പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി വീടുകള്‍ കേന്ദ്രീകരിച്ച് നവജാതശിശുക്കളുടെ പരിചരണത്തിനായി യുനിസെഫ്. പോഷകാഹാരക്കുറവ് മൂലം നിരവധി കുട്ടികള്‍ മരിക്കാനിടയായ സഹാചര്യത്തിലാണ് യുനിസെഫ് അട്ടപ്പാടിയിലെത്തുന്നത്. കുട്ടികളുടെ പൂര്‍ണ ആരോഗ്യത്തോടെയുള്ള വളര്‍ച്ച ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. പട്ടികവര്‍ഗവകുപ്പിന്റെ സഹകരണത്തോടെയുള്ള പദ്ധതി സര്‍ക്കാര്‍തലത്തില്‍ അംഗീകരിച്ചിട്ടുണ്ട്. പ്രസവശേഷം വീടുകളിലെത്തുന്ന അമ്മയെയും കുഞ്ഞിനെയും നിരന്തരം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കുട്ടിയെ പരിചരിക്കുന്നതിനും സമയബന്ധിതമായി പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനും കുടുംബത്തെ സഹായിക്കുക എന്നിവയാണ് പ്രധാനമായി നടപ്പാക്കുക. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ഐസിഡിഎസ്, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്നിവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് യുനിസെഫ് പരിശീലനം നല്‍കും.
പരിചരണവും നിരീക്ഷണവും പ്രധാനമായും ആശാവര്‍ക്കര്‍മാരാണ് ചെയ്യേണ്ടത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവര്‍ പ്രവര്‍ത്തനം വിലയിരുത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ അതിനാവശ്യമായ സംവിധാനമൊരുക്കണമെന്ന യുനിസെഫിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി.
അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 192 ഊരുകളില്‍ നിന്നായി പോഷണക്കുറവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന 299 കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരില്‍ 188 പേരുടെ ആരോഗ്യം സാധാരണ നിലയിലായി. ഈ കുട്ടികളുടെ തുടര്‍നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായിരുന്ന 69 പേരെ അഗളിയിലെ പോഷണ പുനരധിവാസകേന്ദ്രത്തിലാണ് ചികിത്സിച്ചത്. ചികിത്സക്കിടയില്‍ ചിലര്‍ ഊരുകളിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അവരെ വീണ്ടും അവിടെ എത്തിക്കുകയായിരുന്നു. നവജാതശിശുക്കള്‍ മുതല്‍ ആറുവയസുവരെയുള്ളവരാണ് പോഷണക്കുറവ് നേരിടുന്നത്. കഴിഞ്ഞമാസം ആദിവാസിമേഖലയിലെ മുഴുവന്‍ പ്രസവവും ആശുപത്രികളിലാണ് നടന്നതെന്ന് ആരോഗ്യവിഭാഗം നോഡല്‍ ഓഫിസര്‍ ഡോ.കെ പ്രഭുദാസ് പറഞ്ഞു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: