തിരുവനന്തപുരം: മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ കേരളത്തിലേക്ക് തീവ്രവാദപ്രവര്‍ത്തനത്തിന് വന്‍തോതില്‍ പണമൊഴുകുന്നതായി ഇന്റലിജന്‍സ്. മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമാണെന്നാണ് ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരേ ജില്ലയില്‍ തന്നെ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുണ്ട്. പ്രമുഖരായ ചില സാംസ്കാരിക നായകരും മുന്മാധ്യമ പ്രവര്‍ത്തകരുമടക്കം ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്. പ്രമുഖരെ പണം നല്കി വശത്താക്കി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കി സമൂഹത്തില്‍ സ്ഥാനം നേടുകയാണ് ഈ സംഘടനകളുടെ പ്രവര്‍ത്തന ശൈലി. തീവ്രവാദ കേസില്‍ അറസ്റ്റിലായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ മോചനം ആവശ്യപ്പെട്ട് തിരുവനന്തപുരത്തടക്കം ചില മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ സമരവും പ്രതിഷേധവും നടന്നിരുന്നു. ചില സാംസ്കാരിക പ്രവര്‍ത്തകരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഈ സംഘടനയ്ക്കു പിന്നിലും തീവ്രവാദ ഗ്രൂപ്പുകളാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കു വേണ്ടി സംസ്ഥാനത്തിനു പുറത്തു നിന്ന് വ്യാപകമായി പണമെത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ കേരളത്തിലെടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും ഈ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ പേരിലേക്കുമാണ് പണമെത്തുന്നത്. ചില പ്രസിദ്ധീകരണങ്ങളുടെ പേരിലും പുസ്തക പ്രസാധകസംഘത്തിന്റെ പേരിലുമുള്ള അക്കൗണ്ടിലേക്കും പണം എത്തുന്നുണ്ട്. ഇതെല്ലാം പൊതുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. പരിസ്ഥിതി സംരക്ഷണം, മദ്യവിരുദ്ധ പ്രസ്ഥാനം, മണലൂറ്റിനെതിരായ പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തനം എന്നിവയിലെല്ലാം ഇടപെട്ടാണ് തീവ്രവാദ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
തീവ്രവാദ ആശയങ്ങളും ദേശവിരുദ്ധ വിവരങ്ങളും പ്രചരിപ്പിക്കുന്ന പുസ്തക പ്രസാധക ഗ്രൂപ്പുകളും കേരളത്തില്‍ സജീവമാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ലേഖനങ്ങളും മറ്റും എഴുതാന്‍ ഇവര്‍ പ്രത്യേക ഗ്രൂപ്പുകളെ നിയോഗിച്ചിട്ടുമുണ്ട്.
ജയിലുകള്‍ കേന്ദ്രീകരിച്ചും തീവ്രവാദ സംഘങ്ങള്‍ സജീവമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ജയിലുകളില്‍ തീവ്രവാദ കേസുകളില്‍ പെട്ട് ശിക്ഷ അനുഭവിക്കുകയും വിചാരണ നേരിടുകയും ചെയ്യുന്നവരെ ഏകോപിപ്പിക്കാന്‍ ജയിലിനു പുറത്തു പ്രവര്‍ത്തിക്കുന്നവരും സജീവമാണ്. ഇവര്‍ ജയിലുകള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങളും മാസികകളും കൈമാറി, അതിലൂടെയാണ് വിവരങ്ങള്‍ എത്തിക്കുന്നത്. തീവ്രവാദവും ദേശവിരുദ്ധതയും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഇവര്‍ ജയിലിലും പ്രചരിപ്പിക്കുന്നുണ്ട്. ഉറുദുവിലും അറബിയിലുമുള്ള പുസ്തകങ്ങള്‍ ഇവിടെ പ്രചരിക്കുന്നുണ്ട്.
പൂജപ്പുര ജയിലിലുള്ള തടിയന്റവിട നസീറിന്റെ നേതൃത്വത്തിലാണ് തീവ്രവാദ സംഘങ്ങളുടെ ജയിലുകളിലെ പ്രവര്‍ത്തനം. ജയിലിലെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചെങ്കിലും ജയിലധികൃതര്‍ക്ക് ഇയാളെ ഭയമാണ്. ജയിലില്‍ ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇയാളുടെ സെല്ലില്‍ പരിശോധന നടത്താന്‍ പോലും ജയിലധികൃതര്‍ തയ്യാറായിട്ടില്ല.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: