ലണ്ടന്‍: മികച്ച വിജയത്തോടെ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിനും കരുത്തരായ ഇംഗ്ലണ്ടും റഷ്യയും ലോകകപ്പിന് യോഗ്യത നേടി.
ചരിത്രത്തിലാദ്യമായി ബോസ്നിയയും അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി. ഇതോടെ യൂറോപ്പില്‍ നിന്ന് നേരിട്ട് യോഗ്യത നേടുന്ന 9 ടീമുകളുടെയും തീരുമാനമായി. ബല്‍ജിയം, ഇറ്റലി, ജര്‍മ്മനി, ഹോളണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നീ ടീമുകളാണ് നേരത്തെ തന്നെ അടുത്ത വര്‍ഷത്തെ ലോക കാല്‍പ്പന്തുകളി മാമാങ്കത്തിന് യോഗ്യത നേടിയിട്ടുള്ളത്. ഇനി നാല് ടീമുകള്‍ കൂടി യൂറോപ്യന്‍ മേഖലയില്‍ നിന്ന് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കും. അതിനായി ഒമ്പത് ഗ്രൂപ്പിലെ ഏറ്റവും മികച്ച എട്ട് രണ്ടാം സ്ഥാനക്കാര്‍ ഹോം ആന്റ് എവേ അടിസ്ഥാനത്തില്‍ പ്ലേ ഓഫ് കളിക്കണം.
ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ഇംഗ്ലണ്ട് പോളണ്ടിനെയും സ്പെയിന് ജോര്‍ജിയയെയും ബോസ്നിയ ലിത്വാനിയെയും പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള് റഷ്യ അസര്‍ബൈജാനെ സമനിലയില്‍ പിടിച്ചാണ് യോഗ്യത സ്വന്തമാക്കിയത്. അതേസമയം കരുത്തരായ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഗ്രീസ്, ഉക്രെയിന്, സ്വീഡന്, റുമാനിയ, ക്രൊയേഷ്യ, ഐസ്ലാന്റ് എന്നീ ടീമുകള്‍ക്ക് പ്ലേ ഓഫ് കളിച്ചുവേണം യോഗ്യത സ്വന്തമാക്കുവാന്‍.
ഗ്രൂപ്പ് എച്ചില് പോളണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് യോഗ്യത നേടിയത്. 41-ാം മിനിറ്റില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണിയും 88-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡുമാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഉക്രെയിന് മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് സാന്‍ മരിനോയെ പരാജയപ്പെടുത്തി. മാര്‍ക്കോ ഡെവിച്ച് നേടിയ ഹാട്രിക്കാണ് മത്സരത്തിലെ സവിശേഷത. മറ്റൊരു മത്സരത്തില്‍ മോള്‍ഡോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മോണ്ടെനെഗ്രോയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ ജോര്‍ജിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന് ഗ്രൂപ്പ് ജേതാക്കളായി ബ്രസീലിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. 26-ാം മിനിറ്റില്‍ നെഗ്രഡോയും 61-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയുമാണ് സ്പാനിഷ് ടീമിനായി ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഫിന്‍ലാന്റിനെ 3-0ന് പരാജയപ്പെടുത്തി മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത നേടി. എട്ടാം മിനിറ്റില്‍ ഫ്രാങ്ക് റിബറിയും 87-ാം മിനിറ്റില്‍ കരിം ബെന്‍സേമയും ഫ്രഞ്ച് പടക്കായി ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ 76-ാം മിനിറ്റില്‍ ജൂന ടോവിയോയുടെ ദാനമായിരുന്നു.
ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ 3-0ന് ലക്സംബര്‍ഗിനെ തകര്‍ത്തെങ്കിലും റഷ്യ അസര്ബെയ്ജാനോട് തോല്‍ക്കാതിരുന്നത് തിരിച്ചടിയായി. ഇതോടെ പോര്‍ച്ചുഗലിന് പ്ലേ ഓഫ് കളിക്കണം. 28-ാം മിനിറ്റില്‍ ജോക്വിം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം 10 പേരുമായാണ് ലക്സംബര്‍ഗ് കളിച്ചത്. 30-ാം മിനിറ്റില്‍ വരേല, 36-ാം മിനിറ്റില്‍ നാനി, 78-ാം മിനിറ്റില്‍ പോസ്റ്റിഗ എന്നിവരാണ് പറങ്കികളുടെ ഗോളുകള്‍ നേടിയത്. റഷ്യ-അസര്ബെയ്ജാന് പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റഷ്യ ലോകകപ്പ് ബര്‍ത്ത് സ്വന്തമാക്കിയത്.
ഗ്രൂപ്പ് ജിയില്‍ ലിത്വാനിയെക്കെതിരെ 1-0ന് വിജയം കരസ്ഥമാക്കിയാണ് ബോസ്നിയ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ബര്‍ത്ത് സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 68-ാം മിനിറ്റില്‍ വെഡാഡ് ഇബിസെവിക്കാണ് ബോസ്നിയയുടെ ചരിത്രം കുറിച്ച ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഗ്രീസ് 2-0ന് ലിച്ചന്‍സ്റ്റെയിനെ പരാജയപ്പെടുത്തിയെങ്കിലും ഗോള്‍ ആവറേജില്‍ ഗ്രൂപ്പില്‍ ബോസ്നിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മനി മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വീഡനെ പരാജയപ്പെടുത്തി. ആന്ദ്രെ ഷര്‍ലെ നേടിയ ഹാട്രിക്കാണ് മത്സരത്തിലെ സവിശേഷത. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ജര്‍മ്മനി ഉഗ്രമായി തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. 6-ാം മിനിറ്റില്‍ ഹെയ്സണും 42-ാം മിനിറ്റില്‍ കകാനിക്ലിനിക്കും നേടിയ ഗോളുകള്‍ക്ക് സ്വീഡന് മുന്നിലെത്തി. എന്നാല്‍ 44-ാം മിനിറ്റില്‍ സൂപ്പര്‍താരം മെസ്യൂട്ട് ഓസില്‍ ജര്‍മ്മനിക്കായി ആദ്യ ഗോള്‍ മടക്കി. പിന്നട് 53-ാം മിനിറ്റില്‍ മരിയോ ഗോട്സെയും 57, 66, 76 മിനിറ്റുകളില്‍ ഷര്‍ലെയും ജര്‍മ്മനിക്കായി ഗോളുകള്‍ നേടി. 69-ാം മിനിറ്റില്‍ ഹെയ്സണ്‍ തന്റെ രണ്ടാം ഗോളും സ്വീഡന്റെ മൂന്നാം ഗോളും സ്വന്തമാക്കി. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സ്വീഡന് പ്ലേ ഓഫിന് യോഗ്യത നേടി.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരും കഴിഞ്ഞ ദിവസം യോഗ്യത സ്വന്തമാക്കുകയും ചെയ്ത ഇറ്റലിയെ അര്‍മേനിയ 2-2ന് സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഡെന്മാര്ക്ക് മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് മാള്‍ട്ടയെ തകര്‍ത്തെങ്കിലും പ്ലേ ഓഫ് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്റ്റോണിയയെ പരാജയപ്പെടുത്തി റുമാനിയ പ്ലേ ഓഫ് യോഗ്യത നേടി. നേരത്തെ യോഗ്യത നേടിയിരുന്ന ഹോളണ്ട് 2-0ന് തുര്‍ക്കിയെ പരാജയപ്പെടുത്തി. ഹോളണ്ടിന്വേണ്ടി റോബനും സ്നൈഡറും ഗോളുകള്‍ നേടി.
ഗ്രൂപ്പ് ഇയില്‍ വിജയത്തോടെ നേരത്തെ യോഗ്യത നേടിയ സ്വിറ്റ്സര്‍ലന്റ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വിരാമമിട്ടു. സ്ലോവേനിയയെ 1-0നാണ് സ്വിറ്റ്സര്‍ലന്റ് കീഴടക്കിയത്. അതേസമയം പ്ലേ ഓഫ് യോഗ്യത നേടിയ ഐസ്ലന്റ് നോവേയുമായി 1-1ന് സമനില പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: