അബുദാബി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 7 വിക്കറ്റ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 40 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്താണ് ആദ്യ ടെസ്റ്റില്‍ വിജയം ആഘോഷിച്ചത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ പാക്കിസ്ഥാന് 1-0ന് മുന്നിലെത്തി. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സില്‍ 146 റണ്‍സെടുത്ത ഓപ്പണര്‍ ഖുറം മന്‍സൂറാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 249, 232. പാക്കിസ്ഥാന് 442, മൂന്നിന് 45. കളി ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് പാക്കിസ്ഥാന് വിജയം സ്വന്തമാക്കിയത്.
72ന് നാല് എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 232 റണ്‍സിന് ഓള് ഔട്ടായി. 90 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സും 47 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന് പീറ്റേഴ്സണും മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി തരക്കേടില്ലാത്ത പ്രകടനം നടത്തിയത്. 11 റണ്‍സുമായി ഡിവില്ലിയേഴ്സും റണ്ണൊന്നുമെടുക്കാതെ സ്റ്റെയിനുമാണ് ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാല്‍ സ്കോര്‍ 104 റണ്‍സിലെത്തിയപ്പോള്‍ സ്റ്റെയിന് മടങ്ങി. 7 റണ്‍സ് നേടിയ സ്റ്റെയിനെ സുള്‍ഫിഖര്‍ ബാബര്‍ ബൗള്‍ഡാക്കി. സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. റണ്ണൊന്നുമെടുക്കാതിരുന്ന ജെ.പി. ഡുമ്നിയെ ജുനൈദ് ഖാന് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ഡിവില്ലിയേഴ്സും ഡുപ്ലെസിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ബോര്‍ഡില്‍ 133 റണ്‍സുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഏഴാം വിക്കറ്റും നഷ്ടമായി. 55 പന്തുകളില്‍ നിന്ന് 9 റണ്‍സ് മാത്രമെടുത്ത ഡുപ്ലെസിസിനെ സയീദ് അജ്മല്‍ സ്വന്തം പന്തില്‍ പിടികൂടി.
പിന്നീടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് ഉണ്ടായത്. എട്ടാം വിക്കറ്റില്‍ ഡിവില്ലിയേഴ്സും റോബിന് പീറ്റേഴ്സണും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഡിവില്ലിയേഴ്സ് അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. എന്നാല്‍ സ്കോര്‍ 190-ല്‍ എത്തിയപ്പോള്‍ 90 റണ്‍സെടുത്ത ഡിവില്ലിയേഴ്സും മടങ്ങി. ജുനൈദ് ഖാന്റെ പന്തില്‍ ഷാന്‍ മസൂദിന് ക്യാച്ച് നല്‍കിയാണ് ഡിവില്ലിയേഴ്സ് മടങ്ങിയത്. പിന്നീട് പീറ്റേഴ്സണ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. സ്കോര്‍ 232-ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത ഫിലാന്‍ഡറെ അജ്മലിന്റെ പന്തില്‍ അഡ്നന് അക്മല്‍ പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ഇതേ സ്കോറില്‍ നില്‍ക്കേ മോണ്‍ മോര്‍ക്കലിനെയും സയിദ് അജ്മല്‍ സ്വന്തം പന്തില്‍ പിടികൂടിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് വിരാമമായി. പാക്കിസ്ഥാന് വേണ്ടി സയീദ് അജ്മല്‍ നാലും ജുനൈദ് ഖാന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
40 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാനെ 7 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക ഞെട്ടിച്ചെങ്കിലും 28 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും 9 റണ്‍സുമായി പുറത്താകാതെ നിന്ന യൂനിസ് ഖാനും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഖുറം മന്‍സൂര്‍ (4), ഷാന്‍ മസൂദ് (0), അസര്‍ അലി (0) എന്നിവരാണ് മടങ്ങിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫിലാന്‍ഡര്‍ രണ്ടും സ്റ്റെയിന് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: