കേരളം അഴിമതിയുടെയും തട്ടിപ്പുകളുടേയും തലസ്ഥാനമാകുന്നു എന്ന ദുഃഖസത്യത്തിനടിവരയിടുന്നതാണ് ഏറ്റവും ഒടുവില്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നടന്നതായി വെളിപ്പെടുന്ന 384.70 കോടിയുടെ അഴിമതി. കണ്‍സ്യൂമര്‍ ഫെഡില്‍ നാലുവര്‍ഷത്തിനിടയിലാണ് ഈ അഴിമതി അരങ്ങേറിയതെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ഹൃദേശ് ചന്ദ്രനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ തീരുമാനിച്ചിരിക്കുകയും രണ്ടുദ്യോഗസ്ഥര്ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു കഴിഞ്ഞു. അനധികൃത നിയമനം ഉള്‍പ്പെടെ നാലു കേസുകളില്‍ വിശദമായ അന്വേഷണം നടത്താനും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കി. ഐ ഗ്രൂപ്പ് മന്ത്രിമാരെ അപമാനിക്കുന്നതിനുള്ള ശ്രമമായാണ് ഇതിനെ അവര്‍ വ്യാഖ്യാനിക്കുന്നത്. ഉത്തരവില്‍ നിയമനങ്ങളെപ്പറ്റിയും അന്വേഷിക്കണമെന്ന വ്യവസ്ഥ മന്ത്രിയെ ലക്ഷ്യം വച്ചാണെന്നാണ് ആരോപണം. അഴിമതിയുടെ നീരാളിപ്പിടിത്തം മന്ത്രിക്കസേരകള്‍ വരെ വ്യാപിച്ചു. മരുന്നുകള്‍ പോലും നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങി മറിച്ചുവില്‍ക്കുന്ന ഉദ്യോഗസ്ഥ വൃന്ദമാണിവിടെ. വാഹനങ്ങള്‍ വാങ്ങിയതിലും ഷോറൂം നവീകരണത്തിലും കമ്മീഷനായി കോടികള്‍ തട്ടിയെടുക്കപ്പെട്ടു. കണ്‍സ്യൂമര്‍ഫെഡില്‍ ‘ഓപ്പറേഷന് അന്നപൂര്‍ണ’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തന്നെ 60 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിലാണ് മുഖ്യമായ അഴിമതി. അനധികൃത നിയമനങ്ങളാണ് മറ്റൊന്ന്. വിജിലന്‍സ് കണ്ടെത്തിയത് ഇവ പണം വാങ്ങിയുള്ള നിയമനങ്ങളാണെന്നാണ്.
ടെന്‍ഡറിലും നിര്‍മാണപ്രവര്‍ത്തനങ്ങളിലും ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. സര്‍ക്കാര്‍ സബ്സിഡി ഇനത്തിലുള്ള കോടിക്കണക്കിന് രൂപയിലും തട്ടിപ്പ് നടന്നിരിക്കുന്നു. മദ്യ വില്‍പ്പന ശാലകള്‍ വഴി മദ്യം വിറ്റതിലും നീതി മെഡിക്കല്‍ സ്റ്റോറിലെ മരുന്നു വ്യാപാരത്തിലും വന്‍ അഴിമതി നടന്നിട്ടുണ്ട്. അനധികൃത നിയമനവും അനാവശ്യമായി പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതും ഇപ്പോള്‍ തന്നെ കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നയിക്കുകയാണ്. കാലടി സംസ്കൃത സര്‍വകലാശാലയിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത തസ്തികകളില്‍ നിയമനം നടന്നിരിക്കുന്നു.
അറുപത്തിരണ്ട് അസിസ്റ്റന്റുമാരുടെ നിയമനത്തിന് മാത്രം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കെ ഇവിടെ ഇപ്പോള്‍ എഴുപതില്‍പ്പരം അസിസ്റ്റുകളുണ്ട്. ജനങ്ങളെ സഹായിക്കാനായി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡിലേക്ക് അരി വാങ്ങിയത് 29.50 രൂപയ്ക്കാണത്രെ. ചില്ലറ മാര്‍ക്കറ്റില്‍ അരി വില വെറും 24.50 രൂപയാണ്. കഴിഞ്ഞ ജൂലൈയില്‍ 300 ലോഡ് അരിയുടെ കരാര്‍ നല്‍കിയത് കൊച്ചിയിലെയും കൊല്ലത്തെയും രണ്ടു സ്ഥാപനങ്ങള്‍ക്കാണ്. ആന്ധ്ര അരിയ്ക്ക് 23.40 രൂപ മാത്രമാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിറ്റുവരവില്‍ 48 ശതമാനം മദ്യവില്‍പ്പനയില്‍ കൂടിയാണ്. പ്രതിവര്‍ഷം 740 കോടിയുടെ മദ്യക്കച്ചവടം നടത്തുന്ന സ്ഥാപനത്തിന് 20 ശതമാനം ലാഭവും എട്ടു ശതമാനം അറ്റാദായവും ലഭിക്കേണ്ടിടത്ത് കമ്പ്യൂട്ടര്‍ കണക്കുകള്‍ കാണിക്കുന്ന ലാഭം 16.5 ശതമാനം. വിവിധ വകുപ്പുകള്‍ അഴിമതി നടത്തുമ്പോള്‍ നിസ്സംഗത പുലര്‍ത്തുന്ന ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളം കടക്കെണിയിലേയ്ക്ക് വഴുതി വീഴുകയാണ്. വരുമാനത്തിനപ്പുറം ചെലവഴിക്കുന്ന കേരളത്തിന്റെ നടപ്പുവര്‍ഷം സപ്തംബര്‍ വരെ 32972 കോടി രൂപ ചെലവിട്ടു. 20 ശതാനം വര്‍ധന. ഉല്‍പ്പാദന സംസ്ഥാനമല്ലാത്ത കേരളത്തിന് വരുമാന മാര്‍ഗ്ഗം കണ്ടെത്താനാകില്ല.
കേരളത്തിന്റെ ചെലവില്‍ പകുതിയും ശമ്പളത്തിനും പെന്‍ഷനുമാണ്. ഏറ്റവും അധികം ചെലവ് വിദ്യാഭ്യാസ വകുപ്പിനാണ്. സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും പുതിയ കോളേജും സ്കൂളും ആരംഭിക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് ഉത്സുകനാണ്. ഇപ്പോള്‍ 148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂള്‍ തുടങ്ങുകയാണ്. പക്ഷേ പല സ്കൂളുകളിലും റിസല്‍ട്ട് വളരെ മോശമാണെന്നും വിജയശതമാനം കുറവാണെന്നുമുള്ള വസ്തുത വിദ്യാഭ്യാസ വകുപ്പ് കണക്കിലെടുക്കുന്നില്ല. ഈ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് മൂന്നേകാല്‍ ലക്ഷം കുട്ടികളാണ്. അണ്‍എയ്ഡഡ് സ്കൂളുകളില്‍ 40,000 പേരും. കേരളത്തിന്റെ മുഖ്യപ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന അഴിമതിയും നിയന്ത്രണമില്ലാത്ത ചെലവുകളും ആണ്. വരുമാനത്തിനപ്പുറം ചെലവഴിക്കുന്ന കേരളം ശൈലി മാറ്റണമെന്ന് സ്റ്റേറ്റ് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഓരോ വകുപ്പിനും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിന് അനാവശ്യ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഹരമായി മാറുമ്പോള്‍ ഖജനാവ് ശൂന്യമാകുക സ്വാഭാവികം. രാജ്യത്തെ ഏറ്റവും അധികം കട ബാധ്യതയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം കേരളം ചെലവ് ചെയ്യേണ്ടത്. കേന്ദ്രം അനുവദിച്ച കമ്പോള വായ്പയായ 12,300 കോടി രൂപയില്‍ നിന്നും 6950 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുത്തു കഴിഞ്ഞു. നിയന്ത്രണമില്ലാത്ത ചെലവ്, അനാവശ്യ തസ്തിക സൃഷ്ടിക്കല്‍, ഒപ്പം അരങ്ങേറുന്ന വന്‍ അഴിമതി. ഇത് കേരളത്തെ എങ്ങോട്ടാണ് അതിവേഗം ബഹുദൂരം നയിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: