില്‍ക്കുകയും എല്ലാക്കാലത്തും പട്ടയം വാങ്ങിക്കൊടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മണല്‍വാരല്‍ നിയന്ത്രിച്ചില്ലെങ്കില്‍ നദിയുണ്ടാവില്ലെന്നറിയാവുന്നവരാണല്ലോ ഭരണാധികാരികള്‍. ഇതുപോലെയാണ് അന്തര്‍സംസ്ഥാന നദീജലക്കരാറുകള്‍. ഒരു കരാറും കേരളത്തിന് ഗുണകരമല്ലെന്ന് എത്രയോ നാളുകളായി അറിയാമെന്നിരിക്കെ വീണ്ടും മുല്ലപ്പെരിയാര്‍-പറമ്പിക്കുളം-ശീരുവാണി-കാവേരി-വൈപ്പാര്‍ ലിങ്ക് തുടങ്ങി കേരളത്തെ കുടിവെള്ളം പോലും മുട്ടിക്കുന്ന പദ്ധതികള്‍ക്ക് ഉപാധികളോടെ കുറെ കരാര്‍ ഉണ്ടാക്കിയിട്ടെന്ത് കാര്യം?
ഇങ്ങനെ ഓരോന്നും എണ്ണിയെണ്ണി നോക്കുമ്പോഴാണ് നാം പ്ലാച്ചിമട ഭീമന്റെ മുന്നില്‍ അന്തംവിട്ടുനിന്നത്. ഇത്തരം പര്യവസാനങ്ങള്‍ മുന്‍കൂട്ടി കാണാനാത്തവരാണോ കേരളത്തിലെ വിദഗ്ധരും ഭരണക്കാരും?
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കരിമണലിന്റെ കാണാപ്പുറങ്ങള്‍ തേടി സഞ്ചരിക്കണം. ആടിനെ പട്ടിയാക്കുന്ന വിദഗ്ധ ശിരോമണികള്‍ ഉള്ള രാജ്യത്ത് സംഭവിക്കാവുന്നതേ സംഭവിച്ചിട്ടുള്ളൂ. വികാരാധീനരാവാതെ കേവലമായ വിചാരധാരയിലൂടെ സമീപിച്ചാല്‍ മഹാദുരന്തത്തിലേക്ക് നാം നടന്നടുക്കുന്നത് കാണാം.
പടിഞ്ഞാറന്‍ കടല്‍തീരത്ത് 3500 കിലോമീറ്റര്‍ പ്രദേശത്ത് ധാതുമണുണ്ട്. ഇതിനെയാണ് ധാതുമണല്‍ എന്നു പറയുന്നത്. എങ്കിലും കേരളത്തിലെ ചാവറ മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഭാഗമാണ് ഏറ്റവും സമ്പന്നമായ മണല്‍ശേഖരം. വളരെ വിലയേറിയ ധാതുക്കള്‍ പലവിധമടങ്ങിയിട്ടുള്ളതുകൊണ്ട് ഇതു ഖാനനം ചെയ്താല്‍ കുറെ വരുമാനമുണ്ടാക്കാം. കുറെ തൊഴിലവസരങ്ങളും ഉണ്ടാകും. ഒരു കുളം നികത്തി അതിന് പുറത്ത് കെട്ടിടം പണിത് അതില്‍ക്കയറിയിരുന്ന് വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് കുളവും ചതുപ്പും കിണറും കാവും നീരൊഴുക്കും തമ്മിലുള്ള ബന്ധം അറിഞ്ഞുതുടങ്ങിയത്. അറിയാത്തവരെ ഒരു കുളം നികത്തിയാലെന്ത് കുഴപ്പമെന്ന് ലാഘവത്തോടെ പറയാന്‍ തുടങ്ങി. ഇതുപോലെയല്ല ഖാനനം.
ഖാനനം നടത്താനുദ്ദേശിക്കുന്ന സ്ഥലം കടലിനും കായലിനും മധ്യേ കേവലം നൂറുമീറ്റര്‍ വീതിയുള്ള കരഭൂമിയാണ്. സമുദ്രനിരപ്പിനേക്കാള്‍ ഒന്നേമുക്കാല്‍ മീറ്റര്‍ മുതല്‍ മൂന്നര മീറ്റര്‍ വരെ താഴ്ന്ന കുട്ടനാട് വളരെ അടുത്തുകിടക്കുന്നു.
ഖാനനം നടക്കുന്ന പ്രദേശം നൂറ്റാണ്ടുകളായി കുട്ടനാടിനെ സംരക്ഷിക്കുന്ന മണല്‍തിട്ടയാണ്. ഖാനനം പുരോഗമിക്കുന്തോറും കായലും കടലും ഒന്നായി തീരും. ശാസ്താംകോട്ട, അഷ്ടമുടി, വേമ്പനാട്ട് കായലുകളും കുട്ടനാടും തമ്മില്‍ വേര്‍തിരിക്കുന്ന മണല്‍കോട്ട പരമാവധി ഒന്നര മീറ്റര്‍ താഴ്ന്നാല്‍ സ്ഥിതി ഗുരുതരമാണ്.
ഏതെങ്കിലും അളവിലോ വിസ്തൃതിയിലോ ഖാനനം പറയുന്നില്ല. മറിച്ച് ഇത്ര വര്‍ഷത്തേക്ക് എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നിശ്ചിതവര്ഷത്തേക്കാണല്ലോ നദീജല കരാറുകളും ഉണ്ടായത്. നൂറ്റാണ്ടുകളായി ഒരു ജനസമൂഹം താമസിക്കുന്ന പ്രദേശം വളരെ ആസന്നഭാവിയില്‍ കടലിന്റെ ഭാഗമായി തീരും. ഇതുള്ക്കൊള്ളാനാവാത്തതിനാലാവാം കുട്ടനാടുകാര്‍ ഇതറിഞ്ഞ ഭാവമില്ല.
പുറമെ കാണുന്നവ മാത്രമല്ല, കടലിന്നടിയിലുള്ള മണല്‍ എടുക്കാനും കരാറുകാര്‍ക്ക് കഴിയും. മണല്‍ക്ഷാമം വന്നപ്പോള്‍ ഈ മണലെടുക്കണമെന്ന് ചിന്തിച്ചവരുണ്ട്.
എടുത്തുമാറ്റുന്ന മണല്‍ എത്രയായാലും കടല്‍ സ്വാഭാവിക പെരുമാറ്റത്തിലൂടെ അവിടെതന്നെ കൊണ്ടുവന്നിടുമെന്ന വിടുവായത്തവും കേള്‍ക്കാം.
നദികളിലെ മണല്‍വാരലും കടലിലെ മണലെടുപ്പും ചര്‍ച്ച ചെയ്യുന്നതുപോലെ ലാഘവത്തോടെ കാണേണ്ടതല്ല കരിമണല്‍ ഖാനനം. ഇത് ലോകത്തെയാകമാനം മുള്‍മുനയില്‍ നിര്ത്താനുപകരിക്കുമെന്നറിയണം.
ഇന്ന് ശാസ്ത്രം എത്തിനില്‍ക്കുന്നത് ആണവോര്‍ജത്തിലും ആണവയുദ്ധത്തിലുമാണ്. വന്‍തോതില്‍ കരിമണലില്‍ ലഭ്യമായ തോറിയം അപകടകാരിയാണ്. റേഡിയോ ആക്ടീവ് ശക്തിയുള്ള ഈ ലോഹം കണ്ടുപിടിച്ചത് സാന്ദര്‍ഭികമായിട്ടാണ്. ഇവിടെനിന്ന് കയറ്റിയയച്ചിരുന്ന കയറുല്പ്പന്നങ്ങളില് പറ്റിപ്പിടിച്ച് വെട്ടിത്തിളങ്ങിയ മണല്‍ത്തരിയുടെ പിന്നാലെയുണ്ടായ ഗവേഷണമാണ് തോറിയത്തിന്റെ കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്. (ബര്സലിയൂസ്- സ്വീഡന്).
ചൂടാകുമ്പോള്‍ അതിശക്തമായ വെള്ളിവെളിച്ചം ഉല്പാദിപ്പിച്ചുകൊണ്ട് കത്തുന്നു. തോറിയം ഓക്സൈഡിന്റെ ദ്രവണാങ്കം 3500 ഡിഗ്രിവരെയാണ്. അതിനാല്‍ രാജ്യരക്ഷാപരമായി ആയുധനിര്‍മാണത്തിന് പ്രാധാന്യം കൂടുന്നു.
ആണവറിയാക്ടറുകള്ക്കുപയോഗിച്ചുവരുന്ന തോറിയം-യുറേനിയം വ്യവസ്ഥകള്‍ പരിഷ്കരിച്ച് തോറിയം ഡയോക്സൈഡുപയോഗിച്ചാല് റിയാക്ടറുകള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനശേഷി നിലനിര്‍ത്തുമെന്ന് വിദഗ്ധാഭിപ്രായമുണ്ട്. ബാക്കിയാകുന്ന ചണ്ടിയില്‍നിന്ന് അണുബോംബുണ്ടാക്കാന്‍ കഴിയുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
ഒരുപക്ഷെ ലോക ഭീകരന്മാര്ക്ക് കൈനിറയെ വാരിയെടുക്കാവുന്നത്ര ലാഘവത്തോടെ നമ്മുടെ തീരം വില്ക്കുന്നവര് ലോകമനഃസാക്ഷിയോടും മാനവരാശിയോടും ഉത്തരം പറയാന്‍ ബാക്കിയുണ്ടാവുമോ?
എന്തൊക്കെ ഉപാധികള്‍ ഉണ്ടാക്കിയാലും കയ്യാങ്കളിക്കു തയ്യാറെടുക്കുന്ന ഭീകരലോകം ഭിത്തിക്കപ്പുറം എന്തു വില കൊടുക്കാനും തയ്യാറായി നില്‍ക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നു.
ഒപ്പം ചരിത്രത്തിന്റെയോ ഭൂമിശാസ്ത്രത്തിന്റെയോ കാണാപുറങ്ങളിലേക്ക് മുങ്ങിത്താഴുന്ന കുട്ടനാടും അവിടുത്തെ ജനസമൂഹവും ആസന്നഭാവിയില്‍ ഈ ഭൂമുഖത്തുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം നടുക്കമുളവാക്കുന്നു.
കരിങ്കുന്നം രാമചന്ദ്രന്‍നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: